ഉറങ്ങിയത് കൊലപാതക കുറ്റം ചുമത്തിയ എട്ടു പേരുടെ കൂടെ, ചപ്പാത്തിയും പരിപ്പു കറിയും കഴിക്കാന്‍ സിദ്ദു തയാറായില്ല

ന്യൂഡല്‍ഹി : കോണ്‍ഗ്രസ് നേതാവ് നവജ്യോത് സിങ് സിദ്ദു 241383-ാം നമ്പര്‍ തടവുകരാനായി ഇന്നലെ താമസിച്ചത് പട്യാല സെന്‍ട്രല്‍ ജയിലിലെ പത്താം നമ്പര്‍ ബാരക്കില്‍. കൊലപാതക കുറ്റം ചുമത്തിയ എട്ടു പേരുടെ കൂടെയാണ് താമസിച്ചത്. രാത്രി 7.15ന് ചപ്പാത്തിയും പരിപ്പു കറിയും കൊടുത്തെങ്കിലും കഴിക്കാന്‍ തയാറായില്ല. സാലഡും പഴങ്ങളും മാത്രമാണ് കഴിച്ചത്. സിമന്റ് കട്ടിലിലാണ് കിടന്നുറങ്ങിയത്.

കഠിനതടവിനാണ് സിദ്ദുവിനെ ശിക്ഷിച്ചിരിക്കുന്നത്. ജയില്‍ചട്ടം അനുസരിച്ച് ആദ്യ മൂന്ന് മാസം തൊഴില്‍ പരിശീലനം നല്‍കും. ഈ സമയത്ത് ഒരു വേതനവും കിട്ടില്ല. ശേഷം, അവിദഗ്ധ തടവുകാരന് പ്രതിദിനം 40 രൂപയും വൈദഗ്ധ്യമുള്ള ആള്‍ക്ക് 60 രൂപയും ലഭിക്കും.

1998 ഡിസംബര്‍ 27നുണ്ടായ സംഭവത്തില്‍ ആക്രമണത്തിനിരയായ ഗുര്‍ണാം സിങ് (65) കൊല്ലപ്പെട്ട കേസില്‍ സുപ്രീംകോടതി കഴിഞ്ഞ ദിവസം സിദ്ദുവിന് ഒരുവര്‍ഷത്തെ തടവുശിക്ഷ വിധിച്ചിരുന്നു. ആരോഗ്യസ്ഥിതി മോശമായതിനാല്‍ കീഴടങ്ങാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ട് ഇന്നലെ സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ചീഫ് ജസ്റ്റിസ് എന്‍.വി.രമണ അധ്യക്ഷനായ ബെഞ്ച് കേസ് പരിഗണിക്കാന്‍ വിസമ്മതിച്ചു. തുടര്‍ന്നാണ് പട്യാല കോടതിയിലെത്തി കീഴടങ്ങിയത്.

Similar Articles

Comments

Advertismentspot_img

Most Popular