വിവാഹമോചനം: മകളോടുള്ള കളങ്കമില്ലാത്ത സ്‌നേഹത്തിന്റെ പേരില്‍ ഞാന്‍ കരുവാക്കപ്പെട്ടു, കച്ചവടം ചെയ്യപ്പെട്ടു..മനസു തുറന്ന് ബാല

വിവാഹമോചനത്തെ തുടര്‍ന്നുണ്ടായ പ്രയാസങ്ങളെപ്പറ്റി തുറന്നു പറഞ്ഞ് നടന്‍ ബാല. മകളോടുള്ള കളങ്കമില്ലാത്ത സ്‌നേഹത്തിന്റെ പേരില്‍ താന്‍ കരുവാക്കപ്പെട്ടെന്നും താരം പറയുന്നു. ദേശീയമാധ്യമത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു താരത്തിന്റെ വെളിപ്പെടുത്തല്‍.

ബാലയുടെ വാക്കുകള്‍:

വിവാഹമോചനവുമായി ബന്ധപ്പെട്ട കേസ് ഏകദേശം അഞ്ച് വര്‍ഷത്തോളം നീണ്ടുപോയിരുന്നു. ആ സമയത്ത് എന്നെ വില്ലനാക്കി ചിത്രീകരിച്ച് കുറച്ച് പേര്‍ അഭിമുഖങ്ങള്‍ നല്‍കുകയുണ്ടായി. എന്നാല്‍ അതിനോടൊന്നും ഞാന്‍ പ്രതികരിക്കാന്‍ പോയില്ല. കുറച്ച് വര്‍ഷങ്ങളായി സമൂഹമാധ്യമങ്ങളിലും ഞാന്‍ സജീവമായിരുന്നില്ല. ആളുകളില്‍ നിന്നെല്ലാം ഞാന്‍ അകന്നിരിക്കുകയായിരുന്നു. എന്നാല്‍ ഞാന്‍ നിശബ്ദനായിരിക്കുന്ന സമയം മുഴുവന്‍ എനിക്കെതിരെ അവര്‍ കരുക്കള്‍ നീക്കുകയായിരുന്നു. എനിക്കെതിരെയുള്ള ചില വാര്‍ത്തകള്‍ എന്റെ ചുറ്റിനുമുള്ളവരെയും വേദനിപ്പിക്കാന്‍ തുടങ്ങിയപ്പോള്‍ ഇനിയും നിശബ്ദനായിരിക്കാന്‍ എനിക്ക് കഴിഞ്ഞില്ല.

ഇന്ന് എനിക്കൊപ്പമുള്ള ആരാധകര്‍ എന്റെ സിനിമകള്‍ കണ്ടോ കഥാപാത്രങ്ങള്‍ കണ്ടോ വന്നവരല്ല. എന്റെ വ്യക്തിത്വം തിരിച്ചറിഞ്ഞ് എനിക്കൊപ്പം നില്‍ക്കുന്നവരാണ്. അതുകൊണ്ടുതന്നെ ചില വ്യാജവാര്‍ത്തകള്‍ പടച്ചുവിട്ട് അവരെ വിഡ്ഢികളാക്കാമെന്ന് നിങ്ങള്‍ വിചാരിക്കേണ്ട. അതുകൊണ്ടാണ് ഇക്കാര്യങ്ങള്‍ ഞാന്‍ തന്നെ നേരിട്ട് പറഞ്ഞത്.

ബാല ഒരു റിയാലിറ്റി ഷോയില്‍ പോയി, അവിടെ കണ്ട മത്സരാര്‍ഥിയുമായി പ്രണയത്തിലായി, വിവാഹം ചെയ്തു. ഇങ്ങനെയായിരുന്നു ഞാന്‍ നല്‍കിയ അഭിമുഖങ്ങളില്‍ ബഹുഭൂരിപക്ഷവും ഒരുകാലത്ത് വന്നിരുന്നത്. പക്ഷേ സത്യം അതല്ല. 15 അഭിമുഖങ്ങളില്‍ ഞാന്‍ തന്നെ തിരുത്തല്‍ നല്‍കി. എന്നാല്‍ അവിടംകൊണ്ടവസാനിച്ചില്ല.പതിനാറാമത്തേതു മുതല്‍, അത് കേള്‍ക്കാന്‍ രസമുള്ളതു കൊണ്ട്, അവര്‍ പറയുന്നതിന് ഞാനും തലകുലുക്കി തുടങ്ങി

