ബാലവിവാഹത്തിലൂടെ ലവ് ജിഹാദ് തടയാമെന്ന വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ!

ഭോപ്പാല്‍: ബാലവിവാഹത്തിലൂടെ ലവ് ജിഹാദ് തടയാമെന്ന വിവാദ പരാമര്‍ശവുമായി ബിജെപി എംഎല്‍എ. ലവ് ജിഹാദിന് കാരണം വൈകിനടക്കുന്ന വിവാഹങ്ങളാണെന്നും ലവ്ജിഹാദുകള്‍ നടക്കാതിരിക്കാന്‍ പെണ്‍കുട്ടികളെ നേരത്തെ കല്യാണം കഴിപ്പിച്ചയയ്ക്കണമെന്നും ബിജെപിയുടെ മധ്യപ്രദേശിലെ അഗര്‍ മാല്‍വ എംഎല്‍എയായ ഗോപാല്‍ പാര്‍മര്‍.
ബാല്യകാലത്തില്‍ വീട്ടുകാര്‍ പറഞ്ഞുറപ്പിച്ചുവെക്കുന്ന വിവാഹങ്ങള്‍ വളരെ കാലം നീണ്ടുനിന്നിരുന്നുവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
’18 വയസ്സെന്ന രോഗം(പെണ്‍കുട്ടികളെ വിവാഹം കഴിപ്പിച്ചയയ്ക്കാനുള്ള കുറഞ്ഞ പ്രായം) എന്ന് നിയമാനുസൃതമാക്കിയോ അന്ന് മുതല്‍ പെണ്‍കുട്ടികള്‍ ഒളിച്ചോടിപ്പോവാന്‍ പഠിച്ചു’, പാര്‍മര്‍ പറഞ്ഞു.
‘കൗമാരത്തില്‍ എത്തുമ്പോള്‍ പെണ്‍കുട്ടികളുടെ മനസ്സ് അലഞ്ഞു തിരിയാന്‍ തുടങ്ങും. ലവ്ജിഹാദിനു നേരെ പെണ്‍കുട്ടികളുടെ അമ്മമാര്‍ ജാഗ്രത പുലര്‍ത്തണം’.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐയോട് സംസാരിക്കവെ പലയാവര്‍ത്തി അദ്ദേഹം ബാലവിവാഹത്തെ ന്യായീകരിച്ചു സംസാരിച്ചു.
‘എന്റെ വിവാഹം ഉറപ്പിച്ചല്ലോ എന്ന ചിന്തയില്‍ ബാല്യത്തില്‍ വിവാഹം പറഞ്ഞുറപ്പിച്ച കുട്ടികള്‍ ഒരിക്കലും തെറ്റായ തീരുമാനങ്ങള്‍ എടുത്തിരുന്നില്ല. എന്നാല്‍ ഇത്തരത്തില്‍ നേരത്തെ വിവാഹം പറഞ്ഞുറപ്പിക്കാതെ വരുമ്പോഴാണ് അവര്‍ വഴിതെറ്റുന്നതും ലവ് ജിഹാദ് പോലുള്ള സംഭവങ്ങള്‍ നടക്കുന്നതും’, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ പ്രസ്താവനയില്‍ വിശദീകരണം ആവശ്യപ്പെട്ടപ്പോല്‍ അദ്ദേഹം പറഞ്ഞതിതാണ്’ചിലര്‍ വീട്ടുകാരുമായി വളരെ അടുത്ത ബന്ധം സ്ഥാപിച്ചെടുക്കും. എന്നിട്ട് ആ വീട്ടിലെ സ്ത്രീകളെ ചൂഷണം ചെയ്യും’.
കേരളത്തിലെ ഹാദിയയുടെയും ഷഫീന്‍ ജഹാന്റെയും വിവാഹം ലവ്ജിഹാദെന്നാരോപിച്ചായിരുന്നു പാര്‍മറിന്റെ പ്രസ്താവന.

pathram:
Leave a Comment