ന്യൂഡല്‍ഹി: ഫൈസര്‍ ഉള്‍പ്പെടെ ഇന്ത്യയില്‍ അംഗീകാരം നേടാന്‍ ശ്രമിക്കുന്ന എല്ലാ വാക്‌സീനുകളും തദ്ദേശീയമായി കൂടി പരീക്ഷണം നടത്തണമെന്ന് കേന്ദ്ര സര്‍ക്കാര്‍. അനുമതി ലഭിച്ച ഓക്‌സ്ഫഡ് അസ്ട്രാസെനക വാക്‌സീന്റെ ഇന്ത്യയിലെ നിര്‍മാതാക്കളായ സീറം ഇന്‍സ്റ്റിറ്റിയൂട്ട് 1500ല്‍ അധികം പേരില്‍ പരീക്ഷണം നടത്തി ഫലം പരിശോധിച്ചിരുന്നു. ഇതിനുശേഷമാണ് അംഗീകാരത്തിനായി അപേക്ഷിച്ചത്.
തദ്ദേശീയമായി പരീക്ഷണങ്ങള്‍ നടത്താതെ വാക്‌സീന്‍ ഇന്ത്യയിലേക്ക് ഇറക്കുമതി ചെയ്യാനുള്ള അനുമതിയാണ് ഫൈസര്‍ തേടിയിരിക്കുന്നതെന്ന് ദേശീയമാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുഎസിനു പിന്നാലെ ഇന്ത്യയിലും അനുമതി തേടി ഡിസംബറില്‍ത്തന്നെ ഫൈസര്‍ കേന്ദ്രത്തെ സമീപിച്ചു.
എന്നാല്‍ തുടര്‍ യോഗങ്ങള്‍ക്കു വിളിച്ചിട്ടും ഇവര്‍ ഹാജരായില്ലെന്ന് ഇന്ത്യയുടെ സെന്‍ട്രല്‍ ഡ്രഗ്‌സ് സ്റ്റാന്‍ഡേര്‍ഡ് കണ്‍ട്രോള്‍ ഓര്‍ഗസൈസേഷന്‍ വെബ്‌സൈറ്റില്‍ പ്രസിദ്ധീകരിച്ച വാര്‍ത്താക്കുറിപ്പ് ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സിയായ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ട് ചെയ്തു. പാശ്ചാത്യ രാജ്യങ്ങളിലെ ജനങ്ങളെക്കാള്‍ ജനിതകപരമായി വ്യത്യാസപ്പെട്ടിരിക്കുന്ന ഇന്ത്യയിലെ പൗരന്മാരില്‍ വാക്‌സീനുകള്‍ എത്രത്തോളം ഫലപ്രദമാകുമെന്ന് തദ്ദേശീയമായി നടത്തുന്ന പരീക്ഷണങ്ങളിലൂടെയേ വ്യക്തമാകൂ.
ഇന്ത്യയുടെ പുതിയ ഡ്രഗ്‌സ് ആന്‍ഡ് ക്ലിനിക്കല്‍ ട്രയല്‍ നിയമം 2019ല്‍ അത്യാവശ്യ ഘട്ടങ്ങളില്‍ ഇതു മറികടക്കാനുള്ള വകുപ്പുകളുണ്ടെങ്കിലും അതു പരിഗണിക്കേണ്ടെന്ന നിലപാടിലാണ് സര്‍ക്കാര്‍. കേന്ദ്ര നിലപാടിനോട് ഫൈസറിന്റെ വക്താവ് പ്രതികരിച്ചില്ല. ജര്‍മനിയുടെ ബയോണ്‍ടെക് എസ്ഇ എന്ന കമ്പനിയുമായി ചേര്‍ന്നാണ് ഫൈസര്‍ വാക്‌സീന്‍ വികസിപ്പിച്ചത്.
നിലവില്‍ യുഎസിലും ബ്രിട്ടനിലും വാക്‌സീന്‍ വിതരണം ചെയ്യുന്നുണ്ട്. എന്നാല്‍, ഈ രാജ്യങ്ങള്‍ തദ്ദേശീയമായി പരീക്ഷണങ്ങള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടോയെന്നു വ്യക്തമല്ല. അതിനിടെ, റഷ്യയുടെ സ്പുട്‌നിക് 5 വാക്‌സീന്റെ അവസാനഘട്ട പരീക്ഷണങ്ങള്‍ ഇന്ത്യയില്‍ നടന്നുകൊണ്ടിരിക്കുകയാണ്. ഇത് അവസാനിക്കുന്നതിനു പിന്നാലെ അടിയന്തര ഉപയോഗത്തിനുള്ള അനുമതി തേടി അപേക്ഷ സമര്‍പ്പിക്കുമെന്നാണ് വിവരം.
ശനിയാഴ്ച ആരംഭിക്കുന്ന വാക്‌സിനേഷനുവേണ്ടി 16.5 ദശലക്ഷം ഡോസ് ആണ് കേന്ദ്രം വിതരണം ചെയ്തിരിക്കുന്നത്. അടുത്ത ആറു തൊട്ട് എട്ടു മാസത്തിനുള്ളില്‍ മുന്‍ഗണന നല്‍കുന്ന ജനങ്ങളില്‍ കുത്തിവയ്‌പ്പെടുക്കും.