കോവിഡ്: മൃതദേഹങ്ങള്‍ വരാന്തയില്‍ കുട്ടിയിടേണ്ടിവരുന്നു, ബന്ധുക്കള്‍ ഏറ്റെടുക്കുന്നില്ല…രോഗികളെ വീടുകളില്‍ നിന്ന് അടിച്ചിറക്കുന്നു..മുംബൈയിലെ സ്ഥിതി ഭയാനകം

മുംബൈ : കോവിഡ് മരണങ്ങള്‍ കൂടുമ്പോള്‍ മുംബൈ മഹാനഗരം സാക്ഷ്യം വഹിക്കുന്നത് സമാനതകളില്ലാത്ത ദുരിതക്കാഴ്ചകള്‍ക്ക്. രോഗബാധയെത്തുടര്‍ന്നുളള മരണം ഉയര്‍ന്നതോടെ മൃതശരീരങ്ങള്‍ ഏറ്റെടുക്കാന്‍ ഉറ്റവര്‍ തയാറാകാത്ത സ്ഥിതിയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. വൈറസ് ബാധിതരെ ഒറ്റപ്പെടുത്തുന്ന സാഹചര്യവും വര്‍ധിക്കുന്നു.

ദിനംപ്രതി ശരാശരി രണ്ടായിരത്തോളം പേര്‍ക്കു രോഗബാധ റിപ്പോര്‍ട്ട് ചെയ്യപ്പെടുകയും 80 പേര്‍ മരിക്കുകയും ചെയ്യുന്ന മഹാരാഷ്ട്ര ആഗോള ഹോട്‌സ്‌പോട്ടായി മാറുകയാണ്. ദിവസം ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ലോകനഗരങ്ങളില്‍ മുന്‍നിരയിലാണ് മുംബൈ. ഇന്ത്യയില്‍ കോവിഡ് ഏറ്റവും കൂടുതല്‍ വ്യാപിച്ച മഹാരാഷ്ട്രയില്‍ 67,655 പേര്‍ക്കാണ് ഇതുവരെ രോഗം സ്ഥിരീകരിച്ചത്. 2,286 മരണവും റിപ്പോര്‍ട്ട് ചെയ്തു. അസാധാരണവും ഭയപ്പെടുത്തുന്നതുമായ സാഹചര്യമാണ് മഹാനഗരത്തിലെന്ന് പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

മഹാരാഷ്ട്രയില്‍ കോവിഡ് മരണങ്ങള്‍ കുത്തനെ ഉയര്‍ന്നതോടെ മൃതദേഹങ്ങള്‍ ഏറ്റെടുക്കാന്‍ ബന്ധുക്കള്‍ തയാറാകാത്ത സ്ഥിതി വിശേഷമുണ്ടെന്നു മുംബൈയിലെ കിങ് എഡ്‌വേര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയിലെ സ്റ്റാഫ് നഴ്‌സ് മാധുരി രാം ദാസ് ഗായ്കര്‍ പറഞ്ഞു. വൈറസിനോടുള്ള ഭയം ഇന്ത്യയില്‍ പുതിയ തരത്തിലുള്ള ഉച്ചനീചത്വത്തിനു കാരണമായിരിക്കുന്നു. കോവിഡ് രോഗികളെ അയിത്തം കല്‍പ്പിച്ച് മാറ്റി നിര്‍ത്തുന്ന സ്ഥിതിവിശേഷമാണുള്ളത്. കൊറോണ വൈറസ് ബാധിതരെ വീടുകളില്‍ നിന്നും അടിച്ചിറക്കുന്ന സാഹചര്യമുണ്ട്.

‘മരിച്ചവരുമായി ബന്ധപ്പെട്ട നടപടി ക്രമങ്ങളും മറ്റും വേഗം പൂര്‍ത്തിയാക്കാറുണ്ട്. എന്നാല്‍ മൃതദേഹങ്ങള്‍ ബന്ധുക്കള്‍ ഏറ്റെടുക്കാത്തതിനാല്‍ പലപ്പോഴും വരാന്തയില്‍ കിടത്തേണ്ടി വരുന്നു.’ – മാധുരി ഗായ്കര്‍ പറഞ്ഞു. രോഗികള്‍ അനുദിനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ സ്വകാര്യ ആശുപത്രികളിലെ 80% കിടക്കകള്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ ഏറ്റെടുത്തിരുന്നു. ഓഗസ്റ്റ് 31 വരെ ഈ കിടക്കകള്‍ സര്‍ക്കാരിന്റെ കൈവശമായിരിക്കും. മഹാരാഷ്ട്രയിലെ കോവിഡ് കേസുകള്‍ 40,000നു മുകളിലെത്തിയതോടെയാണ് അസാധാരണമായ തീരുമാനം സര്‍ക്കാര്‍ കൈകൊണ്ടത്.