ഇപ്പോള്‍ അമൃതയുമായി ഒന്നിക്കുന്നു എന്ന വാര്‍ത്ത സൃഷ്ടിക്കപ്പെടുകയാണ്. ഫാന്‍സ് ഉള്‍പ്പെടുന്നവര്‍ അത് വിശ്വസിക്കാന്‍ തയാറാവുന്നു. അവര്‍ക്ക് യാഥാര്‍ഥ്യം എന്തെന്നറിയില്ല വിവാഹമോചനം നടക്കുന്ന നാളുകളില്‍ ഞാന്‍ നേരിട്ടതെന്തെന്നോ, എന്റെ മാതാപിതാക്കള്‍ അനുഭവിച്ചതെന്തെന്നോ, എന്റെ മകളും ഞാനുമായുള്ള ബന്ധമെന്തെന്നോ അവര്‍ക്കറിയില്ല. എന്റെ വ്യക്തിപരമായ കാര്യമായതിനാല്‍ അത് മറ്റുള്ളവര്‍ അറിയാന്‍ ഞാന്‍ താത്പ്പര്യപ്പെടുന്നില്ല

ഞാന്‍ എന്റെ മകളെ എത്രമാത്രം സ്‌നേഹിക്കുന്നു എന്ന് എന്റെ സുഹൃത്തുക്കള്‍ക്ക് അറിയാം. എനിക്കവളോടുള്ള കളങ്കമില്ലാത്ത സ്‌നേഹത്തിന്റെ പേരില്‍ ഞാന്‍ കരുവാക്കപ്പെട്ടു, കച്ചവടം ചെയ്യപ്പെട്ടു. ആരുടേയും പേരുപറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. ഇപ്പോള്‍ അവര്‍ക്കു എന്നെയും എന്റെ ആരാധകര്‍ക്ക് എന്നോടുള്ള സ്‌നേഹത്തെയും കച്ചവടമാക്കണം. എന്തെങ്കിലും സംഭവിച്ച് ഞാന്‍ മരിച്ചാലും അതില്‍ നിന്നും ചിലര്‍ പണമുണ്ടാക്കും. ഞങ്ങള്‍ക്കും കുടുംബവും വികാരങ്ങളും ഉണ്ടെന്നു മനസ്സിലാക്കി ഇത്തരം കഥമെനയുന്നവര്‍ അതില്‍ നിന്നും മാറിനില്‍ക്കണം

എല്ലാ അഭിനേതാക്കള്‍ക്കും അവരുടേതായ വ്യക്തി ജീവിതമുണ്ട്. ഞാന്‍ ഒരു നല്ല നടന്‍ ആണോ എന്നെനിക്കറിയില്ല. പക്ഷേ ഞാനൊരു നല്ല അച്ഛനാണ്. ആ പദവി എന്നില്‍ നിന്നും പറിച്ചെടുത്തപ്പോള്‍ ഞാന്‍ മറ്റൊന്നിനെക്കുറിച്ചും ചിന്തിച്ചിരുന്നില്ല. ഇപ്പോള്‍ എന്നിക്കു ഒരു സിനിമയില്‍ അഭിനയിക്കണം എന്നുണ്ടെങ്കില്‍ വേണമെങ്കില്‍ എനിക്കാ സിനിമ നിര്‍മിക്കാം. പക്ഷേ ഞാന്‍ വെറും പൊള്ളയായിത്തോന്നും.

വര്‍ഷങ്ങള്‍ക്ക് മുന്‍പ്, എന്റെ വ്യക്തിജീവിതത്തില്‍ പ്രശ്‌നങ്ങള്‍ ആരംഭിച്ച നാളുകളില്‍, അപകടം പറ്റി എന്റെ ഇടുപ്പെല്ലിന് പരിക്കേറ്റു. അജിത് സര്‍ (തല അജിത്) ആണ് ചികിത്സക്കുള്ള കാര്യങ്ങള്‍ ചെയ്തു തന്നത്. എന്റെ ശരീരഭാരം വര്‍ധിച്ചു. ഞാന്‍ വിഷാദരോഗത്തിനടിമപ്പെട്ടു. അന്നേരം ‘വേതാളം’ സിനിമയിലെ ശ്രുതി ഹാസന്റെ സഹോദരന്റെ വേഷത്തിലേക്ക് അജിത് സര്‍ എന്നെ ക്ഷണിച്ചു. കണ്ണാടിയില്‍ നോക്കിയാല്‍ കാണുന്ന എന്നെ എനിക്ക് തന്നെ ഇഷ്ടപ്പെട്ടിരുന്നില്ല. അതു ഞാന്‍ ഉപേക്ഷിച്ചു.

ഇപ്പോള്‍ ഞാന്‍ എന്റെ ചിന്താഗതിയില്‍ മാറ്റവും വരുത്തി. ബിലാലിന് വേണ്ടി ആരോഗ്യം പരിപാലിച്ചു. ഒരു വെബ് സീരീസില്‍ നായകനാവുന്നു. രജനികാന്ത് സാറിന്റെ അണ്ണാത്തെയില്‍ അഭിനയിക്കുന്നു. ഒരു ചിത്രം നിര്‍മ്മിക്കുന്നു. എല്ലാം ശരിയായി വന്നുതുടങ്ങിയതില്‍ പിന്നെയാണ് ലോക്ഡൗണ്‍ സംഭവിച്ചത്. എല്ലാത്തിനും പുറമെ ഇപ്പോള്‍ വ്യാജവാര്‍ത്തയും നേരിടേണ്ടി വരുന്നു.

മാര്‍ച്ച് 20ന് തുടങ്ങേണ്ട സിനിമയായിരുന്നു ബിലാല്‍. ഫോര്‍ട്ട്‌കൊച്ചിയിലായിരുന്നു ഷൂട്ട് തീരുമാനിച്ചത്. മമ്മൂക്കയുമൊത്ത് വീണ്ടു ഒന്നിക്കുന്നതുകാണാന്‍ എന്റെ അച്ഛനും അമ്മയും ആകാംക്ഷയോടെ കാത്തിരിക്കുകയായിരുന്നു. മാര്‍ച്ച് 16ന്‌ െചന്നൈയില്‍ പോയി അവരുടെ അനുഗ്രഹം വാങ്ങാന്‍ ടിക്കറ്റും ബുക്ക് ചെയ്തു. പക്ഷേ അന്നാണ് ലോക്ഡൗണ്‍ പ്രഖ്യാപിക്കുന്നത്. ഒരു ദിവസം മുമ്പ് ബുക്ക് ചെയ്തിരുന്നെങ്കില്‍ എന്ന് ഇപ്പോള്‍ ഞാന്‍ ആഗ്രഹിച്ചുപോകുന്നു. കേരളത്തേക്കാള്‍ ഭീകരാവസ്ഥയാണ് ചെന്നൈയില്‍ ഇപ്പോള്‍. എന്റെ സഹോദരനും കുടുംബവും അവിടെ ഒരു ഫ്‌ലാറ്റിലാണ് കഴിയുന്നത്. ആ ഫ്‌ലാറ്റില്‍ മൂന്ന് കോവിഡ് രോഗികള്‍ ഉള്ളതിനാല്‍ അവര്‍ക്ക് പുറത്തിറങ്ങാനും കഴിയില്ല. അച്ഛനും അമ്മയും മറ്റൊരു സ്ഥലത്താണ് താമസം. ഒന്ന് ആശുപത്രിയില്‍ പോകണമെങ്കില്‍ വരെ അവര്‍ക്ക് ബുദ്ധിമുട്ടാണ്. അവരുടെ കാര്യമോര്‍ത്താണ് കൂടുതല്‍ സങ്കടം.’ബാല പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular