വിമാനത്തില്‍ ബിസിനസ് ക്ലാസില്‍ നഗ്നതാപ്രദര്‍ശനം, മദ്യപന്റെ അഴിഞ്ഞാട്ടം ; അന്വേഷണത്തിന് എയര്‍ഇന്ത്യ

മുംബൈ: എയര്‍ ഇന്ത്യ വിമാനത്തിന്റെ ബിസിനസ് ക്ലാസില്‍ മദ്യലഹരിയിലായ യാത്രക്കാരന്‍ സഹയാത്രികയുടെ ശരീരത്തില്‍ മൂത്രമൊഴിച്ചെന്ന് പരാതി. ന്യൂയോര്‍ക്കില്‍ നിന്നും ഡല്‍ഹിയിലേക്കുള്ള വിമാനത്തിലാണ് യാത്രക്കാരന്‍ സ്ത്രീയ്ക്കുനേരെ ലൈംഗികാവയവപ്രദര്‍ശനം നടത്തുകയും മൂത്രമൊഴിക്കുകയും ചെയ്തത്. വിമാനത്തിലെ ജീവനക്കാരോട് അറിയിച്ചിട്ടും ഇവര്‍ നടപടിയൊന്നും എടുത്തില്ലെന്നും യാത്രക്കാരി ആരോപിച്ചു.

പരാതി ടാറ്റാ ഗ്രൂപ്പ് ചെയര്‍മാന്‍ എന്‍. ചന്ദ്രശേഖരന് രേഖാമൂലം നല്‍കിയതോടെ മാത്രമാണ് അന്വേഷണത്തിന് എയര്‍ ഇന്ത്യ തയ്യാറായത്. സംഭവം കടുത്ത ആഘാതമാണ് തനിക്ക് ഉണ്ടാക്കിയത് വിഷയം കൈകാര്യം ചെയ്യുന്നതില്‍ വിമാനത്തിലെ ജീവനക്കാര്‍ പരാജയപ്പെട്ടു. തന്റെ സുരക്ഷ ഉറപ്പുവരുത്താന്‍ യാതൊരു നടപടിയും ജീവനക്കാര്‍ കൈക്കൊണ്ടില്ലെന്നും പരാതിയില്‍ പറയുന്നു.

നവംബര്‍ 26 ന്യൂയോര്‍ക്കിലെ ജോണ്‍ എഫ് കെന്നഡി അന്തര്‍ദേശീയ വിമാനത്താവളത്തില്‍ നിന്ന് പ്രദേശിക സമയം ഒരുമണിക്ക് വിമാനം യാത്രയാരംഭിച്ചതിന് പിന്നാലെയാണ് അതിക്രമമുണ്ടായത്. ടേക്ക് ഓഫിന് ശേഷം ലൈറ്റുകള്‍ ഓഫ് ചെയ്തതിന് പിന്നാലെ മദ്യലഹരിയിലായിരുന്ന സഹയാത്രികന്‍ തന്റെ അടുത്തെത്തുകയും പാന്റ്സിന്റെ സിബ്ബ് അഴിച്ച് ലൈംഗികാവയവം പ്രദര്‍ശിപ്പിക്കുകയായിരുന്നു.

പിന്നാലെ തന്റെ ശരീരത്തിലേക്ക് മൂത്രമൊഴിച്ച ഇയാള്‍ തുടര്‍ന്നും അവിടെതന്നെ നിന്നുവെന്നും മറ്റ് യാത്രക്കാര്‍ മാറിപ്പോകാന്‍ നിര്‍ദ്ദേശിച്ചപ്പോള്‍ മാത്രമാണ് ഇയാള്‍ അവിടെ നിന്ന് മാറിയത്. ഉടന്‍ തന്നെ ഇക്കാര്യം യാത്രക്കാരി വിമാനത്തിലെ ജീവനക്കാരെ അറിയിച്ചു. തന്റെ വസ്ത്രവും ഷൂസും ബാഗും മൂത്രത്തില്‍ കുതിര്‍ന്നിരുന്നു. വിമാനം ജീവനക്കാരികളില്‍ ഒരാള്‍ അടുത്ത് വന്ന് പരിശോധിക്കകുയം മൂത്രത്തിന്റെ മണം ഉണ്ടെന്ന് മനസ്സിലാക്കിയ ഇവര്‍ അണുനാശിനി തളിച്ചുവെന്നും പരാതിക്കാരി പറയുന്നു.

വിമാനത്തിന്റെ കക്കൂസില്‍ വെച്ച് വൃത്തിയാക്കിയ ഇവര്‍ക്ക് ധരിക്കാന്‍ പൈജാമയും ചെരുപ്പുകളും നല്‍കി. അനുവദിച്ച സീറ്റില്‍ ഇരിക്കാന്‍ കഴിയാത്തതിനാല്‍ ഇവര്‍ക്ക് 20 മിനിറ്റോളം കക്കൂസില്‍ നില്‍ക്കേണ്ടി വന്നു. തുടര്‍ന്ന് വിമാനത്തിലെ ജീവനക്കാരുടെ ഇടുങ്ങിയ സീറ്റില്‍ ഇരിക്കാന്‍ നിര്‍ബന്ധിതയായി. ഒരുമണിക്കൂറിന് ശേഷം പഴയ സീറ്റിലേക്ക് മടങ്ങാന്‍ ജീവനക്കാര്‍ ആവശ്യപ്പെട്ടു. സീറ്റിന് മുകളില്‍ ഷീറ്റ് വിരിച്ചിരുന്നെങ്കിലും മൂത്രത്തിന്റെ രൂക്ഷമായദുര്‍ഗന്ധമുണ്ടായിരുന്നു.

രണ്ടുമണിക്കൂറിന് ശേഷം മറ്റൊരു സീറ്റ് നല്‍കി. യാത്ര അവസാനിക്കുന്നത് വരെ അവര്‍ ഇവിടെയായിരുന്നു ഇരുന്നത്. ഫസ്റ്റ് ക്ലാസില്‍ നിരവധി സീറ്റുകള്‍ കാലിയായിക്കിടക്കുമ്പോഴാണ് തനിക്ക് ഇത്തമൊരു അനുഭവമുണ്ടായതെന്ന് അവര്‍ പറയുന്നു. താന്‍ ആവശ്യപ്പെട്ട വീല്‍ച്ചെയര്‍ എത്തിക്കാന്‍ ജീവനക്കാര്‍ തയ്യാറായില്ല. ഇതേത്തുടര്‍ന്ന് മുപ്പത് മിനിറ്റോളം തനിക്ക് കസ്റ്റംസ് ക്ലിയറന്‍സിനായി കാത്തിരിക്കേണ്ടി വന്നു. തന്റെ ലെഗേജുകള്‍ സ്വയം എടുത്തുമാറ്റേണ്ടി വന്നുവെന്നും അവര്‍ ആരോപിച്ചു.

അതേസമയം, സംഭവം പോലീസിലും മറ്റ് ബന്ധപ്പെട്ട വകുപ്പുകളേയും അറിയിച്ചിട്ടുണ്ടെന്നും പരാതിക്കാരിയുമായി നിരന്തരം ബന്ധപ്പെട്ടുകൊണ്ടിരിക്കുകയാണെന്നും എയര്‍ ഇന്ത്യ കുറിപ്പില്‍ അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular