ലൈംഗിക അധിക്ഷേപവും വ്യാജ വാര്‍ത്തകളും വ്യക്തിഹത്യയും നടത്തുന്നവര്‍ കുടുങ്ങും; സര്‍ക്കാര്‍ തീരുമാനം ഇങ്ങനെ

നടി ഭാഗ്യലക്ഷ്മിയെയും മറ്റു സ്ത്രീകളെയും യൂട്യൂബ് വിഡിയോ വഴി അപമാനിച്ചെന്ന പരാതിയില്‍ വെള്ളായണി സ്വദേശി വിജയ് പി. നായര്‍ അറസ്റ്റിലായതിനു പിന്നാലെ ഇത്തരത്തില്‍ അശ്ലീല, വ്യാജവാര്‍ത്ത, അധിക്ഷേപ വിഡിയോകള്‍ നിര്‍മിക്കുന്ന ആളുകളെ നിയന്ത്രിക്കാന്‍ സര്‍ക്കാരും പൊലീസും. ലൈംഗിക അധിക്ഷേപം കൂടാതെ വ്യാജ വാര്‍ത്തകളും വ്യക്തിഹത്യകളും നടത്തുന്ന സ്വകാര്യ വ്യകതികള്‍ക്കും ഓണ്‍ലൈന്‍ മീഡിയകള്‍ക്കും എതിരെ കടുത്ത നടപടി എടുക്കാനാണ് സര്‍ക്കാര്‍ തീരുമാനം.

വിമര്‍ശിക്കാം പക്ഷേ അധിക്ഷേപം ആകരുത് എന്നാണ് സര്‍ക്കാര്‍ വാദം. സെക്രട്ടേറിയറ്റിലെ തീപിടിത്തവുമായി ബന്ധപ്പെട്ടു അടിസ്ഥാനരഹിത വാര്‍ത്തകള്‍ കൊടുത്തെന്നു ആരോപിച്ചു മുഖ്യധാരാ പത്രങ്ങള്‍ക്കെതിരെ കോടതിയെയും പ്രസ് കൗണ്‍സിലിനെയും സമീപിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് കഴിഞ്ഞ ദിവസമാണ്. എന്നാല്‍ പത്രങ്ങളെക്കാളും ചാനലുകളെക്കാളും കൂടുതലായി വിമര്‍ശനവും വ്യക്തിയധിക്ഷേപവും സമൂഹമാധ്യമങ്ങളില്‍ ആണെന്നു സര്‍ക്കാര്‍ കരുതുന്നു. സര്‍ക്കാരിനെ ഒറ്റ തിരിഞ്ഞു ആക്രമിക്കാന്‍ പല ഓണ്‍ലൈന്‍ മാധ്യമങ്ങളും വ്യക്തികളും മത്സരിക്കുന്നുവെന്നാണ് സര്‍ക്കാര്‍ കണ്ടെത്തല്‍.

കടുത്ത അധിക്ഷേപം ചൊരിയുന്ന ചില വ്‌ലോഗര്‍മാരെയാണ് ആദ്യ പടിയായി സര്‍ക്കാര്‍ നിയന്ത്രിക്കാന്‍ ആലോചിക്കുന്നത്. ഇക്കൂട്ടര്‍ വിമര്‍ശനത്തിന് മാത്രമല്ല സര്‍ക്കാരിനെയും മന്ത്രിമാരെയും ഉദ്യോഗസ്ഥരെയും വ്യക്തിപരമായി അധിക്ഷേപിക്കാനാണ് സമൂഹമാധ്യമങ്ങള്‍ ഉപയോഗിക്കുന്നതെന്ന് സിപിഎമ്മും പറയുന്നു. ഒന്നാം യുപിഎ സര്‍ക്കാരിനെതിരെ ബാബ രാംദേവ്, അണ്ണാ ഹസാരെ എന്നിവരെ മുന്നില്‍ നിര്‍ത്തി ‘നിഷ്പക്ഷ സമരം’ നയിച്ച ബിജെപി, ആര്‍എസ്എസ് നേതൃത്വമാണ് പുറമെ നിഷ്പക്ഷത നടിക്കുന്ന ഇത്തരം വിഡിയോകള്‍ക്ക് പിന്നിലെന്ന് സര്‍ക്കാരും സിപിഎമ്മും കരുതുന്നു.

‘പോരാളി ഷാജി’യെ കൊണ്ടു ഒറ്റയ്ക്കു ഇക്കൂട്ടരെ നേരിടാന്‍ പറ്റില്ലെന്നതിനാല്‍ വരുന്ന തിരഞ്ഞെടുപ്പില്‍ പ്രചാരണ ചുമതല ഏല്‍പിക്കാന്‍ പറ്റിയ രാജ്യാന്തര പിആര്‍ ഏജന്‍സിയെ കണ്ടെത്താനുള്ള നെട്ടോട്ടത്തിലാണ് സര്‍ക്കാര്‍. പാര്‍ട്ടി ചിഹ്നമോ നിറമോ ഇല്ലാതെ നേട്ടങ്ങള്‍ ജനങ്ങളില്‍ എത്തിക്കുക എന്നാണ് സര്‍ക്കാര്‍ ലക്ഷ്യം. അപ്പോഴാണ് നിഷ്പക്ഷ ലേബലില്‍ സര്‍ക്കാര്‍ വിരുദ്ധര്‍ സമൂഹമാധ്യമങ്ങളില്‍ പിടി മുറുക്കുന്നത്. ഇത്തരത്തില്‍ ഒരു വ്യക്തിയുടെ കീഴില്‍ കഴിഞ്ഞ ദിവസം പാലാരിവട്ടം പാലത്തില്‍ നടന്ന ജനകീയ കൂട്ടായ്മയും സര്‍ക്കാര്‍ ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ദേശീയ പാതയുടെ ശോചനീയാവസ്ഥ പോലും സംസ്ഥാന സര്‍ക്കാരിന്റെ തലയില്‍ കെട്ടിവയ്ക്കാന്‍ ഇക്കൂട്ടര്‍ ശ്രമിക്കുന്നത് ഗൂഢാലോചനയുടെ ഭാഗം തന്നെയെന്ന് സര്‍ക്കാര്‍ ഉറപ്പിക്കുന്നു.

ഇത്തരം വിഡിയോകളില്‍ വ്യക്തികള്‍ ഉപയോഗിക്കുന്ന ഭാഷയും ക്യാപ്ഷനുമാണ് സര്‍ക്കാരിനെയും ഭരിക്കുന്ന പാര്‍ട്ടിയെയും ഏറ്റവുമധികം ചൊടിപ്പിക്കുന്നത്. പത്രങ്ങളും ചാനലുകളും സഭ്യമായ ഭാഷയില്‍ വിമര്‍ശനങ്ങള്‍ നടത്തുമ്പോള്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളില്‍ സെന്‍സറിങ് ഇല്ലന്നും സോഷ്യല്‍ മീഡിയയില്‍ സജീവമായ ജനതയെ ആകര്‍ഷിക്കാന്‍ ഇവര്‍ക്കു സാധിക്കുന്നുവെന്നും സര്‍ക്കാര്‍ പറയുന്നു.

മന്ത്രിമാരെയും കുടുംബങ്ങളെയും ഉദ്യോഗസ്ഥരെയും കുറിച്ചു അപവാദം പ്രചരിപ്പിക്കുന്ന ഇക്കൂട്ടര്‍ക്കെതിരെ യൂട്യൂബില്‍ പരാതിപ്പെടുകയും ഒപ്പം സൈബര്‍ നിയമങ്ങളുടെ പരിധിയില്‍ നിന്ന് കൊണ്ടു നിയന്ത്രണം കൊണ്ടുവരാനുമാണ് സര്‍ക്കാര്‍ തീരുമാനം. ഇത്തരത്തില്‍ സര്‍ക്കാരിനെയോ സ്ഥാപനങ്ങളെയോ വ്യകതികളെയോ അധിക്ഷേപിക്കുന്നവര്‍ക്കെതിരെ നിയമ നിര്‍മാണത്തിനുള്ള സാധ്യതയും സര്‍ക്കാര്‍ ആരായുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular