ഒടുവില്‍ സമിക്ക് സഹതാരങ്ങളില്‍ ഒരാളുടെ വിളിയെത്തി…സംഭാഷണത്തില്‍ താന്‍ സന്തുഷ്ടനാണെന്ന് സമിയും

ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ കളിക്കുന്നതിനിടെ സഹതാരങ്ങളില്‍ ചിലര്‍ ‘കാലു’ എന്ന് വിളിച്ചിരുന്നത് വംശീയാധിക്ഷേപമാണെന്ന് നിലപാടെടുത്ത ഡാരെന്‍ സമിക്ക് ഒടുവില്‍ സഹതാരങ്ങളില്‍ ഒരാളുടെ വിളിയെത്തി. സമിയെ ‘കാലു’ എന്ന് വിളിച്ചിരുന്ന താരങ്ങളിലൊരാളാണ് താരത്തെ നേരിട്ട് വിളിച്ച് കാര്യങ്ങള്‍ വിശദീകരിച്ചത്. തന്നെ കാലു എന്ന് വിളിച്ചിരുന്നവര്‍ ആരൊക്കെയാണെന്ന് അവര്‍ക്കറിയാമെന്നും നേരിട്ട് വിളിച്ച് വിശദീകരിച്ചില്ലെങ്കില്‍ പേരുകള്‍ പുറത്തുവിടുമെന്നും സമി ഭീഷണി മുഴക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് സണ്‍റൈസേഴ്‌സില്‍ സമിയുടെ സഹതാരമായിരുന്ന ഒരാള്‍ സമിയെ നേരിട്ട് വിളിച്ച് തന്റെ ഭാഗം വിശദീകരിച്ചത്. അദ്ദേഹവുമായുള്ള സംഭാഷണത്തില്‍ താന്‍ സന്തുഷ്ടനാണെന്ന് സമിയും വ്യക്തമാക്കി.

‘കാലു’ എന്ന വിളി ഉത്തരേന്ത്യയില്‍ പതിവുള്ളതായതിനാല്‍ ഇന്ത്യന്‍ താരമാണ് സമിയെ വിളിച്ചതെന്നാണ് സൂചന. അതേസമയം, വിളിച്ചതാരെന്നതിനെക്കുറിച്ച് സമി യാതൊരു സൂചനയും നല്‍കിയില്ല. സണ്‍റൈസേഴ്‌സില്‍ സമിക്കൊപ്പം കളിച്ചിരുന്ന ഇന്ത്യന്‍ പേസ് ബോളര്‍ ഇഷാന്ത് ശര്‍മ അക്കാലത്തെ ഒരു ഇന്‍സ്റ്റഗ്രാം പോസ്റ്റില്‍ സമിയെ ‘കാലു’ എന്ന് വിശേഷിപ്പിച്ചതായി ആരാധകര്‍ കണ്ടെത്തിയിരുന്നു. ഈ ഇന്‍സ്റ്റഗ്രാം പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയും ചെയ്തു. എന്നാല്‍, സംഭവത്തില്‍ ഇഷാന്ത് ഇതുവരെ പ്രതികരിച്ചിരുന്നില്ല. ഇഷാന്താണോ സമിയെ വിളിച്ചതെന്ന കാര്യത്തിലും വ്യക്തതയില്ല.

‘എന്റെ സഹതാരങ്ങളില്‍ ഒരാള്‍ വിളിക്കുകയും അദ്ദേഹവുമായി ഞാന്‍ സംസാരിക്കുകയും ചെയ്തു. കാര്യങ്ങളുടെ നെഗറ്റീവ് ഭാഗം കാണുന്നതിനു പകരം ഇത്തരം അധിക്ഷേപങ്ങള്‍ തടയാന്‍ ആളുകളെ എത്തരത്തില്‍ ബോധവല്‍ക്കരിക്കാം എന്നാണ് ഞങ്ങള്‍ ചര്‍ച്ച ചെയ്തത്. സ്‌നേഹം കൊണ്ടുള്ള വിളിയായിരുന്നു അതെന്നും അദ്ദേഹം എനിക്ക് ഉറപ്പു നല്‍കി. അദ്ദേഹത്തെ ഞാന്‍ വിശ്വസിക്കുന്നു’ കൂപ്പുകൈകളുടെ ഇമോജി സഹിതം സമി കുറിച്ചു.

യുഎസില്‍ പൊലീസിന്റെ പീഡനത്തിന് ഇരയായ കറുത്ത വര്‍ഗക്കാരന്‍ ജോര്‍ജ് ഫ്‌ലോയ്ഡ് കൊല്ലപ്പെട്ടതിനു പിന്നാലെ വംശീയവെറിക്കെതിരെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിഷേധം ഉയര്‍ന്നിരുന്നു. ഇതിന്റെ തുടര്‍ച്ചയായാണ് ഐപിഎല്ലിനിടെയും വംശീയാധിക്ഷേപം നേരിട്ടതായി സമി വെളിപ്പെടുത്തിയത്. സണ്‍റൈസേഴ്‌സ് താരങ്ങളായിരിക്കെ തന്നെയും ശ്രീലങ്കന്‍ താരം തിസാര പെരേരയെയും കാണികള്‍ ‘കാലു’ എന്ന് വിളിച്ച് അധിക്ഷേപിച്ചെന്നാണ് സമിയുടെ ആരോപണം. ഈ വാക്കിന് മോശം അര്‍ഥമാണെന്ന് ഇപ്പോഴാണ് തിരിച്ചറിയുന്നത്. ഇത് വംശീയ അധിക്ഷേപമാണെന്നും ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത ലഘു കുറിപ്പിലാണ് സമി ചൂണ്ടിക്കാട്ടിയത്.

