സംസ്ഥാനത്ത് ഇനി വാക്‌സിന്‍ എടുക്കാനുള്ളത് 1707 അധ്യാപകര്‍; കൂടുതല്‍ മലപ്പുറം, കുറവ് വയനാട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇനിയും കോവിഡ് വാക്‌സിന്‍ എടുക്കാത്ത അധ്യാപകരുടെയും അനധ്യാപകരുടെയും കണക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി പുറത്തുവിട്ടു. ആദ്യഘട്ടത്തില്‍ കണക്കെടുത്തപ്പോള്‍ അയ്യായിരത്തോളം അധ്യാപകര്‍ വാക്‌സിനെടുക്കാനുണ്ടായിരുന്നെങ്കിൽ ഇപ്പോള്‍ അത് 1707 പേരായി കുറഞ്ഞു. വാക്‌സിനെടുക്കാത്ത അധ്യാപക-അനധ്യാപകര്‍ ഏറ്റവും കൂടുതലുള്ളത് മലപ്പുറത്തും ഏറ്റവും കുറവ് വയനാട്ടിലുമാണ്-മന്ത്രി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

ആദ്യഘട്ടത്തില്‍ അയ്യായിരത്തോളം അധ്യാപകരാണ് കേരളത്തില്‍ വാക്‌സിന്‍ എടുക്കാതിരുന്നത്. ഇക്കാര്യം വാര്‍ത്താസമ്മേളനത്തില്‍ പ്രഖ്യാപിച്ചശേഷം പൊതുസമൂഹത്തില്‍ വലിയ ചര്‍ച്ചയുണ്ടായി. കൂടൂതല്‍ പേര്‍ വാക്‌സിന്‍ എടുക്കാന്‍ തയ്യാറായി.

എല്‍.പി, യു.പി, ഹൈസ്‌കൂള്‍ വിഭാഗത്തില്‍ 1066 അധ്യാപകരും 189 അനധ്യാപകരും വാക്‌സിന്‍ എടുക്കാനുണ്ട്. ഹയര്‍സെക്കൻഡറിയില്‍ 200 അധ്യാപകരും 23 അനധ്യാപകരും വൊക്കേഷണല്‍ ഹയര്‍സെക്കൻഡറിയില്‍ 229 അധ്യാപകരും വാക്‌സിന്‍ എടുക്കാനുണ്ട്.

ആരോഗ്യ പ്രശ്‌നങ്ങളാല്‍ വാക്‌സിനെടുക്കാത്ത അധ്യാപകര്‍ ഇതുമായി ബന്ധപ്പെട്ട രേഖകള്‍ അതത് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഹാജറാക്കണം. അതല്ലെങ്കില്‍ എല്ലാ ആഴ്ചയും ആര്‍.ടി.പി.സി.ആര്‍ പരിശോധന നടത്തി റിസള്‍ട്ട് ഹാജരാക്കണം.

ആരോഗ്യ വിദ്യാഭ്യാസരംഗത്തെ വിദഗ്ധരുമായി സംസാരിച്ചാണ് സ്‌കൂള്‍ തുറക്കുന്നതിനുള്ള മാര്‍ഗരേഖ പുറത്തിറക്കിയത്. മാര്‍ഗരേഖയില്‍ പറഞ്ഞിട്ടുള്ള കാര്യങ്ങള്‍ കൃത്യമായി തന്നെ നടപ്പിലാക്കാന്‍ കഴിഞ്ഞു. മറ്റ് പല സംസ്ഥാനങ്ങളിലും സ്‌കൂള്‍ തുറന്ന ശേഷം അടയ്‌ക്കേണ്ട സാഹചര്യമുണ്ടായി.

ഈ മാര്‍ഗരേഖയില്‍ മുഴുവന്‍ അധ്യാപകരും അനധ്യാപകരും വാക്‌സിന്‍ എടുക്കണമെന്ന് കൃത്യമായി പറഞ്ഞിട്ടുണ്ട്. സര്‍ക്കാരിനെ സംബന്ധിച്ചെടുത്തോളം കുട്ടികളുടെ ആരോഗ്യത്തിനാണ് മുന്‍ഗണന നല്‍കുന്നതെന്നും മന്ത്രി വ്യക്തമാക്കി.

ജില്ല തിരിച്ചുള്ള കണക്ക്

തിരുവനന്തപുരം- 110
കൊല്ലം- 90
പത്തനംതിട്ട- 51
കോട്ടയം- 74
ഇടുക്കി- 43
ആലപ്പുഴ- 89
എറണാകുളം- 106
തൃശൂര്‍- 124
പാലക്കാട്- 61
മലപ്പുറം- 201
കോഴിക്കോട്- 151
വയനാട്- 29
കണ്ണൂര്‍- 90
കാസര്‍കോട്- 36

Similar Articles

Comments

Advertismentspot_img

Most Popular