കോലിയുമായുള്ള വിവാഹശേഷം ആദ്യത്തെ ആറു മാസത്തിനിടെ ഒരുമിച്ചു കഴിഞ്ഞത് വെറും 21 ദിവസമെന്ന് അനുഷ്‌ക

ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റന്‍ വിരാട് കോലിയുമായുള്ള വിവാഹശേഷം ആദ്യത്തെ ആറു മാസത്തിനിടെ ഒരുമിച്ചു കഴിഞ്ഞത് വെറും 21 ദിവസം മാത്രമാണെന്ന് ബോളിവുഡ് താരം അനുഷ്‌ക ശര്‍മ. രണ്ടു പേരില്‍ ഒരാള്‍ എപ്പോഴും തിരക്കിലായിരിക്കുമെന്നും അതുകൊണ്ടുതന്നെ ഒരുമിച്ചു കഴിയാനുള്ള അവസരങ്ങള്‍ തീര്‍ത്തും കുറവായിരുന്നുവെന്നും അനുഷ്‌ക വ്യക്തമാക്കി. കോലിയുമൊക്ക് ചെലവഴിക്കുന്ന ഓരോ നിമിഷവും വിലപ്പെട്ടതാണെന്നും ഒരു അഭിമുഖത്തില്‍ അനുഷ്‌ക പറഞ്ഞു.

‘വിരാട് എന്നെ കാണാന്‍ വരുമ്പോഴോ ഞാന്‍ വിരാടിനെ കാണാന്‍ പോകുമ്പോഴോ അത് അവധി ദിവസമായിരിക്കുമെന്നാണ് ആളുകളുടെ ചിന്ത. പക്ഷേ, സത്യം അതല്ല. ഞങ്ങളില്‍ ഒരാള്‍ എല്ലായ്‌പ്പോഴും തിരക്കിലായിരിക്കും. വിവാഹ ശേഷമുള്ള ആദ്യത്തെ ആറു മാസത്തില്‍ ഞങ്ങള്‍ ഒരുമിച്ചു കഴിഞ്ഞത് വെറും 21 ദിവസമാണ്. ഞാന്‍ കൃത്യമായി എണ്ണിയതാണ് അത്’ – അനുഷ്‌ക വെളിപ്പെടുത്തി.

കോവിഡ് വ്യാപനത്തോടെ രാജ്യം ലോക്ഡൗണിലേക്ക് മാറിയതോടെ മുംബൈയിലെ വസതിയില്‍ വിരാട് കോലിക്കൊപ്പമാണ് അനുഷ്‌ക ശര്‍മ. ക്രിക്കറ്റ് കളങ്ങള്‍ നിര്‍ജീവമാവുകയും സിനിമാ ഷൂട്ടിങ്ങുകള്‍ നിര്‍ത്തിവയ്ക്കുകയും ചെയ്തതോടെയാണ് ഇരുവര്‍ക്കും ഒരുമിച്ചു ചെലവഴിക്കാന്‍ കൂടുതല്‍ സമയം ലഭിച്ചത്.

അനുഷ്‌കയുമായുള്ള ബന്ധത്തെക്കുറിച്ച് കോലിയും മനസ്സു തുറന്നു: ‘ഓരോ ദിവസവും പരസ്പരം സ്‌നേഹിച്ച് ചെലവഴിക്കുകയാണ് ഞങ്ങള്‍. എക്കാലവും ഞങ്ങളുടെ ബന്ധം സ്‌നേഹത്തില്‍ മാത്രം അടിയുറച്ചതാണ്. ഏതാനും വര്‍ഷത്തെ പരിചയമല്ല, യുഗങ്ങളുടെ ബന്ധമുണ്ടെന്നാണ് ഞങ്ങള്‍ക്കു തോന്നുന്നത്’ – കോലി പറഞ്ഞു.

Similar Articles

Comments

Advertismentspot_img

Most Popular