റഫാല്‍ കേസില്‍ കേന്ദ്ര സര്‍ക്കാരിന് കനത്ത തിരിച്ചടി; പുറത്തുവന്ന രേഖകളും പരിശോധിക്കുമെന്ന് സുപ്രീംകോടതി

ഡല്‍ഹി: റഫാല്‍ കേസില്‍ കേന്ദ്രസര്‍ക്കാരിന് കനത്ത തിരിച്ചടി. പരാതിക്കാര്‍ സമര്‍പ്പിച്ച രേഖകള്‍ മോഷ്ടിച്ചതാണെന്നും ഇത് തെളിവായി പരിഗണിക്കരുതെന്നുമുള്ള കേന്ദ്രത്തിന്റെ ആവശ്യം സുപ്രീംകോടതി തള്ളി. പുന:പരിശോധന ഹര്‍ജിക്കൊപ്പം പുറത്തുവന്ന രേഖകളും പരിശോധിക്കുമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് അധ്യക്ഷനായ ബെഞ്ചാണ് ചോര്‍ത്തിയ രേഖകള്‍ പരിഗണിക്കാമെന്ന് ഉത്തരവിട്ടത്.

റഫാല്‍ കേസിലെ പുനപരിശോധന ഹര്‍ജികളില്‍ വിശദമായ വാദം കേള്‍ക്കാനും സുപ്രീംകോടതി തീരുമാനമെടുത്തു. പുനഃപരിശോധന ഹര്‍ജികള്‍ ഫയലില്‍ സ്വീകരിക്കരുത് എന്ന സര്‍ക്കാരിന്റെ പ്രാഥമിക എതിര്‍പ്പ് സുപ്രീം കോടതി തള്ളി. ചീഫ് ജസ്റ്റിസിന്റെ വിധിയെ മറ്റ് രണ്ടു ജഡ്ജിമാരും പിന്തുണച്ചു. പുന:പരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കുന്ന തീയതികള്‍ പിന്നീട് തീരുമാനിക്കും. തുറന്നകോടതിയിലായിരിക്കും പുന: പരിശോധന ഹര്‍ജികളില്‍ വാദം കേള്‍ക്കുക.

ഹിന്ദു ദിനപത്രമാണ് സര്‍ക്കാരിന്റെ ഇടപെടലുകളുടെ തെളിവുകള്‍ റിപ്പോര്‍ട്ടുകളായി പുറത്തുകൊണ്ടുവന്നത്. ഔദ്യോഗിക രേഖകള്‍ സഹിതമായിരുന്നു റിപ്പോര്‍ട്ടുകള്‍.

പ്രതിരോധമന്ത്രാലയത്തില്‍നിന്നു ചോര്‍ത്തിയ രേഖകള്‍ സ്വീകരിക്കരുതെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വാദം. എന്നാല്‍, തങ്ങള്‍ സമര്‍പ്പിച്ചത് രഹസ്യരേഖയല്ലെന്നും അവ നേരത്തേ പ്രസിദ്ധീകരിക്കപ്പെട്ടതാണെന്നും ഹര്‍ജിക്കാരായ പ്രശാന്ത് ഭൂഷണ്‍, മുന്‍ കേന്ദ്രമന്ത്രിമാര്‍കൂടിയായ യശ്വന്ത് സിന്‍ഹ, അരുണ്‍ ഷോരി എന്നിവര്‍ വാദിച്ചു.

പ്രതിരോധമന്ത്രാലയത്തില്‍നിന്നു ചോര്‍ത്തിയത് ഔദ്യോഗിക രഹസ്യ നിയമപ്രകാരം സംരക്ഷണമുള്ള രേഖയാണെന്നാണ് കേന്ദ്രസര്‍ക്കാര്‍ വാദിച്ചത്. വിവരാവകാശ നിയമത്തിലെ എട്ടാം(1എ) വകുപ്പ് പ്രകാരം വെളിപ്പെടുത്തേണ്ടതില്ലാത്ത വിവരമാണതെന്നും സര്‍ക്കാര്‍ വാദിച്ചു.

എന്നാല്‍, കേന്ദ്രവാദത്തെ ബെഞ്ചിലെ ജസ്റ്റിസ് കെ.എം. ജോസഫ് അന്ന് ചോദ്യംചെയ്തിരുന്നു. അഴിമതിയും മനുഷ്യാവകാശലംഘനവുമായി ബന്ധപ്പെട്ട വിഷയമാണെങ്കില്‍ സുരക്ഷാ, ഇന്റലിജന്‍സ് ഏജന്‍സികള്‍ക്കുപോലും വിവരാവകാശ നിയമപ്രകാരം സംരക്ഷണം ലഭിക്കില്ലെന്ന് ജസ്റ്റിസ് ജോസഫ് ചൂണ്ടിക്കാട്ടി.

രേഖകള്‍ പ്രസിദ്ധീകരിച്ച ‘ദ ഹിന്ദു’ പത്രത്തെയും ഹര്‍ജിക്കാര്‍ ന്യായീകരിച്ചിരുന്നു. പ്രസ് കൗണ്‍സില്‍ നിയമത്തിലെ 15ാം വകുപ്പ് പ്രകാരം ഉറവിടം വെളിപ്പെടുത്താതിരിക്കാന്‍ പത്രത്തിന് അവകാശമുണ്ട്. കല്‍ക്കരി, 2ജി കേസുകളിലെല്ലാം ഇത്തരത്തില്‍ രഹസ്യരേഖകള്‍ കോടതി തെളിവായി സ്വീകരിച്ചിരുന്നു. മുന്‍ സി.ബി.ഐ. ഡയറക്ടര്‍ രഞ്ജിത് സിന്‍ഹയുടെ വീട്ടിലെ സന്ദര്‍ശക രജിസ്റ്റര്‍ തെളിവായെടുക്കരുതെന്ന വാദം കോടതി തള്ളിയിരുന്നു. വിയറ്റ്‌നാം യുദ്ധവുമായി ബന്ധപ്പെട്ട പെന്റഗണ്‍ പേപ്പര്‍ പ്രസിദ്ധീകരിക്കാന്‍ യു.എസ്. കോടതി അനുമതി നല്‍കിയിരുന്നതായും പ്രശാന്ത് ഭൂഷണ്‍ ചൂണ്ടിക്കാട്ടി.

ഫ്രാന്‍സില്‍നിന്ന് റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങുന്ന ഇടപാടിലെ ക്രമക്കേട് അന്വേഷിക്കണമെന്ന പരാതി തള്ളിയതിനെതിരേയാണ് പുനഃപരിശോധനാ ഹര്‍ജികളെത്തിയത്. റിലയന്‍സിന് സര്‍ക്കാര്‍ നേട്ടമുണ്ടാക്കിക്കൊടുത്തതായി തെളിവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹര്‍ജി തള്ളിയത്.

Similar Articles

Comments

Advertismentspot_img

Most Popular