മോദിയുടെ പിതാവിന് ചായക്കട ഉണ്ടായിരുന്നതായി തെളിവില്ല

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പിതാവ് ദാമോദർ ദാസിന് റെയിൽവേ സ്റ്റേഷനിൽ ചായക്കട ഉണ്ടായിരുന്നതായി തെളിവില്ലെന്ന് ഇന്ത്യൻ റെയിൽവേ. വിവരാവകാശ നിയമപ്രകാരമുള്ള ചോദ്യത്തിനാണ് ഇന്ത്യൻ റെയിൽവേ മറുപടി നൽകിയിരിക്കുന്നത്. അഭിഭാഷകനായ പവൻ പരീഖ് ആണ് പശ്ചിമ റെയിൽവേയോട് ഇക്കാര്യം അന്വേഷിച്ചത്. ആദ്യം ചോദിച്ചപ്പോൾ മറുപടി നൽകാതിരുന്ന റെയിൽവേ രണ്ടാമത്തെ അപ്പീലിലാണ് ചോദ്യത്തിനു മറുപടി നൽകിയത്.

കുട്ടിക്കാലത്ത് പിതാവ് ദാമോദർ ദാസിനൊപ്പം ഗുജറാത്തിലെ വഡ്നഗർ റെയിൽവേ സ്റ്റേഷനിലെ ചായക്കടയിൽ താൻ ചായ വിൽപന നടത്തിയിരുന്നുവെന്ന് പ്രധാനമന്ത്രി പലതവണ അവകാശപ്പെട്ടിരുന്നതാണ്. ഇതിൻ്റെ അടിസ്ഥാനത്തിൽ രണ്ട് വർഷങ്ങൾക്കു മുൻപാണ് പവൻ പരീഖ് പശ്ചിമ റെയിൽവേയെ സമീപിച്ചത്. ചായക്കടയുമായി ബന്ധപ്പെട്ട് 11ചോദ്യങ്ങളാണ് വിവരാവകാശ നിയമപ്രകാരം അദ്ദേഹം ചോദിച്ചത്. ചായക്കടയുടെ ലൈസൻസ്, പെർമിറ്റ് തുടങ്ങിയ രേഖകളുടെ സാക്ഷ്യപ്പെടുത്തിയ പകർപ്പുകളും അദ്ദേഹം ചോദിച്ചിരുന്നു. ചോദ്യങ്ങൾക്ക് മറുപടി ലഭിക്കാതിരുന്നതോടെ അദ്ദേഹം അപ്പീൽ നൽകി. വിഷയം ചൂണ്ടിക്കാട്ടി കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിച്ചപ്പോൾ ആദ്യ അപേക്ഷയും അപ്പീലും ലഭിച്ചില്ലെന്നായിരുന്നു പശ്ചിമ റെയിൽവേയുടെ മറുപടി. തുടർന്ന് അഭിഭാഷകൻ വീണ്ടും അപ്പീൽ നൽകി. ഇതിന് പശ്ചിമ റെയിൽവേ മറുപടി നൽകി.

അപേക്ഷകൻ തേടിയ വിവരങ്ങൾ വളരെ പഴക്കമുള്ളതാണെന്നും അക്കാലത്തെ യാതൊരു രേഖയും അഹമ്മദാബാദ് ഡിവിഷന്റെ പക്കൽ ഇല്ലെന്നുമായിരുന്നു റെയിൽവേയുടെ മറുപടി. 2015 ൽ നൽകിയ വിവരാവകാശ അപേക്ഷയുടെ മറുപടിയായി കുട്ടിക്കാലത്ത് മോദി ചായ വിൽപന നടത്തിയിരുന്നത് സംബന്ധിച്ച രേഖകളൊന്നും ലഭ്യമല്ലെന്ന് മറുപടി ലഭിച്ചിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular