പ്രവാസികൾക്കായി ഏപ്രിലിൽ തയാറാക്കിയ രണ്ടരലക്ഷം കിടക്കകൾ എവിടെ; മുഖ്യമന്ത്രിയോട് ഉമ്മൻ ചാണ്ടി

വിദേശത്ത് നിന്നെത്തുന്നവരെ നേരെ വീട്ടിലേക്ക് അയക്കാനുള്ള സർക്കാർ തീരുമാനത്തിനെതിരെ മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടി രംഗത്ത്. ഇത്ര സുപ്രധാന തീരുമാനം എന്താണ് മുഖ്യമന്ത്രിയോ ആരോഗ്യമന്ത്രിയോ ജനങ്ങളോട് പറയാതിരുന്നതെന്ന് അദ്ദേഹം ചോദിക്കുന്നു. ജൂണ്‍ 3ന് എടുത്ത തീരുമാനം ജനങ്ങളെ അറിയിക്കാതിരുന്നത് ബോധപൂര്‍വമായിരുന്നോ എന്ന് ഉമ്മൻ ചാണ്ടി ഫെയ്സ്ബുക്ക് കുറിപ്പിലൂടെ ചോദിക്കുന്നു.

‘പ്രവാസികള്‍ക്ക് എല്ലാ ജില്ലകളിലുമായി 2.5 ലക്ഷം കിടക്കകളുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്നു മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വളരെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഏപ്രില്‍ 16ലെ ദേശാഭിമാനി പത്രം റിപ്പോര്‍ട്ടു ചെയ്തിട്ടുമുണ്ട്. ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ഇതു 1.5 ലക്ഷമായി കുറച്ചിരുന്നു. ഏപ്രിലില്‍ ഏര്‍പ്പെടുത്തിയെന്നു പറയുന്ന ആ സൗകര്യത്തിന് എന്തു സംഭവിച്ചു എന്നാണ് പ്രവാസികള്‍ക്ക് അറിയേണ്ടത്.

ഉമ്മൻ ചാണ്ടിയുടെ കുറിപ്പ് വായിക്കാം:

കോവിഡ് 19മൂലം മടങ്ങിയെത്തുന്ന പ്രവാസികളെ സംബന്ധിച്ച് സുപ്രധാനമായ ഒരു തീരുമാനം കൈക്കൊണ്ടിട്ട് അതു മുഖ്യമന്ത്രിയോ ആരോഗ്യമന്ത്രിയോ പുറത്തുവിടാതിരുന്നത് അങ്ങേയറ്റം നിര്‍ഭാഗ്യകരം.ഒരു മണിക്കൂറോളം നീളുന്ന ദിവസേനെയുള്ള പത്രസമ്മേളനത്തില്‍ എല്ലാ കാര്യങ്ങളും വളരെ വിശദമായി പറയാറുള്ള മുഖ്യമന്ത്രി, ജൂണ്‍ 3ന് എടുത്ത തീരുമാനം ജനങ്ങളെ അറിയിക്കാതിരുന്നത് ബോധപൂര്‍വമായിരുന്നോ?

വിദേശത്തുനിന്നും മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തുന്നവര്‍ക്ക് ഇനി വീടുകളിലുള്ള ക്വാറന്റീന്‍ മാത്രം. 14 ദിവസത്തെ വീടുകളിലുള്ള ക്വാറന്റീനുശേഷം ഇവര്‍ 14 ദിവസം വീട്ടില്‍ തന്നെ നിരീക്ഷണത്തിലുമായിരിക്കും എന്നാണ് പുതിയ മാര്‍ഗരേഖ (No. 31/F2/2020 Health – 3rd June 2020. ഇതിന്റെ അടിസ്ഥാനത്തില്‍ സര്‍ക്കാര്‍ ക്വാറന്റീന്‍ കേന്ദ്രങ്ങളെല്ലാം അടച്ചുപൂട്ടി ആളുകളെ വീട്ടിലേക്ക് മാറ്റാന്‍ ജില്ലാകളക്ടര്‍മാര്‍ ഉത്തരവ് നല്കിക്കൊണ്ടിരിക്കുന്നു. വിമാനത്താവളങ്ങളില്‍ നിന്ന് ആളുകളെ നേരേ വീട്ടിലേക്ക് അയയ്ക്കുകയാണിപ്പോള്‍.

വിദേശത്തുനിന്ന് എത്തുന്നവര്‍ ഏഴു ദിവസം സര്‍ക്കാര്‍ ക്വാറന്റീനിലും തുടര്‍ന്ന് ഏഴു ദിവസം വീട്ടിലും നിരീക്ഷണത്തിലും കഴിയുന്നതായിരുന്നു നിലവിലെ രീതി.എല്ലാവിഭാഗത്തിലുംപെട്ട 21,987 പേരാണ് വിവിധ ജില്ലകളില്‍ ഇപ്പോള്‍ സര്‍ക്കാര്‍ ക്വാറന്റീനിലുള്ളത്. ഇതില്‍ വിമാനത്താവളം വഴി വന്നവര്‍ 11,924 പേര്‍ മാത്രം. അക്കൂട്ടത്തില്‍ ആഭ്യന്തര യാത്രക്കാരുമുണ്ട്. വീടുകളില്‍ സൗകര്യം ഇല്ലാത്തവര്‍ക്ക് തദ്ദേശസ്ഥാപനങ്ങള്‍ സൗകര്യമൊരുക്കുമെന്ന പഴയ നിലപാട് തുടരുമെന്നു പ്രതീക്ഷിക്കുന്നു.

പ്രവാസികള്‍ക്ക് എല്ലാ ജില്ലകളിലുമായി 2.5 ലക്ഷം കിടക്കകളുള്ള സൗകര്യം ഏര്‍പ്പെടുത്തുമെന്നു മുഖ്യമന്ത്രി പത്രസമ്മേളനത്തില്‍ വളരെ നേരത്തെ വ്യക്തമാക്കിയിരുന്നു. ഇക്കാര്യം ഏപ്രില്‍ 16ലെ ദേശാഭിമാനി പത്രം റിപ്പോര്‍ട്ടു ചെയ്തിട്ടുമുണ്ട്. ഹൈക്കോടതിയില്‍ നല്കിയ സത്യവാങ്മൂലത്തില്‍ ഇതു 1.5 ലക്ഷമായി കുറച്ചിരുന്നു. ഏപ്രിലില്‍ ഏര്‍പ്പെടുത്തിയെന്നു പറയുന്ന ആ സൗകര്യത്തിന് എന്തു സംഭവിച്ചു എന്നാണ് പ്രവാസികള്‍ക്ക് അറിയേണ്ടത്.

ഇരുനൂറിനടുത്ത് പ്രവാസികളുടെ ജീവന്‍ ഗള്‍ഫില്‍ പൊലിഞ്ഞു കഴിഞ്ഞു. കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളുടെ അനവധാനതയാണോ അവരുടെ ജീവനെടുത്തത്? പ്രതിവര്‍ഷം ഒരു ലക്ഷം കോടി രൂപ അയച്ചുതരുന്ന പ്രവാസികളോട്, കേരളത്തെ കേരളമാക്കിയ അവരോട് നാം നന്ദികേടു കാട്ടിയോ?

Follow us: pathram online latest news

Similar Articles

Comments

Advertismentspot_img

Most Popular