മെഗാസ്റ്റാറിന്റെ ഈ വാക്കുകള്‍ ഓസ്‌കാര്‍ അവാര്‍ഡിനേക്കാള്‍ വലുത്: ദീപക്

കൊച്ചി:സൂപ്പര്‍താരങ്ങള്‍ക്കൊപ്പം അഭിനയിക്കുന്നതിന്റെ ആനന്ദവും ആവേശവും തുറന്നുപ്രകടിപ്പിക്കുന്നവരാണ് പല യുവതാരങ്ങളും. ഒരിക്കല്‍ ആരാധിച്ചവര്‍ക്കൊപ്പം ഒരേ സ്‌ക്രീനില്‍ തങ്ങളെതന്നെ കാണാന്‍ കഴിയുന്നതും ഇവര്‍ക്കൊപ്പം ഷൂട്ടിംഗ് വേളകള്‍ ചിലവിടാന്‍ കഴിയുന്നതുമൊക്കെ സ്വപ്നസാഫല്യമായാണ് പല യുവതാരങ്ങളും പറയാറ്. വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത മലര്‍വാടി ആര്‍ട്ട് ക്ലബിലൂടെ സിനിമയിലെത്തിയ ദീപക് പറമ്പിലും തന്റെ ഉള്ളിലെ ഈ സന്തോഷം മറച്ചുവയ്ക്കുന്നില്ല. ഗ്രേറ്റ് ഫാദര്‍ എന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം അഭിനയിച്ചതാണ് മറക്കാനാവാത്ത അനുഭവമായി താരം പറഞ്ഞത്.

ചിത്രത്തിന്റെ ഷൂട്ടിംഗ് പൂര്‍ത്തിയാക്കി എഡിറ്റിംഗ് സമയത്ത് തമ്മില്‍ കണ്ടപ്പോള്‍, താന്‍ ആ സീന്‍ മനോഹരമായി ചെയ്തിട്ടുണ്ടല്ലോ, ഡയലോഗൊക്കെ നന്നായി പറഞ്ഞിട്ടുണ്ടല്ലോ, കൊള്ളാമെന്നായിരുന്നു ദീപക്കിനോട് മമ്മൂട്ടി പറഞ്ഞത്. മെഗാസ്റ്റാറിന്റെ ഈ വാക്കുകള്‍ താന്‍ ഓസ്‌കാര്‍ അവാര്‍ഡിനേക്കാള്‍ വിലമതിക്കുന്നതാണെന്നാണ് അടുത്തിടെ നല്‍കിയ അഭിമുഖത്തില്‍ ദീപക് തുറന്നുപറഞ്ഞത്. നമ്മള്‍ ആരാധിക്കുന്നൊരാള്‍ നമ്മളുടെ സിനിമ കണ്ട് അഭിനന്ദിക്കുമ്പോള്‍ ലഭിക്കുന്ന സന്തോഷമുണ്ടല്ലോ, അതാണ് അന്ന് അനുഭവിച്ചതെന്നും താരം പറയുന്നു.

മലര്‍വാടി ആര്‍ട്ട് ക്ലബ്ബിന് ശേഷം തട്ടത്തിന്‍ മറയത്ത്, തിര, കുഞ്ഞിരാമായണം, ദി ഗ്രേറ്റ് ഫാദര്‍, ഒരേ മുഖം, രക്ഷാധികാരി ബൈജു, ഒറ്റമുറിവെളിച്ചം, ക്യാപ്റ്റന്‍, ബിടെക് തുടങ്ങിയ നിരവധി ചിത്രങ്ങളില്‍ ദീപക്ക് വേഷമിട്ടിരുന്നു. തീവ്രം എന്ന ചിത്രത്തിന്റെ കാസ്റ്റിങ്ങിനിടയില്‍ മമ്മൂട്ടി തന്നെക്കുറിച്ച് പറഞ്ഞിരുന്നുവെന്ന് രൂപേഷ് പീതാംബരന്‍ പറഞ്ഞിരുന്നെന്നും താരം അഭിമുഖത്തില്‍ പറയുന്നു.

pathram desk 2:
Leave a Comment