മരണ ശേഷവും വീണ്ടും ചിരിപ്പിക്കാന്‍ കല്‍പ്പന; അവസാന ചിത്രം ‘ഇഡ്‌ലി’ തീയേറ്ററുകളിലേക്ക്

അകാലത്തില്‍ വേര്‍പിരിഞ്ഞ മലയാളത്തിന്റെ പ്രിയ നടി കല്‍പ്പനയുടെ അവസാനചിത്രം ഇഡ്ലി തീയേറ്ററുകളിലേക്ക്. നിഷ്‌കളങ്കമായ ഹാസ്യത്തിലൂടെ പതിറ്റാണ്ടുകളോളം സിനിമയില്‍ നിറഞ്ഞാടിയ നടിയായിരിന്നു കല്‍പ്പന. കല്‍പ്പനയുടെ വിയോഗം ആരാധകരെ നിരാശയില്‍ ആഴ്ത്തിയിരിന്നു. ജൂലൈ 28 ന് ചിത്രം തീയേറ്ററുകളിലെത്തും. ആര്‍.കെ വിദ്യാധരന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ കല്‍പ്പനയ്ക്കൊപ്പം കോവൈ സരള, ശരണ്യ പൊന്‍വര്‍ണന്‍ എന്നിവരും പ്രധാനപ്പെട്ട വേഷങ്ങളിലെത്തുന്നുണ്ട്.

ഹാസ്യത്തിന് പ്രാധാന്യം നല്‍കുന്ന ചിത്രത്തില്‍ ഇന്‍ബ, ലില്ലി, ട്വിങ്കിള്‍ എന്നീ മോഷ്ടാക്കളുടെ വേഷത്തിലാണ് മൂവരും എത്തുന്നത്. സിനിമ തിയേറ്ററിലെത്തുമ്പോള്‍ കല്‍പ്പനയുടെ വിയോഗമാണ് തങ്ങളെ ഏറെ ദു:ഖിപ്പിക്കുന്നതെന്ന് ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകര്‍ പറയുന്നു. കല്‍പ്പന ഒരു കുസൃതിയായിരുന്നു.

സെറ്റില്‍ ഞങ്ങള്‍ ഏറെ ആസ്വദിച്ചത് അവരുടെ സാന്നിധ്യമായിരുന്നു. ഇന്ന് ഈ സിനിമ നിങ്ങള്‍ക്ക് മുന്‍പില്‍ എത്തുമ്പോള്‍ കല്‍പ്പനയില്ല- ശരണ്യ പൊന്‍വര്‍ണന്‍ പറഞ്ഞു. മാര്‍ട്ടിന്‍ പ്രകാട്ട് ചിത്രം ചാര്‍ലിയിലായിരുന്നു മലയാളത്തില്‍ കല്‍പ്പന അവസാനമായി അഭിനയിച്ചത്.

ചെറിയതായിരുന്നെങ്കിലും ക്വീന്‍ മേരിയെന്ന കഥാപാത്രം പ്രേക്ഷകരുടെ കൈയടി നേടി. 2016 ജനുവരി 25 ന് ഹൈദരാബാദില്‍ വച്ചാണ് കല്‍പ്പന മരിക്കുന്നത്. മൂന്നുറിലേറെ സിനിമകളില്‍ അഭിനയിച്ച കല്‍പ്പന ‘തനിച്ചല്ല ഞാന്‍’ എന്ന സിനിമയിലെ പ്രകടനത്തിന് മികച്ച സഹനടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7