യുകെയിൽ അതിവേഗം പടരുന്നു നോറോ വൈറസ്; കൊറോണ വൈറസുമായി സമാനതകൾ

കോവിഡിനെതിരെയുള്ള ലോകത്തിന്റെ ചെറുത്തുനിൽപ്പിന് ഇനിയും അവസാനമായിട്ടില്ല. അതിനിടെ ഭീതി പരത്തി കൊണ്ട് മറ്റൊരു വൈറസ് കൂടി അതിവേഗം പടരുകയാണെന്ന് പബ്ലിക് ഹെൽത്ത് ഇംഗ്ലണ്ട് റിപ്പോർട്ട് ചെയ്യുന്നു. നോറോ വൈറസ് എന്ന അതിവ്യാപന ശേഷിയുളള ഈ വൈറസ് പ്രധാനമായും ഛർദ്ദിയും അതിസാരവുമാണ് രോഗികളിൽ ഉണ്ടാക്കുക. ഇതിനാൽ വൊമിറ്റിങ് ബഗ് എന്ന് കൂടി ഈ വൈറസ് അറിയപ്പെടുന്നു. ഛർദ്ദിക്കും അതിസാരത്തിനും പുറമേ മനംമറിച്ചിൽ, വയർ വേദന, ഉയർന്ന പനി, തലവേദന, കൈകാൽ വേദന എന്നിവയാണ് മറ്റു ലക്ഷണങ്ങൾ.

വൈറസ് ബാധിച്ച് ഒന്നോ രണ്ടോ ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ പ്രകടമാകും. എന്നാൽ ധാരാളം പാനീയങ്ങൾ കുടിച്ച് ആവശ്യത്തിന് വിശ്രമിച്ചാൽ രണ്ടു മൂന്നു ദിവസങ്ങൾക്കുള്ളിൽ ലക്ഷണങ്ങൾ കെട്ടടങ്ങും. നോറോവൈറസിന് കൊറോണ വൈറസുമായി നിരവധി സമാനതകളുണ്ടെന്ന് ആരോഗ്യവിദഗ്ധർ പറയുന്നു. കൊറോണ വൈറസിനെ പോലെ ചിലരിൽ രോഗലക്ഷണം ഇല്ലാതെ അസുഖം പരത്താൻ നോറോവൈറസിനും കഴിയും. അതിവേഗം ജനിതക വ്യതിയാനം സംഭവിക്കുന്ന നോറോ വൈറസിന്റെ നിരവധി വകഭേദങ്ങൾ ഒരു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട രോഗികളിൽ പോലും കാണാനാകും. നോറോവൈറസിന് സംഭവിക്കുന്ന ഈ അതിവേഗ വ്യതിയാനം മൂലം പലപ്പോഴും പരിശോധന കിറ്റുകൾക്ക് ഇവയെ തിരിച്ചറിയാൻ പോലുമായെന്ന് വരില്ല.

കോവിഡിനെ പോലെ വ്യക്തികളിൽനിന്ന് വ്യക്തികളിലേക്ക് ശ്വാസ കണികകളിൽ കൂടി പകരാൻ നോറോവൈറസിനും സാധിക്കും. രോഗിയിൽ നിന്നും പുറത്തുവരുന്ന വൈറസ് കണികകൾ മുറിയിലാകെ പരക്കുകയും പ്രതലങ്ങളിൽ തങ്ങി നിൽക്കുകയും ചെയ്യും. ഇത് സ്പർശിക്കുന്നവരുടെ കൈകളിലേക്ക് വൈറസ് പടരും. വൈറസ് നിറഞ്ഞ ഭക്ഷണസാധനങ്ങളും പ്രതലങ്ങളും ഇത്തരത്തിൽ രോഗപ്പകർച്ചയ്ക്ക് കാരണമാകും.

സാധാരണഗതിയിൽ നവംബർ മുതൽ ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് നോറോ വൈറസ് കൂടുതലായും പടരുന്നത്. കോവിഡ് മുൻകരുതലുകൾക്ക്‌ സമാനമായ പ്രതിരോധനടപടികൾ നോറോ വൈറസ് പകരാതിരിക്കാനും സ്വീകരിക്കേണ്ടതാണ്. കൈകൾ ഇടയ്ക്കിടെ ശുചിയാക്കുകയും പച്ചക്കറികളും പഴങ്ങളും നന്നായി കഴുകി ഉപയോഗിക്കുകയും വേണം. വൈറസ് ബാധിതർ വീട്ടിലിരിക്കേണ്ടതും രോഗം മാറിയാലും കുറഞ്ഞത് രണ്ടു ദിവസത്തേക്ക് പുറത്തു പോകാതിരിക്കുകയും ചെയ്യേണ്ടതാണ്.രോഗികൾ മറ്റുള്ളവർക്ക് ഭക്ഷണം പാകം ചെയ്യാതിരിക്കാനും ശ്രദ്ധിക്കേണ്ടതാണ്.

pathram desk 1:
Leave a Comment