ഐപിഎല്‍ ഫൈനലില്‍ കൊല്‍ക്കത്തയ്ക്ക് 175 റണ്‍സ് വിജയലക്ഷ്യം

കൊല്‍ക്കത്ത: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനൊന്നാം സീസണിന്റെ കലാശപ്പോരിലേക്ക് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് 175 റണ്‍സ് ദൂരം. കൊല്‍ക്കത്ത ഈഡന്‍ ഗാര്‍ഡന്‍സില്‍ നടക്കുന്ന രണ്ടാം ക്വാളിഫയറില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ സണ്‍റൈസേഴ്‌സ് ഹൈദരാബാദ് നിശ്ചിത 20 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 174 റണ്‍സെടുത്തു. ഓപ്പണറായെത്തിയ വൃദ്ധിമാന്‍ സാഹ (27 പന്തില്‍ 35), ശിഖര്‍ ധവാന്‍ (24 പന്തില്‍ 34) എന്നിവരാണ് ഹൈദരാബാദ് നിരയില്‍ തിളങ്ങിയത്. അവസാന ഓവറുകളില്‍ 10 പന്തില്‍ രണ്ടു ബൗണ്ടറിയും നാലു സിക്‌സും ഉള്‍പ്പെടെ 34 റണ്‍സെടുത്ത റാഷിദ് ഖാന്റെ പ്രകടനവും സണ്‍റൈസേഴ്‌സ് ഇന്നിങ്‌സില്‍ നിര്‍ണായകമായി.

നിര്‍ണായക മല്‍സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഹൈദരാബാദിന് ഓപ്പണര്‍മാരായ വൃദ്ധിമാന്‍ സാഹയും ശിഖര്‍ ധവാനും ചേര്‍ന്ന് മികച്ച തുടക്കമാണ് സമ്മാനിച്ചത്. ഓപ്പണിങ് വിക്കറ്റില്‍ അര്‍ധസെഞ്ചുറി കൂട്ടുകെട്ട് (56) തീര്‍ത്ത സഖ്യം പിരിച്ചത് കുല്‍ദീപ് യാദവ്. എട്ടാം ഓവര്‍ എറിയാനെത്തിയ കുല്‍ദീപ് ആദ്യ പന്തില്‍ത്തന്നെ ധവാനെ എല്‍ബിയില്‍ കുരുക്കി. 24 പന്തില്‍നിന്നും നാലു ബൗണ്ടറിയും ഒരു സിക്‌സും സഹിതം 34 റണ്‍സായിരുന്നു ധവാന്റെ സമ്പാദ്യം.

തൊട്ടുപിന്നാലെ ഇതേ ഓവറില്‍ ഇന്‍ഫോം ബാറ്റ്‌സ്മാന്‍ കെയ്ന്‍ വില്യംസനും പുറത്തായി. മൂന്നു പന്തില്‍ മൂന്നു റണ്‍സെടുത്ത സണ്‍റൈസേഴ്‌സ് ക്യാപ്റ്റനെ കുല്‍ദീപ് ദിഷേഷ് കാര്‍ത്തിക്കിന്റെ കൈകളിലെത്തിച്ചു. ഇതോടെ രണ്ടു വിക്കറ്റ് നഷ്ടത്തില്‍ 60 റണ്‍സെന്ന നിലയിലായി സണ്‍റൈസേഴ്‌സ്. പിന്നീട് കൃത്യമായ ഇടവേളകളില്‍ വിക്കറ്റ് കണ്ടെത്തിയ കൊല്‍ക്കത്ത ബോളര്‍മാര്‍ സണ്‍റൈസേഴ്‌സിനെ വരിഞ്ഞുമുറുക്കുകയായിരുന്നു.

pathram desk 2:
Leave a Comment