പ്രവാസികളെ സ്വീകരിക്കാൻ സിയാൽ ഒരുങ്ങി; അബുദാബിയിൽ നിന്നുള്ള വിമാനം രാത്രി 9.40 ന്‌ എത്തും

കോവിഡ് ബാധയുടെ പശ്ചാത്തലത്തിൽ ഗൾഫിൽ നിന്ന് മടങ്ങിവരുന്ന പ്രവാസികളെ സ്വീകരിക്കാൻ കൊച്ചിൻ ഇന്റർനാഷണൽ എയർപോർട്ട് ലിമിറ്റഡ് സജ്ജം. ബാഗേജുകളെ അണുനശീകരണം നടത്താൻ ഡിഫൻസ് റിസർച്ച് ഡവലപ്‌മെന്റ് ഓർഗനൈസേഷന്റെ സഹായമുൾപ്പെടെ വിപുലമായ സന്നാഹമാണ് സിയാലിൽ ഒരുക്കിയിട്ടുള്ളത്. നിലവിലെ സമയപ്പട്ടികയനുസരിച്ച് അബുദാബിയിൽ നിന്നുള്ള എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം വ്യാഴാഴ്ച രാത്രി 9.40 ഓടെ കൊച്ചി വിമാനത്താവളത്തിലെത്തും. 179 യാത്രക്കാർ ഇതിലുണ്ടാകും. വ്യാഴാഴ്ച നിശ്ചയിച്ചിരുന്ന രണ്ടാം വിമാനമായ ദോഹ-കൊച്ചി സർവീസ് ശനിയാഴ്ചത്തേയ്ക്ക് മാറ്റിയിട്ടുണ്ട്.

ജില്ലാ അധികൃതർ, സംസ്ഥാന സർക്കാർ ആരോഗ്യവകുപ്പ്, പോലീസ്, തദ്ദേശ സ്ഥാപനങ്ങൾ, സി.ഐ.എസ്.എഫ് എന്നീ വിഭാഗങ്ങളുടെ ഏകോപനത്തോടെ കോവിഡ്-19 പ്രോട്ടോക്കോൾ പാലിച്ചുകൊണ്ടുള്ള പദ്ധതിയാണ് സിയാലിൽ നടപ്പിലാക്കുന്നത്. ഉച്ചയ്ക്ക് പന്ത്രണ്ട് മണിയോടെ എയർ ഇന്ത്യ എക്‌സ്പ്രസ് വിമാനം കൊച്ചിയിൽ നിന്ന് അബുദാബിയിലേയ്ക്ക് പറക്കും. വൈകീട്ട് അഞ്ചരയോടെയാകും യാത്രക്കാരുമായി മടക്കയാത്ര. വിമാനത്തിനെ അണുവിമുക്തമാക്കൽ നടപടികൾ പൂർത്തിയായി. യാത്രക്കാർ പൂരിപ്പിച്ചുനൽകേണ്ട സത്യവാങ്മൂലം ഉൾപ്പെടെയുള്ള ഫോറങ്ങൾ ഈ വിമാനത്തിൽ കൊടുത്തുവിടും. യാത്രക്കാരുമായി തിരികെയെത്തുന്ന വിമാനത്തിന് പ്രത്യേക പാർക്കിങ് ബേ, എയറോബ്രിഡ്ജുകൾ എന്നിവ ലഭ്യമാക്കും. യാത്രക്കാരുടെ ബഹിർഗമനമാർഗം പലതവണയായി നടത്തിയ മോക് ഡ്രില്ലിലൂടെ നിശ്ചയിച്ചിട്ടുണ്ട്.

ടെർമിനലിലേക്ക്‌ പ്രവേശിക്കുമ്പോൾ തന്നെ ടെമ്പറേച്ചർ ഗൺ, തെർമൽ സ്‌കാനർ ഇവ ഉപയോഗിച്ച് യാത്രക്കാരുടെ താപനില പരിശോധിക്കും. രോഗലക്ഷണമുള്ളവരെ പ്രത്യേക പാതയിലൂടെ ആംബുലൻസിലേയ്ക്ക് മാറ്റും. അവിടെ നിന്ന് ആലുവ ആശുപത്രിയിലേയ്ക്ക് കൊണ്ടുപോകും. രോഗലക്ഷണമില്ലാത്തവർക്ക് ഹെൽത്ത് കൗണ്ടറുകളിൽ വീണ്ടും ആരോഗ്യ പരിശോധന നടത്തും. തുടർന്ന് ഇവരെ ഇമിഗ്രേഷൻ കൗണ്ടറിൽ എത്തിക്കും. പത്തു ഉദ്യോഗസ്ഥർക്ക് ജോലി ചെയ്യാൻ പാകത്തിൽ ഇമിഗ്രേഷൻ കൗണ്ടറുകളിൽ ഗ്ലാസ് മറകൾ സ്ഥാപിച്ചിട്ടുണ്ട്.

