വീട്ടുകാരുമായി സംസാരിച്ചിരിക്കേ വിദ്യാർത്ഥിനിയെ കാണാതായി; മൃതദേഹം രണ്ട് കിലോമീറ്റർ അകലെയുള്ള തോട്ടിൽ കണ്ടെത്തി

കാസര്‍ഗോഡ്: വീട്ടുകാരുമായി സംസാരിച്ചിരിക്കേ കാണാതായ വിദ്യാര്‍ത്ഥിനിയുടെ മൃതദേഹം കണ്ടെത്തി. രാജപുരം പൂടുംകല്ല്, കരിച്ചേരി ഹൗസിലെ നാരായണന്റെ മകള്‍ 26 വയസുള്ള ശ്രീലക്ഷ്മി നാരായണന്റെ മൃതദേഹമാണ് വീട്ടിൽ നിന്നും രണ്ട് കിലോമീറ്റർ അകലെ കൊട്ടോടി പുഴയുമായി ചേരുന്ന ചാലിങ്കൽ തോട്ടിൽ കണ്ടെത്തിയത്.

ശനിയാഴ്ച വൈകീട്ട് നാലരയോടെയാണ് വീട്ടിൽ നിന്നും കാണാതായത്. ഫോണ്‍ സ്വിച്ച്ഡ് ഓഫ് ചെയ്ത നിലയിലായിരുന്നു. വിളിച്ചിട്ടും കിട്ടാത്തതിനെ തുടര്‍ന്ന് നാട്ടുകാരും വീട്ടുകാരും പരിസരത്തെ വീടുകളിലും പിന്നീട് സമീപത്തെ പൈനിക്കര തോട്ടിലും തെരച്ചില്‍ നടത്തിയിരുന്നു. പിന്നീട് പിതാവ് രാജപുരം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇന്ന് നാട്ടുകാരും പോലീസും ചേർന്ന് തിരച്ചിൽ നടത്തിയപ്പോൾ 11മണിയോടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

രാജപുരം സർക്കിൾ ഇൻസ്പെക്ടർ രഞ്ചിത്ത് രവീന്ദ്രൻറെ നേതൃത്വത്തിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം കാഞ്ഞങ്ങാട് ജില്ല ആശുപത്രിയിലേക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിനായി പരിയാരം കണ്ണൂർ മെഡിക്കൽ കോളജിലേക്ക് കൊണ്ടു പോകും. ഗുജറാത്തിലെ കോളജില്‍ അഗ്രികൾച്ചറൽ ബിരുദനന്തര ബിരുദ വിദ്യാര്‍ഥിനിയായിരുന്നു ശ്രീലക്ഷ്മി. കഴിഞ്ഞ ലോക്ഡൗണിന് മുമ്പ് നാട്ടിലെത്തിയിരുന്നു.

pathram desk 1:
Leave a Comment