ബാലഭാസ്കറിന്റെ മരണം: ചില പേരുകൾ വെളിപ്പെടുത്താൻ ഉണ്ട്- കലാഭവൻ സോബി

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്കറിന്റെ മരണവുമായി ബന്ധപ്പെട്ട് തനിക്ക് ചില പേരുകൾ വെളിപ്പെടുത്താനുണ്ടെന്ന് കലാഭവൻ സോബി. ഈ പേരുകൾ താൻ നിലവിൽ സിബിഐയോടും ക്രൈംബ്രാഞ്ചിനോടും വെളിപ്പെടുത്തിയിട്ടില്ല. പകരം നുണപരിശോധനയിലൂടെ പുറത്തു വരട്ടെ എന്നാണ് നിലപാട്. പേരുകൾ ചോദിച്ചപ്പോൾ നിങ്ങൾ ബ്രെയിൻ മാപ്പ് ചെയ്തോളൂ; അപ്പോൾ പേര് പറയാമെന്നാണ് ഉദ്യോഗസ്ഥരോടു പറഞ്ഞത്. താൻ പറഞ്ഞ കാര്യങ്ങൾ മുഖവിലയ്ക്ക് എടുക്കുന്നതു കൊണ്ടാണ് തന്നോടൊപ്പം പ്രകാശൻ തമ്പിയെയും നുണ പരിശോധനയ്ക്ക് വിധേയമാക്കാൻ സിബിഐ തയാറാകുന്നത് എന്നാണ് മനസിലാക്കുന്നത്.

നുണ പരിശോധന നടത്തുകയാണെങ്കിൽ അഭിഭാഷകന്റെ സാന്നിധ്യം വേണമെന്ന് ആവശ്യപ്പെടുമെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ ശാസ്ത്രീയ പരിശോധനയ്ക്കും വിധേയമാകാൻ തയാറാണ് എന്ന വിവരം കഴിഞ്ഞ ഏഴാം തീയതി എഴുതിക്കൊടുത്തിട്ടുണ്ട്. അന്വേഷണം ചിലർ പറയുന്ന വഴിക്കാണ് നീങ്ങുന്നതെന്നാണ് മനസിലാകുന്നത്. കണ്ട കാര്യങ്ങൾ പറയാൻ ആകെ അവസരം ലഭിച്ചത് സിബിഐയോട് മാത്രമാണ്. ക്രൈംബ്രാഞ്ച് കേസന്വേഷിക്കുമ്പോൾ അതിനു സാധിച്ചിരുന്നില്ല.

അപകട മരണത്തിൽ ദുരൂഹതയുണ്ടെന്ന കാര്യം മാധ്യമങ്ങളോട് തുടക്കം മുതൽ പറയുന്നതാണ്. അതു തന്നെ സിബിഐയോടും പറഞ്ഞിട്ടുണ്ട്. എന്നാൽ സംഭവം നടന്ന സമയം ഉൾപ്പടെ പല കാര്യങ്ങളിലും വ്യക്തതയില്ലെന്നും സിബിഐയോടു പറഞ്ഞിട്ടുണ്ട്. അതുകൊണ്ടാണ് നുണ പരിശോധന ആവശ്യപ്പെട്ടത്. പേരുകൾ ഇപ്പോൾ പറഞ്ഞാൽ അതിന്റെ പേരിൽ ചിലർക്ക് തന്നോട് വൈരാഗ്യമുണ്ടാകും. എന്നാൽ ഉറക്കിക്കിടത്തി പറയുമ്പോൾ സത്യമാണെന്ന് എല്ലാവർക്കും ബോധ്യപ്പെടും.

