കേരളത്തിലും കര്‍ണാടകയിലും ഐഎസ് ഭീകരർ സജീവം; ആക്രമണത്തിന് ആസൂത്രണം ചെയ്യുന്നതായി യുഎൻ റിപ്പോർട്ട്

ന്യൂഡൽഹി: കേരളത്തിലും കർണാടകയിലും ഐഎസ് ഭീകരരുടെ സാന്നിധ്യം കാര്യമായ രീതിയിൽ ഉണ്ടെന്നു യുഎൻ റിപ്പോർട്ട്. അൽ ഖായിദയുടെ 150 മുതൽ 200 വരെ ഭീകരർ ഇന്ത്യ, പാക്കിസ്ഥാൻ, ബംഗ്ലദേശ്, മ്യാൻമർ എന്നിവിടങ്ങളിലുണ്ടെന്നും അവർ മേഖലയിൽ ആക്രമണങ്ങൾ ആസൂത്രണം ചെയ്യുകയാണെന്നും യുഎൻ റിപ്പോർട്ടിൽ പരാമർശമുള്ളതായി വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

അനലിറ്റിക്കൽ സപ്പോർട്ട് ആൻഡ് സാങ്ഷൻസ് മോണിറ്ററിങ് സംഘമാണ് ഐഎസ്, അൽ ഖായിദ എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവിട്ടത്. ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ അൽ ഖായിദയുടെ പ്രവർത്തനങ്ങൾ അഫ്ഗാനിസ്ഥാനിലെ നിംറുസ്, ഹെൽമന്ദ്, കാണ്ഡഹാർ എന്നിവിടങ്ങളിലെ താലിബാന്റെ നിയന്ത്രണത്തിലാണെന്നും വിവരമുണ്ട്. വിവിധ ഏഷ്യൻ രാജ്യങ്ങളിൽനിന്നായി 150 മുതൽ 200 വരെ ഭീകരരാണു സംഘത്തിലുള്ളത്.

ഒസാമ മഹമൂദ് ആണ് ഭീകരരുടെ തലവൻ. സംഘത്തിന്റെ മുൻ നേതാവിന്റെ മരണത്തിനു മറുപടിയായാണ് ആക്രമണങ്ങൾ ആസൂത്രണം ചെയ്യുന്നത്. ഐഎസിന്റെ ഇന്ത്യയിലെ വിഭാഗമായ ഹിന്ദ് വിലായയ്ക്ക് 180 മുതൽ 200 വരെ ഭീകരരുണ്ടെന്നാണു റിപ്പോർട്ട‌ിൽ പറയുന്നത്. ഇതിൽ കേരളം, കർണാടക എന്നീ സംസ്ഥാനങ്ങളിൽനിന്നുള്ളവരും ഉണ്ട്. ഇന്ത്യയിൽ ‘പ്രവിശ്യ’ സ്ഥാപിച്ചതായി കഴിഞ്ഞ മേയിൽ ഐഎസ് ഭീകരസംഘം പ്രഖ്യാപിച്ചിരുന്നു.

കശ്മീരില്‍ ഭീകരരും സുരക്ഷാസേനയും ഏറ്റുമുട്ടിയതിനു പിന്നാലെയായിരുന്നു നീക്കം. പുതിയ ശാഖയുടെ അറബിക് ഭാഷയിലുള്ള പേര് ‘വിലായ ഓഫ് ഹിന്ദ്’ (ഇന്ത്യ പ്രവിശ്യ) എന്നാണെന്നും അമാക് ന്യൂസ് ഏജൻസി വഴി ഭീകരർ അറിയിച്ചു. എന്നാൽ ഈ അവകാശ വാദങ്ങളെ ജമ്മു കശ്മീർ പൊലീസ് തള്ളിക്കളഞ്ഞു.

Follow us on pathram online

Similar Articles

Comments

Advertismentspot_img

Most Popular