ഡൽഹി കീഴടക്കി കർഷകർ; ലാത്തി ഭേദിച്ച് ചെങ്കോട്ടയിലും രാജ്ഘട്ടിലും കടന്നു

നഗരഹൃദയം കൈയടക്കി കര്‍ഷകര്‍ മുന്നോട്ട്. ചെങ്കോട്ടയിലും ഐടിഒയിലും പ്രവേശിച്ച് കര്‍ഷകരുടെ ട്രാക്ടര്‍ റാലി. പ്രഗതി മൈതാനിയിലും രാജ്ഘട്ടിലും കര്‍ഷകര്‍ എത്തിക്കഴിഞ്ഞു. കര്‍ഷകരെ തുരത്താന്‍ വന്‍ പൊലീസ് നടപടിയാണ് രാജ്യതലസ്ഥാനത്ത് ദൃശ്യമാകുന്നത്. പൊലീസ് വ്യാപകമായി ലാത്തിവീശി. കണ്ണീര്‍വാതകവും ജലപീരങ്കിയും പ്രയോഗിച്ചു.

നഗരഹൃദയമായ ഐടിഒയില്‍നിന്ന് കര്‍ഷകരെ തുരത്താന്‍ പൊലീസ് ശ്രമം തുടരുകയാണ്. കര്‍ഷകരും പൊലീസും തമ്മില്‍ കല്ലേറ് ഇടയ്ക്ക് രൂക്ഷമായി. ജനക്കൂട്ടത്തിനിടയിലൂടെ അതിവേഗം ട്രാക്ടര്‍ ഒാടിച്ച് പ്രകോപനമുണ്ടാക്കി ഒരു വിഭാഗം കര്‍ഷകര്‍ രംഗത്തെത്തി. പൊലീസ് നടപടി തുടങ്ങിയതോടെ ട്രാക്ടര്‍ ഉപേക്ഷിച്ച് കര്‍ഷകര്‍ പിന്‍വാങ്ങുന്ന കാഴ്ചകളും പുറത്തുവന്നു. നഗരത്തിലെ പ്രധാന റോഡുകളില്‍ ട്രാക്ടറുകള്‍ നിരന്ന അവസ്ഥയിലാണ്. ടയറുകളിലെ കാറ്റ് പൊലീസ് അഴിച്ചുവിടുന്നതും കാണാം. നഗരം വന്‍ ഗതാഗതക്കുരുക്കിലായി.

ഐടിഒയില്‍ സംഘര്‍ഷത്തില്‍ ഒരു കര്‍ഷകന്‍ മരിച്ചു. പൊലീസ് വെടിവെച്ചെന്ന് കര്‍ഷകര്‍ ആരോപിച്ചു. ട്രാക്ടര്‍ മറിഞ്ഞാണ് മരണമെന്ന് പൊലീസ് മറുപടി നല്‍കുന്നു.

അതേസമയം, നഗരത്തിലേക്ക് പ്രവേശിച്ചവരെ തള്ളി സംയുക്ത സമരസമിതി. വിലക്ക് ലംഘിച്ചത് ബികെയു ഉഗ്രഹാന്‍, കിസാന്‍ മസ്ദൂര്‍ സംഘ് എന്നിവര്‍. ഇവര്‍ക്ക് സംയുക്ത സമരസമിതിയുമായി ബന്ധമില്ലെന്ന് വിശദീകരണം. ദില്‍ഷാദ് ഗാര്‍ഡനില്‍ വന്‍ സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടു. ട്രാക്ടര്‍ റാലിക്കുനേരെ പൊലീസ് നടപടി, നിരവധിപേര്‍ക്ക് പരുക്കേറ്റു.

Similar Articles

Comments

Advertismentspot_img

Most Popular