മരുന്നു വാങ്ങാന്‍ വിജയ് സേതുപതി പണം നല്‍കിയ വയോധിക മരിച്ചു

മരുന്ന് വാങ്ങാന്‍ പണമില്ലെന്ന് വിജയ് സേതുപതിയോട് പറഞ്ഞ വയോധിക സെറ്റില്‍ തന്നെ കുഴഞ്ഞുവീണ് മരിച്ചു. ആരാധകര്‍ക്ക് ഇടയില്‍ നിന്നും വിജയ് സേതുപതിയോട് മരുന്ന് വാങ്ങാന്‍ പണമില്ലെന്ന് പറഞ്ഞ അമ്മയ്ക്ക് താരം കയ്യിലുണ്ടായിരുന്ന പണം മുഴുവന്‍ നല്‍കിയത് വലിയ വാര്‍ത്തയായിരുന്നു. ആലപ്പുഴയില്‍ ചിത്രീകരണം പുരോഗമിക്കുന്ന ‘മാമനിതന്‍’ എന്ന സിനിമയുടെ ഷൂട്ടിംഗ് സെറ്റില്‍ വെച്ചായിരുന്നു ഈ സംഭവം. കാവാലം അച്ചാമ്മയെന്ന വയോധികയാണ് സഹായം ലഭിച്ച് മണിക്കൂറുകള്‍ക്കുള്ളില്‍ മരണപ്പെട്ടത്. ആരാധകരെയും വിജയ് സേതുപതിയെയും ഈ വാര്‍ത്ത നിരാശരാക്കിയിരിക്കുകയാണ്.

ഷൂട്ടിങ് സെറ്റില്‍ കുഴഞ്ഞു വീണ അച്ചാമ്മയെ ഉടന്‍ ചങ്ങനാശേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ആശുപത്രിയില്‍ വെച്ചാണ് അവര്‍ മരണപ്പെട്ടത്. കുട്ടനാട്ടില്‍ നടക്കുന്ന മിക്ക സിനിമകളുടെ സെറ്റിലും ഇവര്‍ സ്ഥിരം സാന്നിധ്യമാണ്. ജയറാം നായകനായി എത്തിയ ‘ഞാന്‍ സല്‍പ്പേര് രാമന്‍കുട്ടി’ എന്ന സിനിമയില്‍ ചെറിയ ഒരു വേഷത്തിലും അച്ചാമ്മ അഭിനയിച്ചിട്ടുണ്ട്. അവിവാഹിതയാണ്.

ആരാധകരെ കാണാന്‍ എത്തിയപ്പോഴാണ് ഈ അമ്മ വിജയ് സേതുപതിയോട് മരുന്ന് വാങ്ങാന്‍ പണമില്ല മോനെ എന്ന് പറഞ്ഞത്. ഇതുകേട്ട താരം തന്റെ സഹായികളുടെ കയ്യിലുള്ള പണം തരാന്‍ ആവശ്യപ്പെടുകയായിരുന്നു. അദ്ദേഹത്തിന്റെ കോസ്റ്റ്യൂമര്‍ ഇബ്രഹാമിന്റെ പഴ്സില്‍ നിന്ന് പൈസ എത്രയെന്ന് പോലും നോക്കാതെ വിജയ് സേതുപതി ആ പണം പൂര്‍ണമായും അമ്മയ്ക്ക് മരുന്നുവാങ്ങാന്‍ നല്‍കുകയായിരുന്നു.

pathram:
Leave a Comment