ശ്രീലങ്കക്കെതിരായ ട്വന്റി20 ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്കു തോല്‍വി

കൊളംബോ:ശ്രീലങ്കക്കെതിരായ ത്രിരാഷ്ട്ര ട്വന്റി20 ടൂര്‍ണമെന്റില്‍ ഇന്ത്യയ്ക്കു തോല്‍വി. ആദ്യ മത്സരത്തില്‍ ആതിഥേയരായ ശ്രീലങ്കയോട് അഞ്ചു വിക്കറ്റിനാണ് ഇന്ത്യ പരാജയപ്പെട്ടത്. ഇന്ത്യ ഉയര്‍ത്തിയ 175 റണ്‍സ് വിജയലക്ഷ്യം ഒന്പതു പന്തുകള്‍ ബാക്കിനില്‍ക്കെ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ ലങ്ക മറികടന്നു. ഇന്നിംഗ്‌സിന്റെ തുടക്കത്തില്‍ കുശാല്‍ പെരേര(37 പന്തില്‍ 66), ഒടുവില്‍ തിസാര പെരേര(10 പന്തില്‍ 22) എന്നിവര്‍ നടത്തിയ വന്പനടികളാണ് ലങ്കയ്ക്കു ജയമൊരുക്കിയത്. ഇന്ത്യയ്ക്കായി വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്വേന്ദ്ര ചാഹല്‍ എന്നിവര്‍ രണ്ടു വിക്കറ്റ് വീതം നേടി.

നേരത്തെ ആദ്യം ബാറ്റു ചെയ്ത ഇന്ത്യ നിശ്ചിത 20 ഓവറില്‍ 5 വിക്കറ്റിന് 174 റണ്‍സ്. ടോസ് നേടിയ ശ്രീലങ്ക ഇന്ത്യയെ ബാറ്റിങ്ങിന് അയക്കുകയായിരുന്നു.സ്ഥിരം ക്യാപ്റ്റന്‍ വിരാട് കോഹ്ലിക്കു ബിസിസിഐ വിശ്രമം അനുവദിച്ചതോടെ രോഹിത് ശര്‍മയാണ് ഇന്ത്യയെ നയിക്കുന്നത്.

രോഹിത് ശര്‍മ റണ്ണൊന്നുമെടുക്കാതെ പുറത്തായി. ശിഖര്‍ ധവാന്റെ (90)യും മനീഷ് പാണ്ഡെയുടേയും (37) മികവിലാണ് ഇന്ത്യ ഭേദപ്പെട്ട നിലയിലെത്തിയത്. അടുത്ത വര്‍ഷത്തെ ലോകകപ്പിനുള്ള ടീമില്‍ കടക്കുക എന്ന ലക്ഷ്യമാണ് യുവതാരങ്ങള്‍ക്ക് മുന്നിലുള്ളത്. ദീപക് ഹൂഡ, വാഷിംഗ്ടണ്‍ സുന്ദര്‍, ചാഹല്‍, അക്‌സര്‍ പട്ടേല്‍, വിജയ് ശങ്കര്‍, ശാര്‍ദുള്‍ ഠാക്കൂര്‍, മുഹമ്മദ് സിറാജ്, റിഷഭ് പന്ത്, ജയ്‌ദേവ് ഉനദ്കട്ട് തുടങ്ങിയവരാണ് ടീമിലെ യുവരക്തങ്ങള്‍. പരിക്കേറ്റ എയ്ഞ്ചലോ മാത്യൂസിനു പകരം ദിനേഷ് ചന്‍ഡിമലാണ് ലങ്കയെ നയിക്കുന്നത്.

pathram desk 2:
Leave a Comment