വിമന്‍ ഇന്‍ സിനിമ കളക്ടീവ് സോഷ്യല്‍ മീഡിയയില്‍ മാത്രമൊതുങ്ങരുത്… തനിക്ക് മണ്ടത്തരങ്ങളും വീഴ്ചകളും പറ്റിയത് സിനിമയ്ക്ക് പുറത്തെന്ന് നടി മൈഥിലി

കൊച്ചി: പാലേരി മാണിക്യത്തിനു ശേഷം കഥാപാത്രങ്ങളില്‍ സെലക്ടീവാകാന്‍ കഴിയാഞ്ഞത് കരിയറില്‍ നെഗറ്റീവ് പ്രതിഫലനമാണുണ്ടാക്കിയെന്ന് നടി മൈഥിലി. സിനിമയില്‍ നിന്നു തനിക്ക് ചൂഷണങ്ങളൊന്നും ഉണ്ടായിട്ടില്ലെന്നും എല്ലാ പുരുഷന്മാരും മോശക്കാരല്ലെന്നും മൈഥിലി വ്യക്തമാക്കുന്നു. തനിക്ക് മണ്ടത്തരങ്ങളും പാളിച്ചകളും പറ്റിയത് സിനിമയ്ക്ക് പുറത്താണെന്നും അത് തന്റെ തെറ്റുകൊണ്ട് പറ്റിയതാണെന്നും തുറന്നു പറഞ്ഞിരിക്കുകയാണ് മൈഥിലി. ഒരു വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് മൈഥിലി തനിക്ക് ജീവിതത്തില്‍ പറ്റിയ വീഴ്ചകളെക്കുറിച്ച് തുറന്നു പറച്ചില്‍ നടത്തിയത്.

ചതിക്കപ്പെടുന്നതും വഞ്ചിക്കപ്പെടുന്നതും എല്ലാ പെണ്‍കുട്ടികള്‍ക്കും സംഭവിക്കാന്‍ സാധ്യതയുള്ളതാണെന്നും ചിലര്‍ നമ്മളെ മനഃപൂര്‍വം കുടുക്കി കളയുമെന്നും നടി പറയുന്നു. നമ്മുടെ നിയമങ്ങള്‍ക്കു പോലും പരിമിതികളുണ്ട്. പല പെണ്‍കുട്ടികളും ഇത്തരം സാഹചര്യങ്ങളില്‍ ആത്മഹത്യ ചെയ്തുപോകും. ചിലര്‍ക്ക് കാര്യങ്ങള്‍ പറഞ്ഞു മനസിലാക്കാന്‍ ആളുണ്ടാവും. ചിലര്‍ അനുഭവിച്ചേ പഠിക്കൂ. ശരിക്കും പണികിട്ടിക്കഴിഞ്ഞേ പഠിക്കൂ, ഞാനങ്ങനെയാണ്.

വിമന്‍ ഇന്‍ സിനിമ കളക്ടീവ് പോലുള്ള സ്ത്രീ സംഘടനകളും പരിപാടികളുമെല്ലാം നല്ലതാണ്. പക്ഷേ സോഷ്യല്‍ മീഡിയയില്‍ മാത്രമൊതുങ്ങരുത്. അതിനു പുറത്തുള്ള ജീവിതത്തിലേയ്ക്കു കൂടി അത് പടര്‍ത്തണം. എങ്കില്‍ സ്ത്രീകള്‍ക്ക് അത് ഗുണം ചെയ്യും. പിന്നെ, ഫെമിനിസം എന്താണ് തനിക്കിതുവരെ മനസിലായിട്ടില്ലെന്നും നടി പറഞ്ഞു.

ഒരു ബന്ധവുമില്ലാത്ത സംഭവങ്ങളിലും വിവാദങ്ങളിലും തന്റെ പേര് വലിച്ചിഴയ്ക്കുകയാണ് മാധ്യമങ്ങള്‍. അടുത്തകാലത്ത് ഉണ്ടായ പല വിവാദങ്ങളിലും തന്റെ പേര് പ്രചരിപ്പിച്ചു. മാധ്യമങ്ങളാണ് പലപ്പോഴും വലിയ കുഴപ്പങ്ങളുണ്ടാക്കുന്നത്. ഞങ്ങള്‍ മീഡിയ ആണ്, ഞങ്ങള്‍ക്ക് എന്തും പറയാം എന്നൊരു ധാര്‍ഷ്ഠ്യമാണ്. പേനവച്ച് കീറിമുറിക്കുകയാണ്. അത് പീഡനം തന്നെയാണ്. മൈഥിലി പറയുന്നു.

pathram desk 1:
Leave a Comment