പല സര്‍ക്കാര്‍, സ്വകാര്യ ആശുപത്രികളിലും ആവശ്യത്തിനു കിടക്ക ഇല്ലാത്തതിനാല്‍ രോഗികളെ തറയിലാണ് കിടത്തിയിരിക്കുന്നത്. അതീവ ഗുരുതരാവസ്ഥയിലുള്ള രോഗിക്കു പോലും ഒരു കിടക്ക ലഭിക്കാന്‍ 12 മുതല്‍ 16 മണിക്കൂര്‍ വരെ കാത്തിരിക്കേണ്ട സാഹചര്യമുണ്ട്.– മുംബൈയില്‍ സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വൈറസ് വിരുദ്ധ കര്‍മസമിതിയുടെ ചുമതലയുള്ള ഡോ.സഞ്ജയ് ഓഖ് പറഞ്ഞു

മറ്റു രോഗങ്ങള്‍ക്ക് ചികിത്സ നല്‍കാന്‍ യാതൊരു നിര്‍വാഹവുമില്ലാത്ത സ്ഥിതിവിശേഷമാണ്. ആശുപത്രി വാര്‍ഡുകള്‍ എല്ലാം തന്നെ കോവിഡ് വാര്‍ഡുകളായി മാറി. ഞങ്ങള്‍ ഓരോ ദിവസവും പുതിയ വാര്‍ഡുകള്‍ തുറക്കുന്നുണ്ടെങ്കിലു വൈകിട്ടോടെ രോഗികളെ കൊണ്ട് അവ നിറയുന്ന സ്ഥിതിയാണ്. – കിങ് എഡ്‌വേര്‍ഡ് മെമ്മോറിയല്‍ ആശുപത്രിയിലെ റസിഡന്റ് ഡോക്ടര്‍ സാദ് അഹമ്മദ് ചൂണ്ടിക്കാട്ടി.

ലോക്മാന്യ തിലക്, കിങ് എഡ്‌വേര്‍ഡ് മെമ്മോറിയല്‍ എന്നീ ആശുപത്രികളില്‍ വാര്‍ഡിലും വരാന്തയിലും കോവിഡ് രോഗികളുടെ മൃതദേഹങ്ങള്‍ കിടത്തിയിരിക്കുന്ന ദൃശ്യങ്ങള്‍ നേരത്തെ പുറത്തു വന്നിരുന്നു. സംഭവത്തില്‍ സര്‍ക്കാര്‍ അന്വേഷണം നടത്തുകയും ലോക്മാന്യ തിലക് ആശുപത്രിയിലെ വകുപ്പു തല മേധാവിയെ പുറത്താക്കുകയും ചെയ്തു. ആരോഗ്യ പ്രവര്‍ത്തകരില്‍ ഭൂരിഭാഗം പേര്‍ക്കും രോഗമുണ്ട്. പലരും ക്വാറന്റീനിലുമാണ്.

ആംബുലന്‍സ് കിട്ടാതെയും കോവിഡ് പരിശോധനാ സര്‍ട്ടിഫിക്കറ്റ് ഇല്ലാതെയും ആശുപത്രിയില്‍ പ്രവേശനം ലഭിക്കാതെ മരിക്കുന്ന മറ്റു രോഗികളുടെ എണ്ണവും ദിനംപ്രതി കൂടുകയാണ്. ചികിത്സ ലഭിക്കാതെ മരിക്കേണ്ടി വരുമോ എന്ന ആശങ്ക ശരാശരി മുംബൈക്കാരുടെ സമാധാനം കെടുത്തുന്നു. അതിഥിത്തൊഴിലാളികള്‍ അടക്കമുള്ളവരുടെ പലായനത്തിന് പിന്നിലെ പ്രധാന കാരണവും ഇതു തന്നെ. 20 ലക്ഷത്തോളം തൊഴിലാളികളാണ് സ്വന്തം സംസ്ഥാനങ്ങളിലേക്കു പോകാന്‍ റജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

Follow us _ pathram online

Similar Articles

Comments

Advertismentspot_img

Most Popular