അച്ഛന്റെ പ്രായമുള്ള സംവിധായകരില്‍ ഉണ്ടായത് മോശം അനുഭവങ്ങള്‍ ,ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ശ്രുതി

അച്ഛന്റെ സ്ഥാനം നല്‍കിയ സംവിധായകരില്‍ നിന്ന് വരെ മോശം അനുഭവങ്ങളുണ്ടായിട്ടുണ്ടെന്ന് തുറന്നുപറഞ്ഞ് സംവിധായകയും പാട്ടെഴുത്തുകാരിയുമായ ശ്രുതി നമ്പൂതിരി. ഗുരുസ്ഥാനത്ത് കാണുന്നവരില്‍ നിന്ന് ഇത്തരം അനുഭവമുണ്ടാകുമ്പോള്‍ ഞെട്ടിപ്പോകുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കപ്പ ടിവിയിലെ ഹാപ്പിനസ് പ്രൊജക്റ്റിലാണ് കരിയറിലുലെഃണ്ടായ ലൈംഗിക അതിക്രമങ്ങളെക്കുറിച്ച് തുറന്നു പറഞ്ഞത്.

‘ഞാന്‍ അന്ന് ചെറുപ്പമായിരുന്നു. 24-25 വയസ് പ്രായമുള്ള കാലഘട്ടം. ആ സമയത്തൊക്കെ നമ്മള്‍ ഗുരുസ്ഥാനീയരായി കണ്ടവര്‍, അച്ഛന്റെ സ്ഥാനത്തു കണ്ടയാളുകള്‍ അവരില്‍ നിന്നൊക്കെയാണ് ഇത്തരത്തില്‍ മോശം അനുഭവങ്ങള്‍ ഉണ്ടാകുന്നത്. അത്രയും പ്രായമുള്ളയാളുകളില്‍ നിന്നൊക്കെ.. ഞെട്ടുന്ന അനുഭവങ്ങള്‍ തന്നെയാണ്. എനിക്കിപ്പോഴും ഓര്‍മയുണ്ട്. ഒരു ഫിലിംമേക്കറുടെ അടുത്തു നിന്ന് എനിക്ക് അങ്ങനെ ഒരു അനുഭവം ഉണ്ടായിട്ട് രാത്രി മുഴുവന്‍ കിടന്നു കരഞ്ഞു, ആരോടും പറയാനും പറ്റില്ല.’ ശ്രുതി പറഞ്ഞു.

തന്നോട് മോശമായി പെരുമാറിയ ഒരാളെ തനിക്ക് ഒന്നും ചെയ്യാന്‍ കഴിഞ്ഞില്ലെന്നും മോശമായി കാണിക്കുന്ന ആംഗ്യങ്ങള്‍ പോലും സെക്ഷ്വലി നമ്മളെ മുറിവേല്‍പ്പിക്കുമെന്നും ശ്രുതി വ്യക്തമാക്കി. സിനിമയില്‍ മാത്രമല്ല പലയിടങ്ങളിലും ഇതൊക്കെ നടക്കുന്നുണ്ട്. പക്ഷേ സിനിമയില്‍ ഇത് ഇത്തിരി കൂടുതലാണെന്നാണ് അവര്‍ പറയുന്നത്. എന്നാല്‍ ഇപ്പോള്‍ ചൂഷണങ്ങള്‍ക്ക് കുറവുവന്നിട്ടുണ്ടെന്നാണ് ശ്രുതിയുടെ വിലയിരുത്തല്‍.

ന്യൂജെന്‍ ഫിലിം മേക്കേഴ്സ് വന്നതോടെയാണ് ഇതില്‍ വ്യത്യാസമുണ്ടായത്. അവര്‍ എല്ലാവരും ഫോക്കസ്ഡാണ്. കരിയറിലാണ് അവര്‍ ശ്രദ്ധിക്കുന്നത് അല്ലാതെ ഇങ്ങനെയുള്ള കാര്യങ്ങളില്‍ അല്ലെന്ന് ശ്രുതി വ്യക്തമാക്കി.

വനിത കൂട്ടായ്മയായ ഡബ്ല്യൂസിസിയെ പിന്തുണയ്ക്കുന്നുണ്ടെന്നും കുറച്ച് നേരത്തെ ഇത്തരം സംഘടനയുണ്ടാകേണ്ടതായിരുന്നെന്നും ശ്രുതി കൂട്ടിച്ചേര്‍ത്തു. ഡബ്ല്യൂസിസി വലിയ മാറ്റങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്. അതിനെ ആര് എതിര്‍ത്തു പറഞ്ഞാലും ശരി ‘ഐ സപ്പോര്‍ട്ട് ഇറ്റ്’. അങ്ങനെ ഒരു സംഘടന അത്യാവശ്യമാണ്. എവിടെ പുരുഷ മേധാവിത്വമുണ്ടോ അവിടെ ഇത്തരത്തില്‍ ഓര്‍ഗനൈസേഷന്‍ ഉണ്ടാകണം. ഉണ്ടായേ പറ്റു. ഡബ്ല്യൂസിസി വരാന്‍ ഇപ്പോള്‍ വളരെ ലേറ്റായി പോയി’ ശ്രുതി പറഞ്ഞു.

pathram desk 2:
Leave a Comment