നുണ പരിശോധന നടത്തുമ്പോൾ താൻ പറഞ്ഞ കാര്യങ്ങൾ അങ്ങനെ അല്ലെന്നു പറയുന്നത് ഒഴിവാക്കാനാണ് അഭിഭാഷകന്റെ സാന്നിധ്യം കൂടി ആവശ്യപ്പെടുന്നത്. ഇക്കാര്യം കോടതിയോട് ആവശ്യപ്പെടും. കോടതി അനുവദിക്കുമെന്നാണ് അറിയുന്നത്. കേസിൽ പ്രതിയല്ലാത്തിടത്തോളം തനിക്ക് ഒന്നും പേടിക്കാനില്ല. ഇത് അപകടമരണമല്ല, കൊലപാതകമാണ് എന്നാണ് ഇപ്പോഴും പറയുന്നത്. ഇതിനെ അടിസ്ഥാനമാക്കിയാണ് കേസ് അന്വേഷിക്കുന്നത്. പ്രകാശൻ തമ്പിയെ പരിശോധനയ്ക്ക് വിധേയനാക്കുന്നതിന്റെ കാരണവും അതാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, ഇപ്പോൾ സോബിയെയോ പ്രകാശൻ തമ്പിയെയോ നുണപരിശോധനയ്ക്ക് വിധേയമാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് കേസ് അന്വേഷിക്കുന്ന സിബിഐ ഡിവൈഎസ്പി ടി.പി. അനന്തകൃഷ്ണൻ പ്രതികരിച്ചു. ഷോബി പരിശോധനയ്ക്കുള്ള സന്നദ്ധത അറിയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുത്തിട്ടില്ലെന്നും കോടതിയിൽ അപേക്ഷ നൽകിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

വയലിനിസ്റ്റ് ബാലഭാസ്കർ അപകത്തിൽപെട്ട സ്ഥലത്ത് സ്വർണക്കടത്തു കേസിലെ പ്രതി സരിത്ത് ഉണ്ടായിരുന്നുവന്നാണ് കലാഭവന്‍ സോബി ആരോപിക്കുന്നത്. 2018 സെപ്റ്റംബര്‍ 25ന് പുലര്‍ച്ചെയാണു ബാലഭാസ്കറും ഭാര്യയും മകളും സഞ്ചരിച്ചിരുന്ന വാഹനം പള്ളിപ്പുറത്തിനടുത്തു നിയന്ത്രണം വിട്ട് റോഡരികിലുള്ള മരത്തിലിടിച്ചത്. മകൾ അപകടസ്ഥലത്തും ബാലഭാസ്കർ ചികില്‍സയ്ക്കിടയിലും മരിച്ചു. ഭാര്യയ്ക്കും വാഹനത്തില്‍ ഒപ്പമുണ്ടായിരുന്ന ഡ്രൈവർ അര്‍ജുനും പരുക്കേറ്റിരുന്നു. അപകടം നടന്ന് 10 മിനിറ്റിനകം താൻ അതുവഴി കടന്നുപോയെന്നാണു സോബി ക്രൈംബ്രാഞ്ചിനു നൽകിയ മൊഴി.

ബാലഭാസ്കറിന്റെ മരണത്തിൽ സ്വർണക്കടത്തു സംഘത്തിന്റെ ഇടപെടൽ ആരോപണം ശക്തമായതോടെയാണ് കേസ് സിബിഐക്കു വിട്ട് ഉത്തരവിറങ്ങിയത്. സ്വർണക്കടത്ത് സംഘത്തിലെ ചിലരെ അതുവഴി പോകുമ്പോൾ അപകട സ്ഥലത്തു കണ്ടെന്ന കലാഭവൻ ഷോബിയുടെ വെളിപ്പെടുത്തലിനെ തുടർന്ന് സിബിഐ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നു. എന്നാൽ മൊഴികളുടെ വസ്തുത കണ്ടെത്താനായിട്ടില്ലെന്നാണ് സിബിഐ ഉദ്യോഗസ്ഥരിൽ നിന്ന് ലഭിക്കുന്ന വിവരം.d

Similar Articles

Comments

Advertismentspot_img

Most Popular