20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജ് വിശദാംശങ്ങള്‍

ന്യൂഡല്‍ഹി: കോവിഡ് പ്രതിസന്ധിയെ നേരിടാന്‍ 20 ലക്ഷം കോടിയുടെ സാമ്പത്തിക ഉത്തേജക പാക്കേജിന്റെ വിശദാംശങ്ങള്‍ വിവരിക്കാന്‍ ധനമന്ത്രി നിര്‍മലാ സീതാരാമന്‍ ഇന്ന് മാധ്യമങ്ങളെ കാണും. വൈകിട്ട് നാലിനാണ് ധനമന്ത്രിയുടെ വാര്‍ത്താസമ്മേളനം. രാജ്യത്തെ അഭിസംബോധന ചെയ്യവേ ഇന്നലെയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി സാമ്പത്തിക പാക്കേജ് പ്രഖ്യാപിച്ചത്. മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 10% വരുന്നതാകും പാക്കേജെന്ന് പ്രധാനമന്ത്രി വിശദീകരിച്ചു.

ചെറുകിട, ഇടത്തരം, നാമമാത്ര സംരംഭങ്ങള്‍ക്കും കാര്‍ഷിക മേഖലയ്ക്കും പ്രവാസികള്‍ക്കുമുള്‍പ്പെടെ ഗുണകരമാകുന്ന പാക്കേജാകും വരുന്നതെന്ന സൂചന മാത്രമാണ് പ്രധാനമന്ത്രി ഇന്നലെ നല്‍കിയത്. ഒപ്പം പാക്കേജിന്റെ കൂടുതല്‍ വിശദാംശങ്ങള്‍ ധനമന്ത്രിയും കോവിഡ് മൂലമുണ്ടായ സാമ്പത്തിക തകര്‍ച്ചയെ കുറിച്ച് പഠിക്കാനും പരിഹാരം നല്‍കാനുമള്ള ടാസ്‌ക് ഫോഴ്‌സിനെ നയിക്കുകയും ചെയ്യുന്ന നിര്‍മല സീതാരാമന്‍ ഇന്നു മുതല്‍ അറിയിക്കുമെന്നും വ്യക്തമാക്കി.

ഇതോടെ ധനമന്ത്രിയുടെ പ്രഖ്യാപനങ്ങള്‍ക്കായാണ് ഇനി രാജ്യം കാത്തിരിക്കുന്നത്. ഒരു സ്വയംപര്യാപ്ത ഇന്ത്യയെ വാര്‍ത്തെടുക്കാനായി വിവിധ തട്ടിലുള്ളവരുടെ മുന്നേറ്റത്തിന് ഊന്നല്‍ നല്‍കുന്നതെല്ലാം പാക്കേജില്‍ ഉണ്ടെന്ന സൂചന നല്‍കിയതോടെ രാജ്യം ഏറെ പ്രതീക്ഷയിലാണ്. സാമ്പത്തിക മേഖല പൂര്‍ണമായിത്തന്നെ പുനരാരംഭിക്കാന്‍ ധനമന്ത്രി എന്താണ് കരുതിയിരിക്കുന്നത് എന്ന് അറിയാന്‍.

കോവിഡ് സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെ നേരിടാന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രഖ്യാപിച്ച സാമ്പത്തിക ഉത്തേജക പാക്കേജ് യുകെ മാതൃകയെന്ന് വിദഗ്ധര്‍. രാജ്യത്തെ ജനങ്ങളെ അഭിസംബോധന ചെയ്യവേ ഇന്നലെ രാത്രിയാണ് 20 ലക്ഷം കോടിയുടെ സാമ്പത്തിക പാക്കേജ് അദ്ദേഹം പ്രഖ്യാപിച്ചത്. ഇത് തൊഴില്‍ വ്യാപാര മേഖലയേയും ആരോഗ്യമേഖലയേയും ഉത്തേജിപ്പിക്കുന്നതിനായി മാര്‍ച്ചില്‍ യുകെയില്‍ പ്രഖ്യാപിച്ച 27 ലക്ഷം കോടി രൂപയുടെ സാമ്പത്തിക പാക്കേജിനു സമാനമാണെന്നാണ് വിലയിരുത്തല്‍. ഇതിനു പുറമേ വ്യവസായികള്‍ക്ക് വായ്പ നല്‍കുന്നതിനായി 33000 കോടി പൗണ്ടിന്റെ പാക്കേജും യുകെ പ്രഖ്യാപിച്ചിരുന്നു.

ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ പ്രധാനമന്ത്രി പ്രഖ്യാപിച്ച സാമ്പത്തിക പാക്കേജ് എല്ലാ തൊഴിലാളികളുടെയും വരുമാനം ഉറപ്പാക്കുന്ന ചെറു–മധ്യ–വന്‍കിട വ്യാപാരമേഖലകള്‍ക്ക് സമഗ്രമായി ഉപയോഗപ്പെടുന്ന പാക്കേജായിരിക്കും എന്നാണ് ഉയര്‍ന്ന വൃത്തങ്ങള്‍ പറയുന്നത്.

മൊത്ത ആഭ്യന്തര ഉല്‍പാദനത്തിന്റെ 10 % വരുന്നതാകും പാക്കേജെന്ന് പ്രധാനമന്ത്രി വിശദീകരിച്ചത്. പലിശയിളവ്, ഉദാര വായ്പ, വ്യവസായ മേഖലയ്ക്ക് അതിവേഗ അനുമതികള്‍ തുടങ്ങിയവ ഉള്‍പ്പെടും. തൊഴിലാളികളെയും നികുതിദായകരായ മധ്യവര്‍ഗത്തെയും കുടില്‍ വ്യവസായങ്ങളെയും പരിഗണിക്കും. ഭൂമി, തൊഴില്‍, പണലഭ്യത, നിയമങ്ങള്‍ തുടങ്ങിയവയ്ക്ക് ഊന്നല്‍ നല്‍കുന്നതാകും. കുടിയേറ്റ തൊഴിലാളികളുടെ ക്ഷേമത്തിലും പ്രധാന്യം നല്‍കുന്നതാകുമെന്നുമാണ് പ്രധാനമന്ത്രി തന്റെ പ്രസംഗത്തില്‍ പറഞ്ഞത്. കേന്ദ്ര ബജറ്റിലെ റവന്യു വരുമാനത്തിന് തുല്യമായ തുകയാണു പാക്കേജായി പറഞ്ഞിരിക്കുന്നത്. രാജ്യത്തിന്റെ റവന്യു വരുമാനം 20,20,926 കോടി രൂപയാണ്.

ലോക്ഡൗണ്‍ എട്ടാം ആഴ്ചയിലേക്കു കടക്കുമ്പോള്‍ രാജ്യത്തിന്റെ സാമ്പത്തിക മേഖലയ്ക്കു മേല്‍ കനത്ത പ്രഹരമാണ് സൃഷ്ടിക്കുക. വ്യവസായങ്ങള്‍ ഇല്ലാതാകുകയും വരുമാനം നിലയ്ക്കുകയും ചെയ്തതോട കേന്ദ്രത്തിന്റെയും സംസ്ഥാനങ്ങളുടെയും സാമ്പത്തിക സ്ഥിതി അപകടത്തിലാണ്. മാസങ്ങളായി സാമ്പത്തിക മാന്ദ്യത്തിലേക്ക് കൂപ്പുകുത്തിക്കൊണ്ടിരിക്കുന്ന സമ്പദ്‌വ്യവസ്ഥയില്‍ പുതിയ പ്രഖ്യാപനങ്ങള്‍ മാറ്റം സൃഷ്ടിക്കുമെന്നാണ് പ്രതീക്ഷ. കഴിഞ്ഞ ദിവസം പ്രധാനമന്ത്രിയുമായി നടത്തിയ ചര്‍ച്ചയില്‍ വരുമാനത്തിന്റെ പങ്ക് ആവശ്യപ്പെട്ടും സാമ്പത്തിക പാക്കേജ് ഉന്നയിച്ചും സംസ്ഥാന മുഖ്യമന്ത്രിമാര്‍ കേന്ദ്ര സര്‍ക്കാരിനു മേല്‍ സമ്മര്‍ദം ചെലുത്തിയിരുന്നു

Similar Articles

Comments

Advertismentspot_img

Most Popular