ദിലീപിന്റെ ചോദ്യംചെയ്യല്‍: സഹകരിച്ചാലും ഇല്ലെങ്കിലും തെളിവാകും, നിസ്സഹകരിച്ചാല്‍ കോടതിയെ അറിയിക്കും

കൊച്ചി: അന്വേഷണ ഉദ്യോഗസ്ഥരെ അപായപ്പെടുത്താൻ ശ്രമിച്ചെന്ന കേസിൽ നടൻ ദിലീപ് അടക്കമുള്ളവരുടെ ചോദ്യംചെയ്യൽ നാലുമണിക്കൂർ പിന്നിട്ടു. കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലാണ് അഞ്ച് പ്രതികളെയും വിശദമായി ചോദ്യംചെയ്യുന്നത്. ആദ്യഘട്ടത്തിൽ എല്ലാവരെയും ഒറ്റയ്ക്കിരുത്തിയാണ് ചോദ്യംചെയ്യുന്നത്. പിന്നീട് ഇവരെ ഒരുമിച്ചിരുത്തി ചോദ്യംചെയ്തേക്കും.

അതേസമയം, ദിലീപിനെതിരായ കേസിൽ സത്യസന്ധമായ അന്വേഷണം നടത്തുമെന്ന് എ.ഡി.ജി.പി. എസ്.ശ്രീജിത്ത് മാധ്യമങ്ങളോട് പറഞ്ഞു. അന്വേഷണത്തിന്റെ ഭാഗമായി തെളിവ് ശേഖരിക്കലാണ് പോലീസിന്റെ ജോലി. അതാണിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത്. ചോദ്യംചെയ്യൽ കൃത്യമായി ചെയ്യും. കോടതിയെ സമീപിച്ചവരല്ലാതെ മറ്റുള്ളവരെ ചോദ്യംചെയ്യാൻ നിയമപരമായ തടസങ്ങളൊന്നുമില്ല. ചോദ്യംചെയ്യൽ നടക്കുമ്പോൾ പ്രതിയുടെ സഹകരണം മാത്രമല്ല തെളിവിലേക്ക് നയിക്കുക, നിസ്സഹകരണവും വേറൊരുരീതിയിൽ പോലീസിന് സഹായകരമാകുമെന്നും അദ്ദേഹം പറഞ്ഞു.

സഹകരിക്കുമ്പോൾ ഒരുപ്രത്യേകരീതിയിൽ തെളിവുകൾ കിട്ടും. നിസഹകരിച്ചാൽ വേറൊരുരീതിയിലും തെളിവുകളുണ്ടാകും. സഹകരിക്കുന്നതോ നിസ്സഹരിക്കുന്നതോ അടിസ്ഥാനമാക്കിയല്ല കാര്യങ്ങൾ മുന്നോട്ടുപോകുന്നത്. നിസ്സഹകരണമുണ്ടെങ്കിൽ കോടതിയെ കാര്യങ്ങൾ അറിയിക്കും. കോടതി നിർദേശം അനുസരിച്ചാണ് ചോദ്യംചെയ്യൽ നടക്കുന്നതെന്നും എ.ഡി.ജി.പി. പറഞ്ഞു. മാധ്യമങ്ങളെ കണ്ടതിന് ശേഷം അദ്ദേഹം കളമശ്ശേരി ക്രൈംബ്രാഞ്ച് ഓഫീസിലെത്തുകയും ചെയ്തു.

രാത്രി എട്ടുമണിവരെയാകും ദിലീപ് അടക്കമുള്ള പ്രതികളെ ഞായറാഴ്ച ചോദ്യംചെയ്യുക. ആകെ മൂന്നുദിവസത്തേക്കാണ് ചോദ്യംചെയ്യാൻ കോടതി അനുമതി നൽകിയിരിക്കുന്നത്. പ്രതികൾ അന്വേഷണവുമായി പൂർണമായി സഹകരിക്കണമെന്നും അന്വേഷണം തടസ്സപ്പെടുത്തുന്നത് ചിന്തിക്കുക പോലും ചെയ്യരുതെന്നും ഹൈക്കോടതി കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular