മോഷണം ആരോപിച്ച് ജനക്കൂട്ടം ക്രൂരമായി ആക്രമിച്ച 10 വയസുകാരി മരിച്ചു

ചെന്നൈ : തമിഴ്‌നാട് പുതുക്കോട്ടയില്‍ ജനക്കൂട്ടം ക്രൂരമായി ആക്രമിച്ച പെണ്‍കുട്ടി മരിച്ചു. കടലൂര്‍ സ്വദേശിനി കര്‍പ്പകാംബാള്‍ (10) ആണ് മരിച്ചത്. ക്ഷേത്രങ്ങളിലെ മോഷണം ആരോപിച്ചായിരുന്നു ആള്‍ക്കൂട്ട ആക്രമണം. തിങ്കളാഴ്ചയാണ് സംഭവം.

സത്യനാരായണ സ്വാമി (48), ഭാര്യ ലില്ലി പുഷ്പ (38), മൂന്ന് ആണ്‍മക്കള്‍, മകള്‍ കര്‍പ്പകാംബാള്‍ എന്നിവരെ നാട്ടുകാര്‍ മരത്തില്‍ കെട്ടിയിട്ട് ആക്രമിച്ചിരുന്നു. മോഷണശേഷം ഓട്ടോയില്‍ കയറി രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് നാട്ടുകാര്‍ പിടികൂടിയതെന്ന് തമിഴ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗുരുതരമായി പരുക്കേറ്റ ഇവരെ ഗണേഷ് നഗര്‍ പൊലീസ് ആശുപത്രിയിലെത്തിക്കുകയായിരുന്നു.

ചികിത്സയിലിരിക്കെയാണ് കര്‍പ്പകാംബാള്‍ മരണത്തിനു കീഴടങ്ങിയത്. കൊലപാതക കേസ് റജിസ്റ്റര്‍ ചെയ്ത് ഗണേഷ് നഗര്‍ പൊലീസ് അന്വേഷണം തുടങ്ങി. ക്ഷേത്രങ്ങളിലെ മോഷണം സംബന്ധിച്ച് കീറനൂര്‍, ഉടയാളിപ്പട്ടി എന്നിവിടങ്ങളിലെ പൊലീസും കേസെടുത്ത് അന്വേഷിക്കുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular