സൂരജ് എല്ലാവര്‍ക്കും ജ്യൂസ് ഉണ്ടാക്കി നല്‍കി… സൂരജിന്റെ പങ്കു കൂടി ഉത്രയെക്കൊണ്ടു കുടിപ്പിച്ചു.. ഉറങ്ങുന്നതിന് മുമ്പ് ഉത്രയ്ക്കു മരുന്നുകള്‍ നല്‍കിയതായി സൂരജ് സമ്മതിച്ചു

അഞ്ചല്‍ : ഉത്ര വേദന കൊണ്ടു പുളയുമ്പോഴും ആശുപത്രിയിലെത്തിക്കാന്‍ വൈകിപ്പിച്ച് മരണം ഉറപ്പാക്കാന്‍ സൂരജ് ശ്രമിച്ചു. മാര്‍ച്ച് 2നു രാത്രി 8 മണിയോടെ വീടിനു പുറത്തു പോയപ്പോള്‍ പാമ്പു കടിച്ചെന്നും വേദനയ്ക്കുള്ള മരുന്നു നല്‍കിയെന്നുമാണു സൂരജ് നല്‍കിയ മൊഴി. എന്നാല്‍ പുലര്‍ച്ചെ 3 നാണ് ഉത്രയെ അടൂരിലെ ആശുപത്രിയില്‍ എത്തിച്ചത്. ചെറിയ നാഡിമിടിപ്പ് മാത്രമാണ് അപ്പോഴുണ്ടായിരുന്നത്. യുവതിയുടെ മാതാപിതാക്കള്‍ ഇടപെട്ടു മികച്ച ചികിത്സ ഉറപ്പാക്കിയതോടെ സൂരജിന്റെ പദ്ധതി പൊളിഞ്ഞു.

8ന് ഉത്രയെ ആശുപത്രിയിലെത്തിച്ചു മുറിവ് ഡ്രസ് ചെയ്യേണ്ട ദിനമായിരുന്നു. സാധാരണ തലേ ദിവസം വരാറുള്ള സൂരജ് ഒരു ദിവസം മുന്‍പേ എത്തി. രാത്രി സൂരജ് എല്ലാവര്‍ക്കും ജ്യൂസ് ഉണ്ടാക്കി നല്‍കി. സൂരജിന്റെ പങ്കു കൂടി ഭാര്യ ഉത്രയെക്കൊണ്ടു കുടിപ്പിച്ചു. രാത്രി ഒരു മണിയോടെയാണ് ഉത്രയുടെ ഇടതുകൈ തണ്ടയില്‍ പാമ്പിനെ കടിപ്പിച്ചത്. ഇതിനു മുന്‍പു തലവേദനിക്കുന്നു എന്നു പറഞ്ഞ ഉത്രയ്ക്കു താന്‍ ചില മരുന്നുകള്‍ നല്‍കിയതായി സൂരജ് സമ്മതിച്ചു. തുടര്‍ന്ന് ആ രാത്രി മുഴുവന്‍ അയാള്‍ അതേ മുറിയില്‍ കഴിഞ്ഞു.

ആറേ കാലോടെ അമ്മ മണിമേഖല ചെന്നു വിളിക്കുമ്പോള്‍ ഉത്രയ്ക്ക് അനക്കമില്ലായിരുന്നു. രക്തസമ്മര്‍ദം കുറഞ്ഞതാണെന്നു കരുതിയാണ് താനും മകനും ചേര്‍ന്ന് മകളെ ആശുപത്രിയില്‍ കൊണ്ടുപോയതെന്ന് അച്ഛന്‍ വിജയസേനന്‍ പറഞ്ഞു.വിവാഹ സമ്മാനമായി പണവും സ്വര്‍ണവും നല്‍കിയതു കൂടാതെ കാറും പിക്കപ് ഓട്ടോയും ബുള്ളറ്റും വാങ്ങി നല്‍കി. സൂരജിന്റെ സഹോദരിയുടെ പഠനച്ചെലവുകളും ഏറ്റെടുത്തു.സൂരജ് നല്ല അഭിനേതാവാണെന്ന് ഉത്രയുടെ മാതാപിതാക്കള്‍. തെളിവെടുപ്പിനു വീട്ടില്‍ കൊണ്ടു വന്നപ്പോള്‍ കാഴ്ച വച്ചതിനേക്കാള്‍ മികച്ച അഭിനയമായിരുന്നു ഉത്രയുടെ മരണ ദിവസത്തേതെന്നും പറഞ്ഞു.

അതേസമയം ഉത്രയെ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തിയ കേസില്‍ നിര്‍ണായക തെളിവുകള്‍ ലഭിച്ചതായി പൊലീസ്. പാമ്പുകളെ വിലയ്ക്ക് വാങ്ങിയതിന് തെളിവുണ്ട്. പ്രദേശത്ത് കാണപ്പെടാത്ത ഇനം പാമ്പിനെ ഉപയോഗിച്ചാണ് കൃത്യം നടത്തിയത്. സൂരജിനെ കോടതിയില്‍ നിന്നു കസ്റ്റഡിയില്‍ വാങ്ങുമെന്നു റൂറല്‍ എസ്പി: ഹരിശങ്കര്‍ പറഞ്ഞു. കേസില്‍ കൂടുതല്‍ പ്രതികളെ സംശയിക്കുന്നു. കേരളത്തില്‍ അപൂര്‍വമായ കേസാണിത്. പരാതി ലഭിച്ച് 4 ദിവസങ്ങള്‍ക്കകം കേസ് തെളിയിക്കാന്‍ കഴിഞ്ഞു

Similar Articles

Comments

Advertismentspot_img

Most Popular