‘രക്ഷപ്പെട്ടതു പിൻഭാഗത്തെ വാതിൽ തുറന്ന്, സീറ്റുകളെല്ലാം ഇളകി മുകളിൽ വീണു: അത്ഭുതകരമായ രക്ഷപ്പെടലിങ്ങനെ…

പെരിയ ; പ്രാർഥനകൾക്കു നന്ദി. നാടിന്റെ കരുതലിലേക്കും വീടിന്റെ സുരക്ഷയിലേക്കും അവർ സുരക്ഷിതമായി ലാൻഡ് ചെയ്തു. കരിപ്പൂർ വിമാനാപകടത്തിൽ നിന്ന് അത്ഭുതകരമായി രക്ഷപ്പെട്ട അബ്ദുൽ റഫി (39), ഭാര്യ ആയിഷത്ത് ഷെലീന (35), മക്കളായ അബ്ദുല്ല റിഹാൻ (10), അബ്ദുല്ല ഷഹ്നാൻ (4) എന്നിവരാണു കുണിയ കുണ്ടൂരിലെ വീടായ ആർഎസ് വില്ലയിലെത്തി ക്വാറന്റീനിൽ പ്രവേശിച്ചത്. ഇതിനു മുന്നോടിയായി കുടുംബം ജില്ലാ ആശുപത്രിയിലെത്തി കോവിഡ് പരിശോധനയ്ക്കു വിധേയരായി.

റഫിയുടെ കൈവിരലിനു പൊട്ടലും ചുണ്ട് മുറിഞ്ഞു തുന്നലുള്ളതിനാൽ സംസാരിക്കാൻ ബുദ്ധിമുട്ടും ഉണ്ട്. ഷെലീനയ്ക്കും മുഖത്തു പരുക്കുണ്ട്. റിഹാനു വയറിനു വേദനയുണ്ടെന്നു പറഞ്ഞതിനാൽ പരിയാരം മെഡിക്കൽ കോളജിൽ വിദഗ്ധ പരിശോധനയ്ക്കു വിധേയനാക്കി. ‘വിമാനത്തിന്റെ മധ്യഭാഗത്തായിരുന്നു ഞങ്ങളുടെ ഇരിപ്പിടം. മഴയത്ത് ലാൻഡ് ചെയ്യുന്നതിനെക്കുറിച്ച് ഓർത്ത് ആശങ്കയുണ്ടായിരുന്നു. ലാൻഡിങ്ങിനു മുൻപ് വേഗം കൂടി. പിന്നീടു കുറയുകയും വീണ്ടും വേഗം കൂടുകയും ചെയ്തു. പെട്ടെന്ന് അപകടം സംഭവിച്ചു.

കനത്തമഴയിൽ സഹയാത്രികരുടെ മരണവെപ്രാളത്തിനിടയിലും ഭാര്യയെയും കുട്ടികളെയും തിരക്കി. ആരെങ്കിലും അവരെ രക്ഷിക്കണമെന്നു മാത്രമാണു പ്രാർഥിച്ചത്. ഇതിനിടയിൽ എന്നെയും ആരൊക്കെയോ ചേർന്ന് കൊണ്ടോട്ടിയിലെ റിലീഫ് ആശുപത്രിയിൽ എത്തിച്ചു. അവിടെ വച്ചു ഭാര്യയും മക്കളും സുരക്ഷിതരാണെന്നു മനസ്സിലാക്കി. രാത്രി വൈകി നാട്ടിൽ നിന്നു പിതാവ് ഹമീദും സുഹൃത്തുക്കളായ കെ.എ.അബ്ദുല്ല, നൗഫൽ, ഫസൽ, അസ്‌ലം എന്നിവരും എത്തി. സാരമായ പരുക്കുകൾ‌ ഇല്ലാത്തതിനാൽ രാത്രി തന്നെ കുണിയയിലേക്കു തിരിക്കുകയും പുലർച്ചെ വീട്ടിലെത്തുകയും ചെയ്തു.

pathram desk 1:
Leave a Comment