ഹയര്‍സെക്കന്‍ഡറി ഇംഗ്ലീഷ് അധ്യാപക നിയമനത്തില്‍ ആക്ഷേപം

കോഴിക്കോട്: ഹയർസെക്കൻഡറി ഇംഗ്ലീഷ് അധ്യാപക തസ്തികയിൽ ഒഴിവുകളുണ്ടായിട്ടും നിയമനം നടത്തുന്നില്ലെന്ന് ആക്ഷേപം. ജൂനിയർ തസ്തികയിലേക്കുള്ള പി.എസ്.സി. റാങ്ക് പട്ടികയിൽ 1494 പേരാണുള്ളത്. 2019 ഒക്ടോബർ 10ന് നിലവിൽവന്ന പട്ടികയിൽനിന്ന് ഇതുവരെ നിയമനം ലഭിച്ചത് 109 പേർക്കുമാത്രം.

36 ഒഴിവുകൾ നിലവിലുണ്ടെങ്കിലും നിയമനം നടത്താതിരിക്കുന്നുവെന്നാണ് ആക്ഷേപം. പട്ടികയുടെ കാലാവധി കഴിയാൻ പത്തുമാസംമാത്രം ബാക്കിനിൽക്കെ, നിയമനം വേഗത്തിലാക്കാനാവശ്യപ്പെട്ട് സമരത്തിലാണ് ഉദ്യോഗാർഥികൾ. ഒഴിവുകൾ റിപ്പോർട്ട് ചെയ്യാതെയും ഉള്ള ഒഴിവുകളിൽ നിയമനം നടത്താതെയും തസ്തികകൾ വെട്ടിക്കുറയ്ക്കാനുള്ള നീക്കം നടക്കുന്നുവെന്നും ഉദ്യോഗാർഥികൾ ആരോപിക്കുന്നു. 2020ൽ 17ഉം 2021ൽ 19ഉം ഒഴിവുകളുണ്ടായിട്ടുണ്ടെന്നാണ് ഇവരുടെ അന്വേഷണത്തിൽ വ്യക്തമായത്.

2017ലെ ഉത്തരവിലെ വ്യവസ്ഥ അക്കൊല്ലംമുതൽ സൃഷ്ടിക്കപ്പെടുന്ന തസ്തികകൾക്കുമാത്രം ബാധകമാക്കുന്നതിനു പകരം നേരത്തേയുള്ള തസ്തികകളിലുണ്ടാവുന്ന ഒഴിവുകൾക്കും ബാധകമാക്കാനാണ് നീക്കമെന്നാണ് ഉദ്യോഗാർഥികളുടെ പരാതി. എൽ.പി., യു.പി., ഹൈസ്കൂൾ അധ്യാപകരുടെ കാര്യത്തിൽ 2019 – 20ലെ തസ്തികകൾ 2020 -21ലും തുടരുവാനും അതനുസരിച്ച് നിയമനം നടത്താനും തീരുമാനിച്ചിരിക്കെയാണ് ഹയർസെക്കൻഡറിയോട് വിവേചനം. സർക്കാർ സ്കൂളുകളിലെ തസ്തികകൾക്കാണ് ഈ പ്രശ്നം. എയ്ഡഡ് ഹയർസെക്കൻഡറി സ്കൂളുകളിൽ നിലവിലുള്ള തസ്തികകൾ സൂപ്പർ ന്യൂമററിയായി നിലനിർത്തി സംരക്ഷിക്കാൻ തീരുമാനമെടുത്തിട്ടുണ്ട്.

2019 – 20ലെ സ്റ്റാഫ് ഫിക്സേഷൻ അടുത്ത രണ്ട് അധ്യയനവർഷങ്ങളിലും തുടരുമെന്ന വ്യവസ്ഥ ഗവ. ഹയർസെക്കൻഡറി ഇംഗ്ലീഷ് ജൂനിയർ അധ്യാപക തസ്തികയ്ക്ക് ബാധകമാണോ എന്ന കാര്യത്തിൽ ധനവകുപ്പിനോട് വ്യക്തത തേടിയിരിക്കുകയാണെന്നും അത് കിട്ടാത്തതിനാലാണ് നിയമനം വൈകുന്നതെന്നുമാണ് ഔദ്യോഗികവിശദീകരണം.

തസ്തികകൾ വെട്ടിക്കുറയ്ക്കുന്നതിന് മുന്നോടിയായാണ് ഈ നീക്കമെന്നാണ് ഉദ്യോഗാർഥികൾ പറയുന്നത്. ഇക്കാര്യത്തിൽ തങ്ങൾക്ക് അനുകൂല തീരുമാനം ഉണ്ടാകണമെന്നാവശ്യപ്പെട്ട് അവർ ധനമന്ത്രിയെ സമീപിച്ചിട്ടുണ്ട്. തുടർന്നാണ് സെക്രട്ടേറിയറ്റിനുമുന്നിൽ സമരം തുടങ്ങിയത്.

Similar Articles

Comments

Advertismentspot_img

Most Popular