“ഇത് അസഹിഷ്ണുതയാണ്, നിന്ദ്യമാണ്”, മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സിപിഎം അനുഭാവികള്‍ നടത്തുന്ന സൈബര്‍ ആക്രമണത്തെ അപലപിച്ച് സോഷ്യല്‍ മീഡിയ

മാധ്യമപ്രവര്‍ത്തകരെ മുഖ്യമന്ത്രി പത്രസമ്മേളനങ്ങളിലൂടെ തുടര്‍ച്ചയായി ശാസിക്കുന്നതിന് പിന്നാലെ സിപിഎം സൈബര്‍ പോരാളികള്‍ മാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ നടത്തുന്ന വ്യക്തിഅധിക്ഷേപങ്ങള്‍ ചര്‍ച്ചയാകുന്നു. സ്ത്രീകള്‍ ഉള്‍പ്പെടെയുള്ള ദൃശ്യമാധ്യമപ്രവര്‍ത്തകര്‍ക്കെതിരെ സോഷ്യല്‍മീഡിയയില്‍ സംഘടിതമായി നടക്കുന്ന ആള്‍കൂട്ട ആക്രമണ പ്രവണതകള്‍ക്കെതിരെ മാധ്യമലോകത്തുനിന്നും പുറത്തുനിന്നും രൂക്ഷവിമര്‍ശനങ്ങളുയരുന്നുണ്ട്. മനോരമ ന്യൂസ് അവതാരിക നിഷ പുരുഷോത്തമന്‍, ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം ബ്യൂറോ ചീഫ് കെജി കമലേഷ്, ഏഷ്യാനെറ്റ് ന്യൂസ് തിരുവനന്തപുരം റീജനല്‍ ഹെഡ് ആര്‍ അജയഘോഷ് എന്നിവരെ ലക്ഷ്യംവെച്ചുകൊണ്ടാണ് സോഷ്യല്‍ മീഡിയയില്‍ വ്യക്തിഅധിക്ഷേപങ്ങള്‍ നടന്നുവരുന്നത്. വനിതാമാധ്യമപ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം നടത്തുന്ന സംഘടിത ആക്രമണങ്ങളെ പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തലയും വിമര്‍ശിച്ചിരുന്നു.

ഇടുക്കിഡാമുള്‍പ്പെടെയുള്ള അഞ്ച് ഡാമുകള്‍ ‘തുറന്നു’ എന്നത് അഞ്ച് ഡാമുകള്‍ ‘തകര്‍ന്നു’ എന്ന് തെറ്റായി വായിച്ചതിന്റെ പേരില്‍ മനോരമന്യൂസിനെതിരെയും അവതാരക നിഷ പുരുഷോത്തമനെതിരെയും വിദ്വേഷ പ്രചരണം സോഷ്യല്‍ മീഡിയയില്‍ ശക്തമായിരുന്നു. പത്രസമ്മേളനത്തിനിടയില്‍ പ്രകോപനപരമായ ചോദ്യങ്ങള്‍ മുഖ്യമന്ത്രിയോട് ചോദിച്ചതിനെത്തുടര്‍ന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍മാര്‍ക്ക് ശക്തമായ സൈബര്‍ അതിക്രമം നേരിടേണ്ടി വന്നത്.

Similar Articles

Comments

Advertismentspot_img

Most Popular