വരാപ്പുഴ കസ്റ്റഡി മരണം, എസ്.ഐ അടക്കം നാല് പൊലിസുകാര്‍ കൂടി പ്രതികളാകും

കൊച്ചി: വരാപ്പുഴയില്‍ കസ്റ്റഡിയില്‍ ശ്രീജിത്ത് എന്ന യുവാവ് മരിക്കാനിടയായ സംഭവത്തില്‍ എസ്.ഐ അടക്കം നാല് പൊലിസുകാര്‍ കൂടി പ്രതികളാകും. വരാപ്പുഴ എസ്.ഐ ദീപക്ക് അടക്കമുള്ള പൊലിസുകാരാണ് പ്രതികളാവുക. ശ്രീജിത്തിന്റെ മരണത്തില്‍ ദീപക്കിനും പങ്കുണ്ടെന്ന് ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച ശേഷം അന്വേഷണ ചുമതലയുള്ള ഐ.ജി എസ് ശ്രീജിത്ത് ഡി.ജി.പിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. ശ്രീജിത്തിന്റെ മരണവുമായി ബന്ധപ്പെട്ട് നേരത്തെ മൂന്ന് പൊലിസുകാരെ സസ്‌പെന്റ് ചെയ്തിരുന്നു. ഇവരെ പ്രതി ചേര്‍ത്തിട്ടുണ്ട്. ഇവരുടെ ഭാഗത്ത് ഗുരുതരമായ വീഴ്ച്ചയുണ്ടായതായി ഇന്റലിജന്‍സും റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ശ്രീജിത്തിന്റെ വീട് സന്ദര്‍ശിച്ച ഐ.ജിയോട് ബന്ധുക്കള്‍ എസ്.ഐ ദീപക്കിനെ കുറിച്ച് പരാതി പറഞ്ഞിരുന്നു. കസ്റ്റഡിയിലെടുത്ത ശ്രീജിത്തിന് വെള്ളം കൊടുക്കാനെത്തിയ തന്നെ സ്റ്റേഷനില്‍ നിന്ന് ദീപക്ക് ആട്ടിയോടിച്ചെന്ന് മാതാവ് ശ്യാമള ഐ.ജിയോട് പറഞ്ഞു. തങ്ങളെ അതിക്രൂരമായാണ് എസ്.ഐ മര്‍ദിച്ചതെന്ന് ശ്രീജിത്തിന്റെ സഹോദരന്‍ സജിത്തും പറഞ്ഞു. സ്റ്റേഷനിലിട്ടും പൊലിസുകാര്‍ ശ്രീജിത്തിനെ തൊഴിച്ചെന്ന് സജിത് വ്യക്തമാക്കി.

pathram desk 2:
Leave a Comment