ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക് മൂന്നു ലക്ഷം കോടി രൂപയുടെ വായ്പ

ന്യൂഡല്‍ഹി : സ്വയംപര്യാപ്ത ഇന്ത്യയ്ക്ക് 20 ലക്ഷം കോടി രൂപയുടെ ‘ആത്മനിര്‍ഭര്‍ അഭിയാന്‍’ എന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ പ്രഖ്യാപനത്തിനു പിന്നാലെ പദ്ധതിയുടെ വിശദാംശങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ വെളിപ്പെടുത്തി ധനമന്ത്രി നിര്‍മല സീതാരാമന്‍. ഏഴു മേഖലകളിലായി പതിനഞ്ചു നടപടികളാണ് പാക്കേജിന്റെ ഭാഗമായി പ്രഖ്യാപിച്ചത്.

എംഎസ്എംഇക്ക് മൂന്നു ലക്ഷം കോടി രൂപ വായ്പ

സൂക്ഷ്മ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്ക്(മൈക്രോ, സ്മാള്‍ ആന്‍ഡ് മീഡിയം എന്റര്‍െ്രെപസസ് – എംഎസ്എംഇ) മൂന്നു ലക്ഷം കോടി രൂപയുടെ വായ്പ നല്‍കുമെന്ന സുപ്രധാന പ്രഖ്യാപനമാണ് ഇതിലൊന്ന്. ഈ വായ്പയുടെ കാലാവധി നാലു വര്‍ഷമായിരിക്കും. 100 കോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനങ്ങള്‍ക്കാണ് വായ്പ ലഭിക്കുക. ഈട് ആവശ്യമില്ല. ഒക്ടോബര്‍ 31 വരെ ഈ വായ്പയ്ക്ക് അപേക്ഷിക്കാം. രാജ്യത്തെ 45 ലക്ഷം സംരംഭകര്‍ക്ക് ഇതിന്റെ ഗുണം ലഭിക്കും. തിരിച്ചടവിന് ഒരു വര്‍ഷം മൊറട്ടോറിയവും നല്‍കും. ഇതോടൊപ്പം പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങള്‍ക്ക് 2000 കോടി നല്‍കും.

എംഎസ്എംഇ നിര്‍വചനത്തില്‍ മാറ്റം

പ്രതിവര്‍ഷം അഞ്ചുകോടി രൂപ വരെ വിറ്റുവരവുള്ള സ്ഥാപനം സൂക്ഷ്മ (മൈക്രോ) വിഭാഗത്തിലും അഞ്ചു കോടി മുതല്‍ 75 കോടി രൂപവരെയുള്ളവ ചെറുകിട (സ്‌മോള്‍) വിഭാഗത്തിലും 75 കോടി മുതല്‍ 250 കോടിവരെയുള്ളവ ഇടത്തരം (മീഡിയം) വിഭാഗത്തിലും ഉള്‍പ്പെടുത്തി വന്ന രീതിക്കു മാറ്റം വരുത്തുന്നതായും ധനമന്ത്രി പറഞ്ഞു. രാജ്യത്തേക്ക് കൂടുതല്‍ നിക്ഷേപം ആകര്‍ഷിക്കുന്നതിനായാണ് ഈ തീരുമാനം.

പ്‌ലാന്റ്, മെഷിനറി, മറ്റുപകരണങ്ങള്‍ എന്നിവയ്ക്ക് ചെലവാക്കിയ തുക അടിസ്ഥാനമാക്കിയായിരുന്നു ഇതുവരെ ഈ വിഭാഗങ്ങളെ വേര്‍തിരിച്ചിരുന്നതെങ്കില്‍ അതില്‍ നിന്ന് മാറി നിക്ഷേപവും വാര്‍ഷിക വരുമാനവും എന്ന മാനദണ്ഡമായിരിക്കും എംഎസ്എംഇകള്‍ക്ക് ബാധകം. ഇതുപ്രകാരം ഒരു കോടി രൂപ വരെ നിക്ഷേപവും അ!ഞ്ചു കോടി രൂപ വിറ്റുവരവുമുള്ള സ്ഥാപനങ്ങള്‍ സൂക്ഷ്മവിഭാഗത്തിലും 10 കോടി രൂപ നിക്ഷേപവും 50 കോടി രൂപ വരെ വിറ്റുവരവുമുള്ള സ്ഥാപനങ്ങള്‍ ചെറുകിട വിഭാഗത്തിലും 20 കോടി നിക്ഷേപവും 100 കോടി വിറ്റുവരവുമുള്ള സംരംഭങ്ങള്‍ ഇനി മുതല്‍ ഇടത്തരം വിഭാഗത്തിലും ഉള്‍പ്പെടും. ഉത്പാദനം, സേവനം എന്നിങ്ങനെ വ്യത്യസ്തമായി എംഎസ്എംഇകളെ കണക്കാക്കിയ രീതിക്കും മാറ്റം വരുത്തി. ഇനി മുതല്‍ ഉത്പാദനം, സേവനം എന്നീ രണ്ടു വിഭാഗങ്ങളെയും ഒന്നായിട്ടാകും കണക്കാക്കുക.

