യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ചു പോരാട്ടം; ജോ ബൈഡന്‍ വിജയത്തിന് അരികില്‍, ട്രംപ് കോടതിയെ സമീപിച്ചു

വാഷിങ്ടണ്‍: യു.എസ്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഇഞ്ചോടിഞ്ചു പോരാട്ടം. ഓരോ വോട്ടും നിര്‍ണായകമായ മത്സരത്തില്‍ 264 വോട്ടു നേടിയ ബൈഡന്‍ ഇനി എണ്ണാനുള്ള വോട്ടുകള്‍ തുണയ്ക്കുമെന്ന പ്രതീക്ഷയിലാണ് ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡന്‍. 538 അംഗ ഇലക്ടറല്‍ കോളജില്‍ കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 270 ന് തൊട്ടടുത്താണ് ബൈഡന്‍. എതിരാളി വിജയം ഉറപ്പിച്ചതോടെ ഫലത്തിനെതിരേ കോടതിയെ ട്രംപ് സമീപിച്ചതായിട്ടാണ് വിവരം.

വെറും ആറ് ഇലക്ടറല്‍ കോളജ് വോട്ട് മാത്രം പിന്നിലാണ് ബൈഡന്‍. അത് ഇന്ന് നടക്കുന്ന വോട്ടെണ്ണലില്‍ നെവാഡയില്‍ നിന്നുണ്ടാകുമെന്നാണ് പ്രതീക്ഷ. ഇതുകൂടി ലഭിച്ചാല്‍, ജോ ബൈഡന്‍ പുതിയ പ്രസിഡന്റാകും. ഇന്ത്യന്‍ വംശജയായ കമല ഹാരിസ് വൈസ് പ്രസിഡന്റായും അമേരിക്കന്‍ ചരിത്രത്തിന്റെ ഭാഗമാകും. ഡോണള്‍ഡ് ട്രംപിന് 214 ഇലക്ടറല്‍ കോളജ് അംഗങ്ങളേ ഉറപ്പായിട്ടുള്ളൂ. 20 ഇലക്ടറല്‍ കോളജ് സീറ്റുകളുള്ള പെന്‍സില്‍വേനിയ, 16 വോട്ടുകളുള്ള ജോര്‍ജിയ, 15 അംഗങ്ങളുള്ള നോര്‍ത്ത് കരോലിന, മൂന്ന് സീറ്റുകളുള്ള അലാസ്‌ക എന്നിവിടങ്ങളിലെ ഉറപ്പുള്ള ഇലക്ടറല്‍ കോളേജ് വോട്ടുകള്‍ ചേര്‍ന്നാലും കേവലഭൂരിപക്ഷത്തിനു വേണ്ട 270 തികയില്ല. ഇതോടെ 10 ഇലക്ടറല്‍ വോട്ടുകള്‍ ബൈഡന് കിട്ടിയ വിസ്‌കോന്‍സെനില്‍ വീണ്ടും വോട്ടെണ്ണല്‍ ആവശ്യപ്പെടാനുള്ള നീക്കത്തിലാണ് ട്രംപ്.

മിഷിഗണ്‍, ജോര്‍ജിയ, നോര്‍ത്ത് കരോലിന, പെന്‍സെല്‍വേനിയ എന്നി സംസ്ഥാനങ്ങളില്‍ വിജയം ഉറപ്പിച്ചാല്‍ മാത്രമേ ട്രംപിന് യു.എസ്. പ്രസിഡന്റ് പദവിയില്‍ ഒരു അവസരം കൂടി ലഭിക്കു. തര്‍ക്കം രൂക്ഷമായതോടെ ഫലം വൈകാന്‍ സാധ്യത. 538 അംഗ ഇലക്ടറല്‍ കോളജില്‍ ഭൂരിപക്ഷത്തിന് 270 വോട്ടുകളാണു വേണ്ടത്. നിലവിലെ ലീഡ് നില തുടര്‍ന്നാല്‍ ജോ ബൈഡന്‍ ഈ ലക്ഷ്യത്തിലെത്താന്‍ സാധ്യത കൂടുതലാണ്.

കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ട്രംപിനൊപ്പമുണ്ടായിരുന്ന വിസ്‌കോസിനില്‍ ബൈഡന്‍ വിജയിച്ചതാണ് അവസാന പോരാട്ടത്തില്‍ നിര്‍ണായകമായത്. സ്വയം വിജയിയായി പ്രഖ്യാപിച്ച റിപ്പബ്ലിക്കന്‍ പാര്‍ട്ടി സ്ഥാനാര്‍ഥി കൂടിയായ ഡോണള്‍ഡ് ട്രംപ്, തെരഞ്ഞെടുപ്പു പ്രക്രിയ സമ്പൂര്‍ണമായി നിര്‍ത്തിവയ്ക്കണമെന്നാവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിക്കുമെന്നു നേരത്തേ തന്നെ പറഞ്ഞിരുന്നു. ലീഡ് നിലയിലുണ്ടായ മാറ്റം അട്ടിമറിയാണെന്നാണ് ട്രംപ് ആരോപിക്കുന്നത്.

”തുറന്നുപറഞ്ഞാല്‍ ഞങ്ങള്‍ ഈ തെരഞ്ഞെടുപ്പ് ജയിച്ചുകഴിഞ്ഞു. തുടര്‍ന്നുള്ള വോട്ടെണ്ണലില്‍ ക്രമക്കേട് നടക്കുമെന്നതിനാല്‍ തെരഞ്ഞെടുപ്പ് അപ്പാടെ നിര്‍ത്തിവയ്ക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം”- ട്രംപ് പറഞ്ഞു. ഫലപ്രഖ്യാപനം മാധ്യമങ്ങളുടെ ജോലിയല്ലെന്നും ഇതിനെതിരേ നിയമനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പ്രഖ്യാപിച്ചു. നിയമനടപടിയിലൂടെ വോട്ടെടുപ്പ് നിര്‍ത്തിവയ്പ്പിക്കുമെന്ന ട്രംപിന്റെ ഭീഷണി അമേരിക്കന്‍ ഭരണഘടനപ്രകാരം വിലപ്പോകില്ലെന്നു ബൈഡന്റെ പ്രചാരണ മാനേജര്‍ ജെന്നിഫര്‍ ഒ’മാലി ഡില്ലന്‍ ചൂണ്ടിക്കാട്ടി.

ഇന്നലെ പ്രാദേശികസമയം പുലര്‍ച്ചെ 2.30-ന് വൈറ്റ്ഹൗസില്‍നിന്നു നടത്തിയ പ്രസംഗത്തിലാണു ട്രംപ് വിജയമവകാശപ്പെട്ടത്. അതുവരെ പുറത്തുവന്ന ഫലങ്ങള്‍ നിരാകരിക്കുന്നതായിരുന്നു ട്രംപിന്റെ നിലപാട്. ജയിക്കാന്‍ ആവശ്യമായ മാര്‍ജിന്‍ താന്‍ മറികടന്നുകഴിഞ്ഞെന്നും അദ്ദേഹം അവകാശപ്പെട്ടു. വിജയപ്രതീക്ഷയുണ്ടായിരുന്ന ഏതാനും സംസ്ഥാനങ്ങളില്‍ എതിര്‍സ്ഥാനാര്‍ഥിയായ ജോ ബൈഡന്‍ മുന്‍തൂക്കം നേടിയതാണു ട്രംപിനെ അലോസരപ്പെടുത്തിയത്. ഫ്ളോറിഡയിലും ഒഹായോയിലും ടെക്സാസിലും തിരിച്ചടി നേരിട്ടെങ്കിലും താന്‍ വിജയത്തോടടുക്കുകയാണെന്നും ജനം ക്ഷമയോടെ കാത്തിരിക്കണമെന്നും െബെഡന്‍ അഭ്യര്‍ഥിച്ചതിനു പിന്നാലെയായിരുന്നു പ്രകോപിതനായ ട്രംപിന്റെ രംഗപ്രവേശം.

വൈറ്റ്ഹൗസിലെ ഈസ്റ്റ് റൂമില്‍ മക്കള്‍ക്കും അനുയായികള്‍ക്കും നടുവില്‍ നിന്നായിരുന്നു ”വിജയ”പ്രഖ്യാപനം. ഹതാശരായ എതിരാളികള്‍ തന്റെ വോട്ടര്‍മാരുടെ അവകാശങ്ങള്‍ ഹനിക്കാന്‍ ശ്രമിക്കുകയാണ്. അവര്‍ക്കു തങ്ങളെ തൊടാനാവില്ല- ബൈഡന് അനുകൂലമായ ഇലക്ടറല്‍ ലീഡ് നില പുറത്തുവരുന്നതിനിടെ ട്രംപ് പറഞ്ഞു.

ചാഞ്ചാട്ട സംസ്ഥാനങ്ങളായ വിസ്‌കോസിനിലും മിഷിഗണിലും െബെഡന്‍ നിര്‍ണായക ലീഡ് കൈവരിച്ചെന്ന റിപ്പോര്‍ട്ട് പുറത്തുവന്നതിനു പിന്നാലെയായിരുന്നു ട്രംപിന്റെ പ്രതികരണം. വോട്ടെണ്ണലിന്റെ തുടക്കത്തില്‍ ഇവിടെ ട്രംപിനായിരുന്നു മേല്‍ക്കൈ. പിന്നോട്ടടിച്ചു തുടങ്ങിയെന്നു തിരിച്ചറിഞ്ഞതോടെ പ്രസിഡന്റ് ക്രമക്കേട് ആരോപണമുയര്‍ത്തി. തനിക്കുണ്ടായിരുന്ന ഭൂരിപക്ഷം ”ജാലവിദ്യയിലേതുപോലെ അപ്രത്യക്ഷ”മായെന്നും ഡമോക്രാറ്റിക് സ്റ്റേറ്റുകളിലെ ”ആകസ്മിക ബാലറ്റ് നിക്ഷേപത്തിനു നന്ദി”യെന്നുമായിരുന്നു പരിദേവനം. കഴിഞ്ഞ രാത്രി നിര്‍ണായക സംസ്ഥാനങ്ങളിലെല്ലാം എനിക്കായിരുന്നു ലീഡ്. എന്നാല്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഒന്നൊന്നായി അവയെല്ലാം അപ്രത്യക്ഷമായി.

”ആകസ്മിക ബാലറ്റുകള്‍” എണ്ണിത്തുടങ്ങിയതോടെയാണ് സകലതും തകിടംമറിഞ്ഞത്. ഇത് അപ്രതീക്ഷിതമാണ്. തെരഞ്ഞെടുപ്പു വിദഗ്ധരുടെ കണക്കുകൂട്ടലുകള്‍ പൂര്‍ണമായും ചരിത്രപരമായും പിഴച്ചു- ട്രംപ് ട്വീറ്റ് ചെയ്തു. പ്രസിഡന്റ് ഫലത്തിനെതിരേ മൂന്നു സംസ്ഥാനങ്ങളില്‍ കേസുകള്‍ ഫയല്‍ ചെയ്തതായിട്ടാണ് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. ജോര്‍ജിയയിലാണ് ആദ്യം കോടതിയില്‍ എത്തിയതെന്നാണ് വിവരം. പിന്നാലെ മറ്റു രണ്ടിടങ്ങളില്‍ കൂടി കോടതിയെ സമീപിക്കുകയായിരുന്നു.

ബൈഡന്‍ ജയിച്ച വിസ്‌കോന്‍സെനില്‍ വീണ്ടും വോട്ടെണ്ണല്‍ ആവശ്യപ്പെടുമെന്ന് ട്രംപ് പക്ഷം വ്യക്തമാക്കിയിട്ടുണ്ട്. വോട്ടെണ്ണല്‍ പൂര്‍ത്തിയാകും മുന്‍പേ താന്‍ വിജയിച്ചുവെന്നുള്ള പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം സ്വന്തം കക്ഷിനേതാക്കള്‍ക്കുവരെ ഞെട്ടലായി. വോട്ടെണ്ണാന്‍ തുടങ്ങിയപ്പോള്‍ ബൈഡന്റെ മുന്നേറ്റമാണു കണ്ടത്. പിന്നാലെ ട്രംപ് കുതിച്ചുകയറി. 29 ഇലക്ടറല്‍ വോട്ടുകളുള്ള നിര്‍ണായക സംസ്ഥാനമായ ഫ്ലോറിഡ ട്രംപിനൊപ്പം നിന്നു. ടെക്സസും ഒഹായോയും പിടിച്ചതോടെ ട്രംപ് 2016 ലെ വിജയം ആവര്‍ത്തിക്കുമെന്ന പ്രതീതിയായി. എന്നാല്‍, മിഷിഗനിലും വിസ്‌കോന്‍സെനിലും ബൈഡന് അപ്രതീക്ഷിത മുന്നേറ്റമാണു ലഭിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular