ബലാത്സംഗക്കേസ് ഒതുക്കാനും മോന്‍സന്‍ ഇടപെട്ടു; പരാതി നല്‍കിയപ്പോള്‍ ബ്ലാക്ക്‌മെയില്‍ ചെയ്യാന്‍ ശ്രമം

കൊച്ചി: കുടുംബസുഹൃത്തിന്റെ മകന്‍ പ്രതിയായ ബലാത്സംഗക്കേസ് ഒതുക്കാനും മോന്‍സന്‍ മാവുങ്കല്‍ ഇടപെട്ട് ഭീഷണിപ്പെടുത്തിയതായി കേസിലെ പരാതിക്കാരി. കേസ് പിന്‍വലിക്കാന്‍ ഭീഷണിപ്പെടുത്തി. വഴങ്ങാതെ വന്നപ്പോള്‍ ബ്ലാക്ക്‌മെയില്‍ ചെയ്യാനും ശ്രമിച്ചു. തന്റെ പരാതിയില്‍ കേസെടുത്ത പോലീസ് ഓഫീസറെ ഉന്നതര്‍ക്ക് പരാതി നല്‍കി മോന്‍സന്‍ സ്ഥലംമാറ്റിച്ചുവെന്നും അദ്ദേഹത്തിനെതിരെ വ്യാജ പരാതി നല്‍കി കള്ളക്കേസില്‍ കുടുക്കിയെന്നും പെണ്‍കുട്ടി പറയുന്നു. മാധ്യമങ്ങള്‍ക്കു മുന്നില്‍ നേരിട്ടെത്തിയാണ് പെണ്‍കുട്ടി വെളിപ്പെടുത്തല്‍ നടത്തിയത്.

മോന്‍സന്റെ സുഹൃത്തും ബിസിനസ് പങ്കാളിയുമായ ആളുടെ മകന്‍ ശരതിനെതിരെയാണ് പെണ്‍കുട്ടി പരാതി നല്‍കിയത്. വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചതിനായിരുന്നു പരാതി. വിവാഹത്തില്‍ നിന്ന ശരത് പിന്മാറിയതോടെ പെണ്‍കുട്ടി നടത്തിയ അന്വേഷണത്തില്‍ സമാനമായ രീതിയില്‍ പല പെണ്‍കുട്ടികളും പീഡിപ്പിക്കപ്പെട്ടതായി കണ്ടെത്തിയിരുന്നു. ഇതോടെ ശരത്തിനെതിരെ പരാതി നല്‍കി. പരാതി പിന്‍വലിപ്പിക്കണമെന്ന് മോന്‍സന്‍ തന്റെ സഹോദരനോടും അമ്മയോടും ആവശ്യപ്പെടുകയായിരുന്നു. അവര്‍ അതിനു വഴങ്ങാതെ വന്നതോടെ ചില ഗുണ്ടകളും രാഷ്ട്രീയ നേതാക്കളും വീട്ടില്‍ വന്ന് മോന്‍സനുമായി എന്തെങ്കിലും പ്രശ്‌നമുണ്ടെങ്കില്‍ തീര്‍ക്കണം എന്നാവശ്യപ്പെട്ടു.

മോന്‍സന്‍ പല തവണ സഹോദരനെ ഒത്തുതീര്‍പ്പിന് വിളിച്ചെങ്കിലും വഴങ്ങിയില്ല. ഒടുവില്‍ മോന്‍സന്റെ ആവശ്യപ്രകാരം സേഹാദരനും സുഹൃത്തും അയാളുടെ പനമ്പള്ളിയിലെ ഓഫീസിലെത്തി. ശരത് പകര്‍ത്തി നല്‍കിയ തന്റെ നഗ്ന ചിത്രങ്ങളും വീഡിയോയും മോന്‍സന്‍ അവരെ കാണിക്കുകയും പരാതി പിന്‍വലിച്ചില്ലെങ്കില്‍ അവ ഇന്റര്‍നെറ്റില്‍ അപ്‌ലോഡ് ചെയ്യുമെന്നും ഭീഷണിപ്പെടുത്തി. കേസില്‍ നിന്ന് പിന്മാറണം 10 ലക്ഷം രുപ നല്‍കാമെന്നും പറഞ്ഞു. കേസില്‍ നിന്ന് പിന്മാറിയില്ലെങ്കില്‍ ഹണി ട്രാപ്പില്‍ പെടുത്തുമെന്നും ഭീഷണിപ്പെടുത്തി. കേസില്‍ നിന്ന് താനും ശരതും രക്ഷപ്പെടും. നിങ്ങളുടെ കുടുംബം പെടുമെന്നും ഭീഷണിപ്പെടുത്തി.

മോന്‍സനെതിരെ കളമശേരി, തേവര പോലീസ് സ്‌റ്റേഷനുകളില്‍ പരാതി നല്‍കിയിരുന്നു. പനമ്പള്ളി നഗര്‍ സ്‌റ്റേഷനില്‍ വിളിച്ചുവരുത്തി മൊഴി എടുത്തു. മോന്‍സനെതിരായ കേസ് എടുത്ത പോലീസ് ഓഫീസര്‍ക്കെതിരെ മോന്‍സന്‍ പരാതി നല്‍കുകയും സ്ഥലംമാറ്റിക്കുകയും ചെയ്തു. ആ ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ അന്വേഷണം നേരിടുകയാണെന്നും പെണ്‍കുട്ടി പറയുന്നു.

തനിക്കും കുടുംബത്തിനും ഇപ്പോഴും ഭീഷണിയുണ്ട്. ഈ വെളിപ്പെടുത്തല്‍ വരുന്നതോടെ കൂടുതല്‍ ഭീഷണിവരും. എന്തുവന്നാലും ഈ വിവരങ്ങള്‍ പുറത്തുവിടണമെന്ന് ഉള്ളതുകൊണ്ടാണ് ഇപ്പോള്‍ പറയുന്നതെന്നും പെണ്‍കുട്ടി മാധ്യമങ്ങളോട് പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular