സിപിഎം സ്ഥാനാര്‍ഥി പട്ടിക ഇന്ന്; പ്രാദേശിക എതിര്‍പ്പ് വകവയ്ക്കില്ല

കോഴിക്കോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സി.പി.എം. സ്ഥാനാര്‍ഥികളെ ഇന്ന് പ്രഖ്യാപിക്കും. ദേവികുളം ഉള്‍പ്പടെ ഏതാനും സീറ്റുകളിലെ ഒഴികെയുള്ള സ്ഥാനാര്‍ഥികളുടെ പേരാണ് ഇന്ന് 11 മണിക്ക് പ്രഖ്യാപിക്കുന്നത്. പ്രാദേശിക പ്രതിഷേധങ്ങള്‍ തള്ളി തീരുമാനങ്ങളില്‍ ഉറച്ച് നില്‍ക്കാനാണ് സി.പി.എമ്മിന്റെ തീരുമാനം. പൊന്നാനിയില്‍ ഉള്‍പ്പെടെ പ്രാദേശികമായ എതിര്‍പ്പ് ശക്തമാണെങ്കിലും സ്ഥാനാര്‍ഥിയെ മാറ്റാനുള്ള തീരുമാനം പാര്‍ട്ടി എടുത്തിട്ടില്ല.

പ്രകടനങ്ങളും പോസ്റ്റര്‍ വഴിയുള്ള ഒളിപ്പോരുകളും സി.പി.എം. നേതൃത്വം മുഖവിലയ്‌ക്കെടുക്കുന്നില്ല. എല്ലാം മുന്‍ തീരുമാനപ്രകാരം മുന്നോട്ടുപോകുമെന്നുതന്നെയാണ് ഉന്നതനേതൃത്വം നല്‍കുന്ന സൂചനകള്‍. ബുധനാഴ്ച 11 മണിയോടെ പാര്‍ട്ടി സ്ഥാനാര്‍ഥിപ്പട്ടിക പ്രഖ്യാപിക്കും. 2016ല്‍ 92 സീറ്റുകളില്‍ മല്‍സരിച്ച സിപിഎം ഇത്തവണ സ്വതന്ത്രരുള്‍പ്പടെ 85 സീറ്റുകളിലാണ് മല്‍സരിക്കുന്നത്.

പൊന്നാനിക്ക് പുറമേ കാസര്‍കോട് ജില്ലയിലെ മഞ്ചേശ്വരം മണ്ഡലത്തിലെ സ്ഥാനാര്‍ഥിയെച്ചൊല്ലിയും ഭിന്നതയുണ്ട്. ആലപ്പുഴ ജില്ലയില്‍ അമ്പലപ്പുഴ മണ്ഡലത്തില്‍ മന്ത്രി ജി. സുധാകരനെ സ്ഥാനാര്‍ഥിയാക്കണമെന്നാവശ്യപ്പെട്ട് വീണ്ടും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു. ആലപ്പുഴയില്‍ തോമസ് ഐസക്കിനെ വീണ്ടും മത്സരിപ്പിക്കണമെന്നാണ് ഒരു വിഭാഗത്തിന്റെ ആവശ്യം. കോങ്ങാട്ടെയും കളമശ്ശേരിയിലെയും സി.പി.എം. സ്ഥാനാര്‍ഥികള്‍ക്കെതിരേയും പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെട്ടു.

സി.പി.ഐ. 21 സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. നാലിടത്തെ സ്ഥാനാര്‍ഥികള്‍ ഉടന്‍ പ്രഖ്യാപിക്കും. എന്‍.സി.പി. മൂന്നുസീറ്റുകളിലെയും സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു. എലത്തൂരില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍ തന്നെ മത്സരിക്കും. കോണ്‍ഗ്രസ് എസിന്റെ ഏക സീറ്റായ കണ്ണൂരില്‍ മന്ത്രി കടന്നപ്പള്ളി രാമചന്ദ്രനാണ് സ്ഥാനാര്‍ഥി. ജനതാദള്‍ (എസ്)ന്റെ നാലു സീറ്റുകളിലെ സ്ഥാനാര്‍ഥികളായി. എല്‍.ജെ.ഡി. സ്ഥാനാര്‍ഥി പ്രഖ്യാപനവും ഇന്ന് കോഴിക്കോട്ട് നടക്കും.

Similar Articles

Comments

Advertismentspot_img

Most Popular