കൊവിഡ് : മൃതദേഹം ദഹിപ്പിക്കാന്‍ പാലാ രൂപതയും അനുമതി നല്‍കി

കൊവിഡ് ബാധിച്ച് മരിക്കുന്ന വിശ്വാസികളുടെ മൃതദേഹം ദഹിപ്പിക്കാന്‍ പാലാ രൂപതയും അനുമതി നല്‍കി. പരിശുദ്ധ സിംഹാസനത്തില്‍ നിന്നും (മാര്‍പാപ്പ) ഇതിനായി അനുമതിയുണ്ട്. സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കാകനാണ് സഭാ നേതൃത്വം ആവശ്യപ്പെടുന്നതെന്ന് രൂപത അധ്യക്ഷന്‍ മാര്‍ ജോസഫ് കല്ലറങ്ങാട്ട് അറിയിച്ചു.

ഇത്തരം സാഹചര്യത്തില്‍ മൃതദേഹം ദഹിപ്പിക്കുന്നതിന് രേഖാമൂലം അനുവാദം നല്‍കും. അതില്‍ വിശ്വാസവിരുദ്ധമായ കാര്യങ്ങളൊന്നുമില്ലെന്നും ബിഷപ് അറിയിച്ചു.

ദഹിപ്പിച്ച ശേഷം ചിതാഭസ്മം വീട്ടില്‍ സൂക്ഷിക്കാനോ ബന്ധുക്കള്‍ക്ക് കൈമാറാനോ വായുവില്‍ വിതറാനോ വെള്ളത്തില്‍ ഒഴുക്കാനോ പാടില്ല. ഇത് യഥാവിധി സഭാ നിയമങ്ങള്‍ക്ക് അനുസൃതമായി മൃതദേഹം അടക്കുന്നതുപോലെ അടക്കം ചെയ്യണമെന്നും ബിഷപ് വ്യക്തമാക്കി.

കൊവിഡ് പശ്ചാത്തലത്തില്‍ മൃതദേഹങ്ങള്‍ ദഹിപ്പിക്കാന്‍ ഇപ്പോള്‍ പല രൂപതകളും അനുമതി നല്‍കുന്നുണ്ട്. കഴിഞ്ഞ ദിവസം ആലപ്പുഴ രൂപതയില്‍ മരിച്ച രണ്ട് പേരുടെ മൃതദേഹങ്ങള്‍ സെമിത്തേരിയില്‍ തന്നെ ദഹിപ്പിച്ച് വലിയ മാതൃക നല്‍കിയിരുന്നു.

Similar Articles

Comments

Advertismentspot_img

Most Popular