എഴുന്നേല്‍ക്കാന്‍ താമസിച്ചതിനു പതിനേഴുകാരിയെ പിതാവ് വാക്കത്തികൊണ്ട് വെട്ടി

കറുകച്ചാല്‍ : രാവിലെ എഴുന്നേല്‍ക്കാന്‍ താമസിച്ചതിനു പതിനേഴുകാരിയായ മകളെ വാക്കത്തി കൊണ്ടു വെട്ടിയ പിതാവിനെ പൊലീസ് അറസ്റ്റ് ചെയ്തു. ആക്രമണത്തില്‍ മകളുടെ തലയ്ക്കു സാരമായി പരുക്കേല്‍ക്കുകയും കൈവിരല്‍ മുറിഞ്ഞു തൂങ്ങുകയും ചെയ്തു. കറുകച്ചാല്‍ പച്ചിലമാക്കല്‍ മാവേലിത്താഴെയില്‍ രഘു (48) ആണ് അറസ്റ്റിലായത്.

ഇന്നലെ രാവിലെ ഏഴരയോടെയാണു സംഭവം. മകള്‍ എഴുന്നേല്‍ക്കാന്‍ താമസിച്ചെന്നു പറഞ്ഞു രഘു വാക്കത്തിയുമായി മുറിയിലെത്തിയ ശേഷം വഴക്കുണ്ടാക്കുകയും തലയ്ക്കു വെട്ടുകയുമായിരുന്നുവെന്നു പൊലീസ് പറഞ്ഞു. തലയില്‍ നിന്നു രക്തം വാര്‍ന്നൊഴുകിയതിനെത്തുടര്‍ന്നു നിലവിളിച്ചപ്പോള്‍ ഇയാള്‍ വീണ്ടും വെട്ടി. വെട്ടു തടയുന്നതിനിടയില്‍ മകളുടെ വലതുകയ്യിലെ മോതിരവിരല്‍ മുറിഞ്ഞുതൂങ്ങി.

സംഭവസമയത്ത് ഇരുവരും മാത്രമേ വീട്ടില്‍ ഉണ്ടായിരുന്നുള്ളൂ. രഘുവിന്റെ ഭാര്യ വീട്ടില്‍ ഇല്ലായിരുന്നു. സംഭവത്തെ തുടര്‍ന്നു സമീപത്തെ വീട്ടില്‍ അഭയം തേടിയ പെണ്‍കുട്ടിയെ നാട്ടുകാര്‍ ചേര്‍ന്നാണു കറുകച്ചാലിലെ സ്വകാര്യാശുപത്രിയിലും തുടര്‍ന്നു കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചത്. കോടതിയില്‍ ഹാജരാക്കിയ രഘുവിനെ റിമാന്‍ഡ് ചെയ്തു.

pathram:
Leave a Comment