രോഗമുക്തരായ കോവിഡ് രോഗികളുടെ പ്രതിരോധശേക്ഷി നഷ്ടപ്പെടുമോ? പഠനങ്ങള്‍ പറയുന്നത്!

കൊറോണ വൈറസിനെതിരെ മനുഷ്യരില്‍ ദീര്‍ഘകാല പ്രതിരോധം വളരുമോ എന്ന കാര്യത്തില്‍ ചില പഠനഫലങ്ങള്‍ സംശയം പ്രകടിപ്പിച്ചിരുന്നു. കോവിഡ് മുക്തരായ രോഗികളിലെ ആന്റിബോഡികളുടെ തോത് രോഗം ബാധിക്കപ്പെട്ട് 2-3 മൂന്ന് മാസങ്ങള്‍ കഴിയുമ്പോള്‍ കുത്തനെ ഇടിയുന്നതായ ചില ഗവേഷണ റിപ്പോര്‍ട്ടുകളാണ് ഈ സംശയം ജനിപ്പിച്ചത്. എന്നാല്‍ ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിച്ചിട്ടില്ലെന്നും രോഗമുക്തര്‍ക്ക് വീണ്ടും രോഗം വരുമോ എന്നറിയാന്‍ ഇനിയും കാത്തിരിക്കേണ്ടി വരുമെന്നും നിരവധി ശാസ്ത്രജ്ഞര്‍ അഭിപ്രായപ്പെടുന്നു.

ആന്റിബോഡികളുടെ തോത് കുറഞ്ഞാലും ചില പ്രത്യേക സെല്ലുകള്‍ക്ക് ശരീരത്തെ കോവിഡ് രോഗത്തില്‍ നിന്ന് രക്ഷിക്കാനായെക്കുമെന്ന് ശാസ്ത്രജ്ഞര്‍ കരുതുന്നു. രോഗമുക്തിക്ക് ശേഷവും ശരീരത്തില്‍ ആന്റിബോഡികളുടെ സാന്നിധ്യം കുറവായവര്‍ക്ക് വീണ്ടും രോഗം പിടിപെടുമോ എന്ന് ഇപ്പോള്‍ പറയാന്‍ സാധിക്കില്ലെന്നാണ് പുനെയിലെ ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ്, എജ്യുക്കേഷന്‍ ആന്‍ഡ് റിസര്‍ച്ചിലെ ഇമ്മ്യൂണോളജിസ്റ്റ് വിനീത ബാലിന്റെ അഭിപ്രായം.

ഇത് സംബന്ധിച്ച് ആവശ്യമായ ഡേറ്റ ലഭ്യമാകാന്‍ ഒരു വര്‍ഷമെങ്കിലും എടുക്കുമെന്ന് കരുതുന്നു. ശരീരത്തിലെ ടി സെല്ലുകള്‍ അണുബാധയെ ചെറുത്ത് വീണ്ടും കോവിഡ് വരാനുള്ള സാധ്യത ഇല്ലാതാക്കുമെന്നാണ് ചില റിപ്പോര്‍ട്ടുകള്‍ പറയുന്നത്. രോഗികളില്‍ കോവിഡ് എത്ര തീവ്രമാകുമോ അത്രയും കൂടുതല്‍ ആന്റിബോഡികളുടെ സാന്നിധ്യം ശരീരത്തിലുണ്ടാകാമെന്ന് ന്യൂഡല്‍ഹിയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇമ്മ്യൂണോളജിയിലെ ഇമ്മ്യൂണോളജിസ്റ്റ് സത്യജിത് റാത് അഭിപ്രായപ്പെടുന്നു.

അതേ സമയം സാര്‍സ് കോവ്–2 ബാധിതരാകുന്ന വ്യക്തികളില്‍ മെമ്മറി ടി സെല്ലുകള്‍ വളരുമെന്നും ഈ കോറോണ സവിശേഷ ടി സെല്ലുകള്‍ 15 വര്‍ഷത്തിലധികം ശരീരത്തില്‍ തുടര്‍ന്ന് കോവിഡിനെതിരെ സംരക്ഷണം തീര്‍ക്കുമെന്നും സിംഗപ്പൂരിലെ ഡ്യൂക് നസ് മെഡിക്കല്‍ സ്‌കൂള്‍ നടത്തിയ പഠനം സൂചിപ്പിക്കുന്നു.

follow us pathramonline

pathram desk 1:
Leave a Comment