മാസങ്ങളായി സംഘര്‍ഷം: കൈയില്‍ ആയുധങ്ങള്‍; വെട്ടേല്‍ക്കുന്ന ദൃശ്യമില്ല

വെഞ്ഞാറമൂട് (തിരുവനന്തപുരം): മാസങ്ങളായി രണ്ടു സംഘങ്ങള്‍ തമ്മില്‍ തുടരുന്ന സംഘര്‍ഷമാണ് തിരുവോണത്തലേന്ന് ക്രൂരമായ ഇരട്ട കൊലപാതകത്തിലേക്കു നയിച്ചത്. കൊല്ലപ്പെട്ട മിഥിലാജ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ കുത്തിയ കേസിലെ പ്രതിയാണ്. ഒരു വര്‍ഷം മുന്‍പ് നടന്ന സംഭവത്തെത്തുടര്‍ന്നാണ് പിന്നീട് ഡിവൈഎഫ്‌ഐയില്‍ ചേരുന്നത്.

വെഞ്ഞാറമൂട് ജംക്ഷനില്‍ നടന്ന തര്‍ക്കത്തെത്തുടര്‍ന്ന് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകനെ പിന്തുടര്‍ന്ന മിഥിലാജും കൂട്ടുകാരും ആളൊഴിഞ്ഞ പ്രദേശത്തുവച്ചു കുത്തുകയായിരുന്നു. പിന്നീട് റിമാന്‍ഡിലായശേഷം പുറത്തിറങ്ങിയ മിഥിലാജ് ഡിവൈഎഫ്‌ഐയില്‍ ചേരുകയും സജീവ പ്രവര്‍ത്തകനാകുകയും ആയിരുന്നു. പിന്നീട് പലവട്ടം തര്‍ക്കങ്ങളും സംഘര്‍ഷങ്ങളും ഉടലെടുത്തിരുന്നു.

ലോക്‌സസഭാ തിരഞ്ഞെടുപ്പിലെ തര്‍ക്കങ്ങള്‍ക്കുശേഷം പിന്നീടും പോര്‍വിളികളുണ്ടായി. പരസ്പരം ആക്രമിക്കാന്‍ സാധ്യതയുള്ളതിനാല്‍ ഇരുകൂട്ടരും ശക്തമായ കരുതലിലായിരുന്നു. സംഭവദിവസം രാത്രി 12 മണിയോടടുത്താണ് കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരായ ഹക്ക് മുഹമ്മദും, മിഥിലാജും, ഷഹിനും ബൈക്കില്‍ തേമ്പാമൂട് ജംക്ഷനിലെത്തിയത്. വെഞ്ഞാറമൂടുനിന്നും നെടുമങ്ങാട്ടേയ്ക്കു പോകുന്നവഴിയിലെ പ്രധാന ജംക്ഷനുകളിലൊന്നാണ് തേമ്പാമൂട്. ജംക്ഷനിലെ ബസ് സ്റ്റോപ്പിനു മുന്നിലൂടെ ബൈക്കില്‍പോകുമ്പോള്‍ ആരോവിളിച്ചതു കേട്ടാണ് മൂന്നുപേരും ബസ് സ്റ്റോപ്പിനടുത്തേക്ക് എത്തുന്നത്.

ബസ് സ്റ്റോപ്പിനടുത്തുണ്ടായിരുന്ന ഏഴംഗ സംഘം ഇവരെ ആക്രമിച്ചു. ആക്രമണത്തിനു മുന്‍പ് തൊട്ടടുത്തെ സിസിടിവി ക്യാമറ തിരിച്ചുവച്ചെങ്കിലും മറ്റൊരു കെട്ടിടത്തില്‍നിന്നുള്ള ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചു. രണ്ടു സംഘങ്ങളും ആയുധങ്ങളുമായി വെല്ലുവിളിക്കുന്നതും ഏറ്റുമുട്ടുന്നതുമാണ് ദൃശ്യങ്ങളില്‍. ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കു വെട്ടേല്‍ക്കുന്നതിന്റെ ദൃശ്യങ്ങളില്ല. കൊല്ലപ്പെട്ടവരുടെ ഒപ്പമുണ്ടായിരുന്ന ഷഹിന്‍ ഓടി രക്ഷപ്പെട്ടു.

ആക്രമണത്തെക്കുറിച്ച് വ്യത്യസ്ത വാദങ്ങളുണ്ട്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ആക്രമണത്തിനു ദിവസങ്ങളായി പദ്ധതിയിട്ടിരുന്നതായി ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ പറയുന്നു. ഹക്ക് മുഹമ്മദും മിഥിലാജും തേമ്പാമൂട്ടിലേക്കു വരുമെന്നറിഞ്ഞ് ആയുധങ്ങളുമായി ബസ് സ്റ്റോപ്പില്‍ കാത്തു നില്‍ക്കുകയും പ്രകോപിപ്പിച്ച് ആക്രമിക്കുകയായിരുന്നെന്നും അവര്‍ പറയുന്നു. എന്നാല്‍, കോണ്‍ഗ്രസ് പ്രവര്‍ത്തകരെ ആയുധങ്ങളുമായി ആക്രമിക്കാന്‍ പോകുന്നതിനിടയിലുണ്ടായ തിരിച്ചടിയിലാണ് രണ്ടുപേര്‍ കൊല്ലപ്പെട്ടതെന്നും വാദമുണ്ട്. കൊല്ലപ്പെട്ട ഡിവൈഎഫ്‌ഐ പ്രവര്‍ത്തകരുടെ കൈയ്യില്‍ ആയുധമുണ്ടായിരുന്നത് ഈ വാദത്തെ ബലപ്പെടുത്തുന്നു.

സംഭവത്തില്‍ ഇതുവരെ 8 പേരുടെ അറസ്റ്റ് പൊലീസ് രേഖപ്പെടുത്തി. അ​ന്‍​സ​ര്‍, ഉ​ണ്ണി, നജീബ്, അജിത്, ഷജിത്ത്, സതിമോന്‍ എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്. ഗൂഢാലോചനയില്‍ പങ്കെടുത്തു, പ്രതികളെ സഹായിച്ചു എന്നീ വകുപ്പുകള്‍ ചുമത്തിയാണ് അറസ്റ്റ്. കൂടുതല്‍ അറസ്റ്റുകള്‍ ഇന്നുണ്ടാകുമെന്ന് പൊലീസ് അറിയിച്ചു.

Similar Articles

Comments

Advertismentspot_img

Most Popular