കേരളത്തില്‍ മാത്രം നാലര വര്‍ഷം കൂടുമ്പോള്‍ ശമ്പള പരിഷ്‌കരണം; സര്‍ക്കാരിനെ വിമര്‍ശിച്ച് ഹൈക്കോടതി

കൊച്ചി: സർക്കാർ ഉദ്യോഗസ്ഥരുടെ ശമ്പള പരിഷ്കരണത്തിന് ഹൈക്കോടതിയുടെ രൂക്ഷവിമർശനം. കേരളത്തിൽ മാത്രമാണ് നാലര വർഷം കുടുമ്പോൾ ശമ്പള പരിഷ്കരണം നടത്തുന്നതെന്നും സംഘടിത വോട്ട് ബാങ്കിനെ ഭയന്നാണ് സർക്കാർ നീക്കമെന്നും ഹൈക്കോടതി വിമർശിച്ചു.

നിലംനികത്തൽ ക്രമപ്പെടുത്തലുമായി ബന്ധപ്പെട്ട ഒരു കോടതിയലക്ഷ്യ ഹർജി പരിഗണിക്കുന്നതിനിടെയാണ് ജസ്റ്റിസ് അലക്സാണ്ടർ തോമസ് ശമ്പള പരിഷ്കരണവുമായി ബന്ധപ്പെട്ട് രൂക്ഷവിമർശനം ഉന്നയിച്ചത്.
സാധാരണക്കാരെ പിഴിഞ്ഞ് സർക്കാർ ശമ്പള പരിഷ്കരണം നടപ്പാക്കാൻ ഒരുങ്ങുകയാണ്. മറ്റ് സംസ്ഥാനങ്ങളിൽ ആറും എട്ടും വർഷം കൂടുമ്പോഴാണ് ശമ്പളം പരിഷ്കരിക്കുന്നത്. എന്നാൽ കേരളത്തിൽ ഇത് നാലര വർഷം കൂടുമ്പോൾ നടത്തുന്നു. സാഹചര്യം മനസിലാക്കുന്നതിന് പകരം സർക്കാർ സംഘടിത വോട്ട് ബാങ്കിനെ ഭയക്കുകയാണ്. ഒരു രാഷ്ട്രീയ പാർട്ടികളും സംഘടനകളും ഇക്കാര്യം തുറന്നുപറയാൻ ധൈര്യപ്പെടുന്നില്ലെന്നും കോടതി വ്യക്തമാക്കി.
ശമ്പള പരിഷ്കരണത്തിനായി ധനസ്ഥിതി മെച്ചപ്പെടുത്തുന്നതിനാണ് സർക്കാർ മറ്റു മാർഗങ്ങളിലൂടെ സാധാരണക്കാരെ പിഴിയുന്നതെന്നും കോടതി പറഞ്ഞു. മോട്ടോർ വാഹന വകുപ്പ് പിഴ ഈടാക്കുന്നതുൾപ്പെടെയുള്ള നടപടികൾ ഇതിന്റെ ഭാഗമാണെന്നും കോടതി ചൂണ്ടിക്കാട്ടി. വേണ്ടി വന്നാൽ ശമ്പള പരിഷ്കരണത്തിൽ ഇടപെടുമെന്ന മുന്നറിയിപ്പ് കൂടി ഹൈക്കോടതി നൽകി.

Similar Articles

Comments

Advertismentspot_img

Most Popular