അന്ന് സമി പറഞ്ഞത്…’ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഞാന്‍ കളിച്ചിട്ടുണ്ട്. അവിടെയെല്ലാം ആളുകള്‍ എന്നെ സ്‌നേഹിക്കുകയും ചെയ്തു. കളിച്ച സ്ഥലങ്ങളിലെല്ലാം ഡ്രസിങ് റൂമുകളിലും നല്ല സ്വീകരണമായിരുന്നു. കഴിഞ്ഞ ദിവസം ഹസന്‍ മിനാജിന്റെ ഒരു ഷോ കണ്ടപ്പോഴാണ് അദ്ദേഹത്തിന്റെ നാട്ടില്‍ ചിലര്‍ കറുത്തവരെ വിളിക്കുന്ന വാക്കുകളെക്കുറിച്ച് കേട്ടത്.’

‘ഞാന്‍ ഈ പറയുന്ന കാര്യങ്ങള്‍ എല്ലാവര്‍ക്കും ബാധകമല്ല. ആ വാക്കിന്റെ അര്‍ഥം മനസ്സിലായപ്പോള്‍ അത് മോശം അര്‍ഥത്തിലാണ് ഉപയോഗിക്കുന്നതെന്ന തിരിച്ചറിവ് എന്നെ ദേഷ്യം പിടിപ്പിച്ചു. 2013-14 കാലഘട്ടത്തില്‍ സണ്‍റൈസേഴ്‌സ് ഹൈദരാബാദില്‍ കളിച്ചിരുന്ന കാലത്ത് ചിലര്‍ എന്നെ ആ വാക്കുകൊണ്ട് വിശേഷിപ്പിച്ചിരുന്നത് ഞാനോര്‍ത്തു. അതു കറുത്ത വര്‍ഗക്കാരെ അധിക്ഷേപിക്കുന്ന വാക്കായിരുന്നു.’

‘ആ വാക്കിന്റെ അര്‍ഥം മനസ്സിലായപ്പോള്‍ സ്വാഭാവികമായും എനിക്ക് ദേഷ്യം വന്നു.’

‘എന്നെ ആ പേരു വിളിച്ചവര്‍ ആരൊക്കെയെന്ന് വിളിച്ചവര്‍ക്കറിയാം. അവര്‍ക്കെല്ലാ ഞാന്‍ പ്രത്യേകം മെസേജ് അയയ്ക്കുന്നുണ്ട്. ആ വാക്കുകൊണ്ട് എന്നെ വിളിച്ചപ്പോള്‍ അതിന്റെ അര്‍ഥം അറിഞ്ഞിരുന്നില്ലാ എന്നത് സത്യമാണ്. കരുത്തനായവന്‍ എന്നാണ് അര്‍ഥമെന്നാണ് ഞാന്‍ ധരിച്ചത്. എന്തായാലും അന്നെനിക്കത് പ്രശ്‌നമല്ലാതിരുന്നത് അര്‍ഥം അറിയാത്തതുകൊണ്ടാണ്.’

‘പക്ഷേ ഓരോ തവണ ആ പേരു വിളിക്കുമ്പോഴും വലിയ ചിരി ഉയരുന്നത് എനിക്ക് ഓര്‍മയുണ്ട്. സഹതാരങ്ങള്‍ ചിരിക്കുമ്പോള്‍ അതെന്തോ തമാശ കലര്‍ന്ന പേരാണെന്നാണ് ഞാന്‍ കരുതിയത്. അതത്ര തമാശയായിരുന്നില്ലെന്ന് ഇപ്പോള്‍ എനിക്കറിയാം. അധിക്ഷേമായിരുന്നു അതെന്നും എനിക്ക് മനസ്സിലാകുന്നുണ്ട്. എന്തുകൊണ്ടാണ് നിങ്ങള്‍ എന്നെ ആ പേരില്‍ ആവര്‍ത്തിച്ച് വിളിച്ചതെന്ന് ഞാന്‍ തീര്‍ച്ചയായും മെസേജ് അയച്ചു ചോദിക്കും. ഇപ്പോള്‍ ഞാന്‍ മനസ്സിലാക്കുന്ന ആ മോശം അര്‍ഥത്തിലായിരുന്നോ നിങ്ങളെല്ലാം എന്നെ ആ പേരില്‍ വിളിച്ചിരുന്നത്?’

ഞാന്‍ കളിച്ചിട്ടുള്ള സ്ഥലങ്ങളിലെല്ലാം ഡ്രസിങ് റൂമില്‍ നല്ല ഓര്‍മകള്‍ മാത്രമേയുള്ളൂ. എല്ലായിടത്തും ടീമിനെ വളര്‍ത്താന്‍ മാത്രമേ ഞാന്‍ ശ്രമിച്ചിട്ടുള്ളൂ. അതുകൊണ്ട് ആ പേരില്‍ എന്നെ പരിഹസിച്ചവരെല്ലാം നേരിട്ടു വരൂ. നമുക്ക് സംസാരിക്കാം. മോശം അര്‍ഥത്തിലാണ് നിങ്ങള്‍ ആ പേരു വിളിച്ചതെന്ന് പറഞ്ഞാല്‍ അതെന്നെ നിരാശപ്പെടുത്തും. നിങ്ങളെ സഹോദരങ്ങളേപ്പോലെ കണ്ടയാളെന്ന നിലയില്‍ തീര്‍ച്ചയായും എന്നോടു മാപ്പു പറയേണ്ടിവരും. അതുകൊണ്ട് എന്നെ സമീപിക്കുക, സംസാരിക്കുക, സ്വന്തം ഭാഗം വ്യക്തമാക്കുക.

Follo us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular