ഫ്ളാറ്റിലെ പീഡനം: പ്രതി മാര്‍ട്ടിന്‍ പിടിയില്‍

തൃശ്ശൂര്‍: ഫ്ളാറ്റില്‍ യുവതിയെ ക്രൂരപീഡനത്തിന് ഇരയാക്കിയ കേസിലെ പ്രതി മാര്‍ട്ടിന്‍ ജോസഫ് പിടിയില്‍. മൂണ്ടൂരിലെ ഒളിത്താവളത്തില്‍നിന്നാണ് ഇയാള്‍ പിടിയിലായത്. കാടിന്റെ ഉള്‍ഭാഗത്തായിരുന്നു ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്നും തിരച്ചിലിനൊടുവിലാണ് ഇയാളെ കണ്ടെത്തിയതെന്നും പോലീസ് പറഞ്ഞു. ഇയാളുടെ ഒളിത്താവളം കണ്ടെത്തിയ പോലീസ് ഇവിടെ തിരച്ചില്‍ നടത്തിയിരുന്നു. ഈ സ്ഥലത്തിന്റെ ദൃശ്യങ്ങള്‍ നേരത്തെ പുറത്തുവന്നിരുന്നു.

ഇയാളെ സ്ഥലത്തെത്തിച്ച സുഹൃത്തുക്കളെ അടക്കം പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു. ഇവരെ അറസ്റ്റ് ചെയ്തതായും വിവരമുണ്ട്. ഇവര്‍ നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ സ്ഥലത്ത് തിരച്ചില്‍ നടത്തിയത്. ഇയാള്‍ തൃശ്ശൂരില്‍ എത്തിയ ബിഎംഡബ്ല്യു കാറടക്കം നാല് വാഹനങ്ങളും പോലീസ് കസ്റ്റഡിയിലെടുത്തിരുന്നു.

എട്ടാം തീയതി രാവിലെ നാലു മണിക്കാണ് ഇയാള്‍ കാക്കനാട്ടെ ഫ്ളാറ്റില്‍നിന്ന് തൃശ്ശൂരിലേക്ക് പോയത്. തുടര്‍ന്ന് ഇവിടെ ഒളിവില്‍ കഴിഞ്ഞെന്നാണ് പോലീസ് കരുതുന്നത്. സമീപപ്രദേശങ്ങളില്‍ ഇയാള്‍ ഉണ്ടാകാന്‍ ഇടയുണ്ടെന്ന നിഗമനത്തിലാണ് പോലീസ്. മാര്‍ട്ടിന്‍ ജോസഫിന്റെ തൃശ്ശൂരിലെ വീട്ടില്‍ പോലീസ് പലവട്ടം എത്തുകയും പരിശോധന നടത്തുകയും ചെയ്തിരുന്നു. ഇയാളുടെ വീട്ടുകാരെയും ബന്ധുക്കളെയും സുഹൃത്തുക്കളെയും ചോദ്യം ചെയ്തിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular