സ്വര്‍ണ്ണക്കടത്ത്‌: ബിനീഷ് കോടിയേരിയുടെ ചോദ്യംചെയ്യല്‍ പതിനൊന്ന് മണിക്കൂര്‍ പിന്നിട്ടു

കൊച്ചി: സ്വർണ്ണക്കടത്തിന് പിന്നിലെ ഹവാല-ബിനാമി ഇടപാടിൽ ബിനീഷ് കോടിയേരിയുടെ ചോദ്യംചെയ്യൽ തുടരുന്നു. കൊച്ചിയിലെ എൻഫോഴ്സ്മെന്റ് ഡയറക്ട്രേറ്റ് (ഇ.ഡി) ഓഫീസിലെ ചോദ്യംചെയ്യൽ പതിനൊന്ന് മണിക്കൂർ പിന്നിട്ടു. ഇ.ഡി ജോയിന്റ് ഡയറക്ടർ ജയ്ഗണേഷിന്റെ നേതൃത്വത്തിലാണ് ചോദ്യംചെയ്യൽ പുരോഗമിക്കുന്നത്.

ബിനീഷ് കോടിയേരിയെ ചോദ്യംചെയ്യാനായി ബുധനാഴ്ച വൈകീട്ട് ആറ് മണിയോടെയാണ് ജോയിന്റ് ഡയറക്ടർ ചെന്നൈയിൽ നിന്നും ഇ.ഡിയുടെ കൊച്ചി ഓഫീസിലേക്കെത്തിയത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആറ് ദിവസത്തെ സാവകാശം വേണമെന്ന ആവശ്യം ഇഡി തള്ളിയതോടെയാണ് ബിനീഷ് ബുധനാഴ്ച രാവിലെ ഒമ്പത് മണിയോടെ ഇ.ഡിക്ക് മുന്നിൽ ഹാജരായത്.

ബിനീഷുമായി ബന്ധപ്പെട്ട സ്ഥാപനങ്ങളുടെ സാമ്പത്തിക ഇടപാടുകൾ സംബന്ധിച്ചാണ് പ്രധാനമായും ഇ.ഡി അന്വേഷിക്കുന്നത്. തിരുവനന്തപുരത്തെ യുഎഎഫ് എക്സ് സൊല്യൂഷൻ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപനത്തിൽ നിന്ന് തനിക്ക് കമ്മീഷൻ ലഭിച്ചുവെന്ന് നേരത്തെ സ്വർണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ് പറഞ്ഞിരുന്നു. സ്ഥാപനത്തിലെ ഡയറക്ടർമാരിൽ ഒരാളായിട്ടുള്ള അബ്ദുൾ ലത്തീഫും ബിനീഷ് കോടിയേരിയും തമ്മിൽ അടുത്ത ബന്ധമുണ്ടെന്നും സാമ്പത്തിക ഇടപെടലുകൾ നടത്തിയെന്ന വിവരവും ഇ.ഡിക്ക് ലഭിച്ചിരുന്നു. ഇതടക്കമുള്ള കാര്യങ്ങളിലാണ് ഇ.ഡി ബിനീഷിനെ വിശദമായി ചോദ്യം ചെയ്യുന്നത്.

2015 നുശേഷം രജിസ്റ്റർചെയ്ത രണ്ട് കമ്പനികളിൽ ബിനീഷിന് പങ്കാളിത്തമുണ്ടെന്നും വ്യക്തമായിരുന്നു. എന്നാൽ, കമ്പനികൾ ഇപ്പോൾ പ്രവർത്തിക്കുന്നില്ല. അനധികൃത ഇടപാടുകൾ നടത്തുന്നതിനു വേണ്ടിയാണോ ഇവ രൂപവത്കരിച്ചത് എന്നകാര്യം എൻഫോഴ്സ്മെന്റ് അന്വേഷിക്കുന്നുണ്ട്. കമ്പനികളുടെ വരവുചിലവ് കണക്കുകൾ സമർപ്പിച്ചിട്ടില്ല. അവയുടെ ലൈസൻസും മറ്റും റദ്ദായിരുന്നു. സംശയ നിഴലിലുള്ള കമ്പനികളുടെ യഥാർഥ ലക്ഷ്യം എന്തായിരുന്നു എന്നതുൾപ്പെടെയുള്ള കാര്യങ്ങളും എൻഫോഴ്സ്മെന്റ് ബിനീഷിൽ നിന്ന് ചോദിച്ചറിയും.

കമ്പനികളുടെ മറവിൽ നടത്തിയ ഇടപാടുകളും ഇ.ഡി അന്വേഷിക്കും. അതേസമയം മയക്കുമരുന്ന് സംഘങ്ങളുമായി സ്വർണ്ണക്കടത്ത് സംഘങ്ങൾക്ക് ബന്ധമുണ്ടെന്ന വിവരവുമുണ്ട്. മയക്കുമരുന്ന് കേസിൽ ബെംഗളൂരുവിൽ അറസ്റ്റിലായ മുഹമ്മദ് അനൂപ് നൽകിയ മൊഴിയിലും ബിനീഷിന്റെ പേര് വെളിപ്പെടുത്തിയിരുന്നു. ബിസിനസ് തുടങ്ങുന്നതിന് അനൂപിന് സാമ്പത്തിക സഹായം നൽകിയത് സംബന്ധിച്ച വെളിപ്പെടുത്തലടക്കം പുറത്തുവന്നിരുന്നു. ഇക്കാര്യങ്ങളെല്ലാം ഇ.ഡി വിശദമായി പരിശോധിക്കും.

Similar Articles

Comments

Advertismentspot_img

Most Popular