ബ്ലാസ്‌റ്റേഴിനെ ചതിച്ചതാ… റഫറിയ്‌ക്കെതിരെ മഞ്ഞപ്പടയുടെ പ്രതിഷേധം ഇന്ന് കൊച്ചിയില്‍

കൊച്ചി: ഐഎസ്എല്‍ മത്സരത്തിലെ മോശം റഫറീയിംഗിനെതിരെ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കേരള ബ്ലാസ്റ്റേഴ്സ് ആരാധക കൂട്ടായ്മയായ മഞ്ഞപ്പട. ഇന്ന് കൊച്ചിയിയിലെ മത്സരത്തിനിടയിലാണ് പ്രതിഷേധം സംഘടിപ്പിക്കുന്നത്. പൂണെ സിറ്റിയ്ക്കെതിരായ മത്സരത്തില്‍ ബ്ലാസ്റ്റേഴ്സിന്റെ ഗോള്‍ നിഷേധിച്ച സംഭവമാണ് പ്രതിഷേധത്തിന് കാരണം.
സംഭവത്തില്‍ നടപടി ആവശ്യപ്പെട്ട് മഞ്ഞപ്പട ഐഎസ്എല്‍ സംഘാടകര്‍ക്ക് കത്ത് അയച്ചു. പൂണെ സിറ്റിക്കെതിരായ മല്‍സരത്തില്‍ ബ്ലാസ്റ്റേഴ്സിന് ലഭിക്കേണ്ട പെനല്‍റ്റി നിഷേധിച്ചതും പൂണെയ്ക്ക് പെനല്‍റ്റി അനുവദിച്ചതുമാണ് മഞ്ഞപ്പടയുടെ പ്രതിഷേധത്തിന് കാരണം. മത്സരം നിയന്ത്രിച്ച റഫറി ഓം പ്രകാശ് ഠാക്കൂറെനെതിരെയാണ് പരാതി.
പൂണെ ബ്ലാസ്റ്റേഴ്സ് കളിയുടെ 41-ാം മിനിറ്റില്‍ ബ്ലാസ്റ്റേഴ്സിന്റെ നികോള ക്രാമാരവിച്ച് പൂണെ വലയില്‍ പന്തെത്തിച്ചിരുന്നു. റഫറി ഓം പ്രകാശ് ഠാക്കൂര്‍ ലൈന്‍സ്മാനുമായി ചര്‍ച്ച ചെയ്ത ശേഷം ഗോളനുവദിച്ചു. സെക്കന്‍ഡുകള്‍ക്കു ശേഷം അദ്ദേഹം തീരുമാനം മാറ്റുകയും ചെയ്തു. പന്ത് ഗോള്‍ ലൈന്‍ കടക്കാത്തതു കൊണ്ടാണ് ഗോള്‍ അനുവദിക്കാതിരുന്നതെന്നാണു റഫറി വിശദീകരിച്ചത്.
എന്നാല്‍ പോസ്റ്റിലേക്കു പോകുന്നത് എമിലിയാനോ ആല്‍ഫാരോ കൈ കൊണ്ടു പിടിച്ചു നിര്‍ത്തുന്നതു റഫറി കണ്ടുമില്ല. അതോടെ ബ്ലാസ്റ്റേഴ്സിന് അനുകൂലമായി ലഭിക്കേണ്ട പെനല്‍ട്ടിയും ആല്‍ഫാരോയ്ക്കു ചുവപ്പ് കാര്‍ഡും റഫറി നല്‍കിയില്ല. പന്ത് പൂര്‍ണമായും ഗോള്‍ ലൈന്‍ കടന്നിരുന്നില്ലെന്നു റീപ്ലേയില്‍ വ്യക്തമായിരുന്നു. പെനാല്‍റ്റിക്കു വേണ്ടി ബ്ലാസ്റ്റേഴ്സ് താരങ്ങള്‍ വാദിച്ചെങ്കിലും റഫറി വഴങ്ങിയില്ല. മത്സരത്തിന്റെ രണ്ടാം പകുതിയില്‍ അനാവശ്യമായി ഒരു പെനാല്‍ട്ടി പൂണെക്കു നല്‍കിയും റഫറി ബ്ലാസ്റ്റേഴ്സിനു പണി കൊടുത്തു. എന്നാല്‍ ആല്‍ഫാരോ എടുത്ത സ്പോട്ട് കിക്ക് ക്രോസ് ബാറില്‍ തട്ടി മടങ്ങി.

pathram:
Leave a Comment