ഒരുവര്‍ഷംകൊണ്ട് ഇന്ത്യയില്‍ ദരിദ്രരുടെ എണ്ണം ആറു കോടിയില്‍നിന്ന് 13.4 കോടിയായി ഉയര്‍ന്നതായി പഠനം

ന്യൂഡല്‍ഹി: കോവിഡ് പിടിമുറുക്കിയ ഒരുവര്‍ഷംകൊണ്ട് ഇന്ത്യയില്‍ ദരിദ്രരുടെ എണ്ണം ആറു കോടിയില്‍നിന്ന് 13.4 കോടിയായി ഉയര്‍ന്നതായി പഠനം. രണ്ടുരൂപയോ അതിനു താഴെയോ ദിവസവരുമാനമുള്ള ആളുകളുടെ എണ്ണമാണ് മഹാമാരിയില്‍ കഴിഞ്ഞുപോയ ഒരുവര്‍ഷംകൊണ്ട് ഇരട്ടിയായത്. അമേരിക്ക ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന പ്യൂ റിസര്‍ച്ച് സെന്ററിന്റേതാണ് ലോകബാങ്ക് വിവരങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള പഠനം. ദാരിദ്ര്യത്തിന്റെ കാര്യത്തില്‍ ഇന്ത്യ 45 വര്‍ഷം മുമ്പുള്ള അവസ്ഥയിലെത്തിയതായും പഠനം പറയുന്നു.

രാജ്യത്ത് ഏറ്റവും കുറവ് സാമ്പത്തിക വളര്‍ച്ച രേഖപ്പെടുത്തിയിരുന്ന സമയത്താണ് കോവിഡ് പൊട്ടിപ്പുറപ്പെടുന്നത്. തൊഴിലില്ലായ്മ, വികസന പ്രവര്‍ത്തനങ്ങളിലെ പൊതുധനവിനിയോഗം, ഉപഭോഗ ചെലവ് എന്നിങ്ങനെ സമ്പദ്‌വ്യവസ്ഥയുടെ സുസ്ഥിതിയെ സൂചിപ്പിക്കുന്ന ഘടകങ്ങളെല്ലാം പ്രതികൂലമായിരുന്ന 2020ന്റെ ആദ്യത്തില്‍ കോവിഡ് പ്രഹരം കൂടിയായത് ഉപഭോക്താക്കളും പാവപ്പെട്ടവരും ഏറ്റവുമധികമുള്ള ഗ്രാമീണ മേഖലയെ സാരമായി ബാധിച്ചു. അടച്ചിടലിലൂടെ കുടിയേറ്റ തൊഴിലാളികള്‍ക്ക് തൊഴിലില്ലാതായതും മഹാത്മാഗാന്ധി ദേശീയ തൊഴിലുറപ്പ് പദ്ധതി നിന്നുപോയതും ഗ്രാമീണ ജീവിതത്തെ സാരമായി ബാധിച്ചതായും പഠനം വിലയിരുത്തുന്നു.

1970മുതല്‍ ദാരിദ്ര്യനിര്‍മാര്‍ജനത്തില്‍ കാര്യമായ പ്രവര്‍ത്തനങ്ങള്‍ നടത്തിപ്പോരുന്ന രാജ്യമാണ് ഇന്ത്യ. ദാരിദ്ര്യനിരക്കില്‍ ഏറ്റവുമധികം വര്‍ധന കാണിച്ച കാലഘട്ടമാണ് 1951 മുതല്‍ 1974 വരെയുള്ള വര്‍ഷങ്ങള്‍. ജനസംഖ്യയില്‍ ദരിദ്രരുടെ എണ്ണം 47 ശതമാനത്തില്‍നിന്ന് 56 ശതമാനമായി ഉയര്‍ന്നത് ഇക്കാലത്താണ്. ഈ സ്ഥിതിയില്‍നിന്ന് 200616 എത്തുമ്പോള്‍ ഇന്ത്യ 27.1 കോടി ജനങ്ങളെ ദാരിദ്ര്യത്തില്‍ നിന്നും കരകയറ്റിയെന്ന് 2019ലെ ആഗോള മള്‍ട്ടിഡയമെന്‍ഷണല്‍ പോവര്‍ട്ടി ഇന്‍ഡക്‌സ് സൂചിപ്പിക്കുന്നു. അതേസമയം, 2019ല്‍ 34.6 കോടി (ജനസംഖ്യയുടെ 28 ശതമാനം) ദരിദ്രര്‍ ഇന്ത്യയിലുണ്ടെന്നാണ് ഐക്യരാഷ്ട്രസഭയുടെ കണക്ക്. കോവിഡ് ഈ സ്ഥിതി വീണ്ടും രൂക്ഷമാക്കിയെന്നാണ് പുതിയ പഠനം പറയുന്നത്. നഗരപ്രദേശങ്ങളിലും പണം ചെലവിടുന്നത് കുറയുന്നതായും ദാരിദ്ര്യരേഖയ്ക്ക് താഴെയെത്തുന്നവരുടെ എണ്ണം കൂടുന്നതായും പഠനം ചൂണ്ടിക്കാട്ടുന്നു.

Similar Articles

Comments

Advertismentspot_img

Most Popular