ടിഡിഎസ്, ടിസിഎസ് നിരക്കുകള്‍ 25 % കുറച്ചു

വ്യക്തിയുടെ വരുമാനത്തില്‍ നിന്ന് ഈടാക്കുന്ന ടിഡിഎസ്, ടിസിഎസ് നിരക്കുകള്‍ 25 ശതമാനം കുറച്ചു. 2021 മാര്‍ച്ച് 31 വരെ ഇതിനു പ്രാബല്യമുണ്ടാകും. 50,000 കോടി രൂപയാണ് ഇതിനായി വേണ്ടി വരിക. പുതിയ നിരക്ക് വ്യാഴാഴ്ച മുതല്‍ പ്രാബല്യത്തിലാകും. വാടക പലിശ, ഫീസുകള്‍, കമ്മീഷന്‍ തുടങ്ങിയവയിലാണ് ടിഡിഎസ് ഈടാക്കുന്നത്. നികുതിദായകര്‍ക്ക് ഇതിലൂടെ 50,000 കോടി രൂപയുടെ നേട്ടമുണ്ടാകും. നികുതി റിട്ടേണ്‍ സമര്‍പ്പിക്കേണ്ട സമയപരിധി നീട്ടി. ജൂലൈ 31 നും ഒക്ടോബര്‍ 31 നും സമര്‍പ്പിക്കേണ്ട നികുതി റിട്ടേണ്‍ നവംബര്‍ 30 നകം സമര്‍പ്പിച്ചാല്‍ മതി. ടാക്‌സ് ഓഡിറ്റിന് ഒക്ടോബര്‍ 31 വരെ സാവകാശം നല്‍കി.

മറ്റു പ്രധാനപ്രഖ്യാപനങ്ങള്‍

72.22 ലക്ഷം ജീവനക്കാരുടെ മൂന്നു മാസത്തെ പിഎഫ് വിഹിതം കൂടി കേന്ദ്രസര്‍ക്കാര്‍ അടയ്ക്കും. 15,000 രൂപയില്‍ താഴെ ശമ്പളമുള്ള 100 ജീവനക്കാരുള്ള സ്ഥാപനങ്ങള്‍ക്ക് ഇപിഎഫ് ഇളവ്.

2020 മാര്‍ച്ച് 25 നോ അതിനു മുന്‍പോ കാലാവധി അവസാനിക്കേണ്ടിയിരുന്ന എല്ലാ റജിസ്‌റ്റേഡ് പദ്ധതികളുടെയും റജിസ്‌ട്രേഷനും പൂര്‍ത്തികരണ കാലാവധിയും ആറു മാസം നീട്ടി നല്‍കാന്‍ സംസ്ഥാനങ്ങള്‍ക്കും കേന്ദ്രഭരണ പ്രദേശങ്ങള്‍ക്കും കേന്ദ്ര ഭവന നിര്‍മാണ മന്ത്രാലയം നിര്‍ദേശം നല്‍കും.

ബാങ്ക് ഇതര സ്ഥാപനങ്ങള്‍ക്ക് ധനലഭ്യത ഉറപ്പാക്കാന്‍ 30,000 കോടി രൂപയുടെ സ്‌പെഷല്‍ ലിക്യുഡിറ്റി സ്‌കീം.

സര്‍ക്കാര്‍ മേഖലയില്‍ 200 കോടി രൂപ വരെയുള്ള ആഗോള ടെന്‍ഡറുകള്‍ ഇനി അനുവദിക്കില്ല. ഇന്ത്യയെ സ്വയം പര്യാപ്തമാക്കാനും മേക് ഇന്‍ ഇന്ത്യ പദ്ധതി പ്രോത്സാഹിപ്പിക്കാനും ഇതു സഹായിക്കും.

വൈദ്യുതി കമ്പനികള്‍ക്ക് 90,000 കോടി. കുടിശിക തീര്‍ക്കാന്‍ ഉള്‍പ്പെടെയാണ് ഈ തുക.

ബാങ്കിങ് ഇതര സ്ഥാപനങ്ങള്‍ക്ക് 45,000 കോടി രൂപയുടെ പാര്‍ഷ്യല്‍ ക്രഡിറ്റ് ഗ്യാരന്റി സ്‌കീം.

മികച്ച നിലയില്‍ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് ശേഷി വര്‍ധിപ്പിക്കാന്‍ 10,000 കോടിയുടെ സഹായം.

41 കോടി പേര്‍ക്ക് ഇതുവരെ 52,606 കോടി രൂപ നല്‍കി.

പ്രതിസന്ധിയിലായ ചെറുകിട വ്യവസായങ്ങള്‍ക്ക് 2000 കോടി.

തകര്‍ച്ചയിലായ ചെറുകിട വ്യവസായങ്ങള്‍ക്ക് കൂടുതല്‍ മൂലധനം. വായ്പാ രൂപത്തിലാകും ഈ മൂലധനം ലഭ്യമാക്കുക. വായ്പ കിട്ടാക്കടമായി പ്രഖ്യാപിക്കപ്പെട്ടവര്‍ക്കും തകര്‍ച്ചയിലായവര്‍ക്കും ഇതിനായി അപേക്ഷിക്കാം.

സര്‍ക്കാര്‍ കരാറുകള്‍ ആറു മാസം നീട്ടി നല്‍കും. റെയില്‍വേ, റോഡ് ഗതാഗത മന്ത്രാലയം, പിഡബ്ല്യൂഡി തുടങ്ങിയ ഏജന്‍സികള്‍ക്കാണ് ഇത് ബാധകം. ഭാഗികമായി പൂര്‍ത്തിയാക്കിയ കരാറുകളുടെ ബാങ്ക് ഗാരന്റി റിലീസ് ചെയ്യും.

Similar Articles

Comments

Advertismentspot_img

Most Popular