കത്തിമുനയിൽ പീഡന ശ്രമം; അതേ കത്തി കൊണ്ട് പ്രതിയെ കുത്തി കൊന്ന് പെൺകുട്ടി

പീഡിപ്പിക്കാൻ ശ്രമിച്ചയാളെ അക്രമിയുടെ കയ്യിലെ കത്തി കൊണ്ടുതന്നെ പെണ്‍കുട്ടി കുത്തി കൊന്നു. തമിഴ്നാട് തിരുവള്ളൂർ ജില്ലയിലെ ഷോളവരത്താണ് സംഭവം. കീഴടങ്ങാനായി പെൺകുട്ടി സ്റ്റേഷനിലെത്തിയപ്പോഴാണ് സംഭവം പുറംലോകം അറിയുന്നത്. തിരുവെള്ളൂർ ജില്ലയിലെ ധീരയായ ആ പത്തൊൻപതുകാരിയെ പുകഴ്ത്തുകയാണിന്ന് തമിഴകം. കത്തിമുനയിൽ പീഡിപ്പിക്കാൻ ശ്രമിച്ചവനെ അതേകത്തികൊണ്ട് തീർത്താണ് പെൺകുട്ടി സ്വയരക്ഷ നോക്കിയത്. കഴിഞ്ഞ ശനിയാഴ്ച രാത്രി ആണ് സംഭവം. പുലർച്ചെ രക്തക്കറയുള്ള കത്തിയുമായി ഒരു പെൺകുട്ടി സ്റ്റേഷനിലേക്ക് കയറി വരുന്നത് കണ്ട ഷോളവാരം സ്റ്റേഷനിലെ പൊലീസുകാർ ഞെട്ടി. സമാധാനിപ്പിച്ചിരുത്തി കാര്യങ്ങൾ ചോദിച്ചപ്പോഴാണ് വിവരങ്ങൾ പുറത്തറിഞ്ഞത്.

രാത്രി ശുചി മുറിയിൽ പോകാൻ വേണ്ടി എഴുന്നെറ്റതായിരുന്നു പെൺകുട്ടി. വീടിനു പുറത്തെ ശുചിമുറിയിലേക്ക് നടക്കവേ ബന്ധു കൂടിയായ അജിത്ത് കുമാർ ഇരുളിൽ നിന്നും മുന്നിലേക്ക്‌ ചാടി വീണു. മദ്യ ലഹരിയിലായിരുന്ന അജിത് കുമാർ കത്തി കാട്ടി ഭീഷണിപ്പെടുത്തി. അയാൾക്ക്‌ വഴങ്ങിയില്ലെങ്കിൽ കൊല്ലുമെന്നായിരുന്നു ഭീഷണി. പിടിവലിക്കിടെ കത്തി കയ്യിലാക്കിയ പെൺകുട്ടി സ്വയം രക്ഷാർഥം ആഞ്ഞു വീശി. മുറിവേറ്റ അജിത്കുമാർ നിലത്തു വീണു.

പേടിച്ചു പോയ പെൺകുട്ടി വീണ്ടും വീണ്ടും കുത്തി അജിത്ത് എഴുന്നേറ്റു വരുന്നില്ലെന്ന് ഉറപ്പാക്കി. മരിച്ചെന്നു ബോധ്യമായതോടെ കത്തിയുമായി കീഴടങ്ങാൻ പുലർച്ചെ നടന്നു സ്റ്റേഷനിലേക്ക് എത്തിയത്. പെൺകുട്ടിയിൽ നിന്നും വിവരങ്ങൾ ശേഖരിച്ച പൊലീസ് ഉടൻ വീട്ടിലെത്തി പരിശോധന നടത്തി. ശുചിമുറിയോട് ചേർന്നു അജിത്ത് കുമാറിനെ മരിച്ച നിലയിൽ കണ്ടെത്തി. ആക്രമണത്തെ പ്രതിരോധിക്കുന്നതിന് ഉണ്ടായ കൊലപാതകം എന്നനിലക്കുള്ള വകുപ്പുകൾ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്. അതേസമയം പെൺകുട്ടിയുടെ ധീരതയെ വാഴ്ത്തുന്ന സമൂഹ മാധ്യങ്ങൾ.

Similar Articles

Comments

Advertismentspot_img

Most Popular