ഒരു കിലോയ്ക്ക് 25 രൂപ മാത്രം; ഭാരത് അരിയുമായി കേന്ദ്ര സർക്കാർ

ന്യൂഡല്‍ഹി: ഭാരത് ആട്ട, ഭാരത് ദാല്‍ ( പരിപ്പ്) എന്നിവയ്ക്ക് പിന്നാലെ ഭാരത് അരിയുമായി കേന്ദ്രസര്‍ക്കാര്‍. വിലക്കയറ്റം പിടിച്ചു നിര്‍ത്തുക എന്ന ലക്ഷ്യത്തോടെയാണ് ഭാരത് ബ്രാന്‍ഡില്‍ സര്‍ക്കാര്‍ അരി വിതരണത്തിനെത്തിക്കുന്നത്. കിലോയ്ക്ക് 25 രൂപ നിരക്കിലാകും അരി ചില്ലറ വില്‍പ്പനയ്‌ക്കെത്തിക്കുക.

അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പ് കൂടി ലക്ഷ്യമിട്ടാണ് മോദി സര്‍ക്കാരിന്റെ നടപടി. സര്‍ക്കാര്‍ ഏജന്‍സികളായ നാഷണല്‍ അഗ്രികള്‍ച്ചറല്‍ കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിങ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ (നാഫെഡ്), നാഷണല്‍ കോ-ഓപ്പറേറ്റീവ് കണ്‍സ്യൂമേഴ്സ് ഫെഡറേഷന്‍ ഓഫ് ഇന്ത്യ ലിമിറ്റഡ്, കേന്ദ്രീയ ഭണ്ഡാര്‍ ഔട്ട്ലെറ്റുകള്‍, സഞ്ചരിക്കുന്ന വില്‍പ്പനശാലകള്‍ എന്നിവിടങ്ങളിലാണ് ഭാരത് റൈസ് ലഭിക്കുക.

ഇന്ത്യയിലെ അരിയുടെ ശരാശരി ചില്ലറവില്‍പ്പന വില കിലോഗ്രാമിന് 43.3 രൂപയാണ്. മുന്‍വര്‍ഷത്തെക്കാള്‍ 14.1 ശതമാണ് അരിക്ക് വര്‍ധിച്ചത്.
ഈ പശ്ചാത്തലത്തിലാണ് ഭാരത് റൈസ് എന്നപേരില്‍ കുറഞ്ഞ നിരക്കില്‍ അരി വില്‍പ്പനയ്‌ക്കെത്തിക്കുക ആശയത്തിലേക്ക് കേന്ദ്രസര്‍ക്കാരെത്തിയത്. നിലവില്‍ ഭാരത് ആട്ട കിലോയ്ക്ക് 27.50 രൂപ നിരക്കിലും ഭാരത് ദാല്‍ 60 രൂപ നിരക്കിലും സര്‍ക്കാര്‍ വില്‍ക്കുന്നുണ്ട്.

pathram desk 2:
Leave a Comment