തുടർന്ന് ഇവരെ ബാഗേജ് ഏരിയയിലേയ്ക്ക് കൊണ്ടുപോകും. ഇമിഗ്രേഷൻ കൗണ്ടറുകൾക്ക് മുമ്പിലും കൺവെയർ ബെൽറ്റിന് വശങ്ങളിലും സാമൂഹിക അകലം പാലിച്ച് നിൽക്കാനുള്ള പ്രത്യേക അടയാളങ്ങൾ വച്ചിട്ടുണ്ട്. അഞ്ചാം നമ്പർ ബെൽറ്റാണ് ഇതിനായി അനുവദിച്ചിട്ടുള്ളത്.

ബാഗേജ് പരിശോധനയ്ക്ക്
അൾട്രാവയലറ്റ്

ഡിഫൻസ് റിസർച്ച് ഡവലപ്‌മെന്റ് ഓർഗനൈസേഷന്റെ എൻ.പി.ഒ. ലാബ് വികസിപ്പിച്ചെടുത്ത അൾട്രാവയലറ്റ് അണുനാശിനി ഉപകരണം സിയാലിൽ സ്ഥാചിച്ചുവരികയാണ്. വിമാനത്തിൽ നിന്ന് ബാഗേജ് പുനർവിന്യാസ സംവിധാനത്തിലെത്തുന്ന ബാഗുകളെ ആദ്യം സോഡിയം ഹൈപ്പോക്ലോറേറ്റ് ഉപയോഗിച്ച്
അണുവിമുക്തമാക്കും. തുടർന്ന് ബെൽറ്റിലൂടെ നീങ്ങുന്ന ബാഗേജുകൾ രണ്ട് ടണലുകളിലൂടെ കടന്നുപോകും. ഓരോ ടണലിന് മുമ്പിലും ബാഗിന്റെ ഓരോ വശത്തും അൾട്രാവയലറ്റ് രശ്മികൾ പതിപ്പിക്കും. ഇത് ഓട്ടോമാറ്റിക് സംവിധാനമാണ്.

ഇതിനുശേഷമാകും യാത്രക്കാർ ബാഗുകളെടുക്കുന്ന കെറോസൽ ഭാഗത്തേയ്ക്ക് ഇവയെത്തുക. കളമശ്ശേരി മെഡിക്കൽ കോളേജിന്റെ സഹായത്തോടെയാണ് എൻ.പി.ഒ.എൽ ഈ സംവിധാനം വികസിപ്പിച്ചത്. ഓരോ ബാഗിലും വൈറസ് ഉണ്ടെങ്കിൽ എത്ര അളവിൽ അൾട്രാവയലറ്റ് രശ്മി പതിപ്പിക്കണമെന്നതുമായി ബന്ധപ്പെട്ട പരീക്ഷണങ്ങൾ വിജയകരമായി പൂർത്തിയാക്കിയിട്ടുണ്ട്. വ്യാഴാഴ്ച രാവിലെയോടെ ഈ സംവിധാനം പ്രവർത്തനക്ഷമമാകും.

ഈ വിമാനത്തിലെ യാത്രക്കാർക്ക് ഉപയോഗിക്കാനായി 500 ട്രോളികൾ സജ്ജമാക്കിയിട്ടുണ്ട്. യാത്രക്കാരുമായി നേരിട്ട് ബന്ധപ്പെടുന്ന ജീവിനക്കാർക്കായി പി.പി.ഇ കിറ്റുകൾ ലഭ്യമാക്കിയിട്ടുണ്ട്. എല്ലാ യാത്രക്കാർക്കും കയ്യുറകൾ, ഭക്ഷണം, വെള്ളം എന്നിവയടങ്ങിയ പായ്ക്കറ്റ് സിയാൽ നൽകും. സിയാലിലെ അമ്പതോളം ഏജൻസികളിലെ ജീവനക്കാർക്ക് സാമൂഹിക അകലം പാലിക്കലുമായി ബന്ധപ്പെട്ട നിർദേശങ്ങൾ നൽകിക്കഴിഞ്ഞു. സിന്തറ്റിക്, തുണി, ലെതർ എന്നീ ആവരണമുള്ള ഫർണിച്ചർ എല്ലാം മാറ്റിയിട്ടുണ്ട്. രണ്ടായിരത്തോളം പ്ലാസ്റ്റിക് കസേര താൽക്കാലികമായി ഒരുക്കിക്കഴിഞ്ഞു. ടെർമിനലും ഉപകരണങ്ങളും മൂന്നുഘട്ടങ്ങളിലായി അണുനാശനം വരുത്തിക്കഴിഞ്ഞു. ഓരോ സർവീസിന് ശേഷവും ഈ പ്രക്രിയ ആവർത്തിക്കും.

ബാഗേജുമായി പുറത്തുവരുന്ന യാത്രക്കാരെ ജില്ലതിരിച്ചുള്ള പ്രത്യേക മേഖലയിലേയ്ക്ക് മാറ്റും. തുടർന്ന് പുറത്ത് ഒരുക്കിയിട്ടുള്ള ബസ്സുകളിലേയ്ക്ക് ഇവരെ നയിക്കും. രോഗലക്ഷണമില്ലാത്തവർക്ക് പ്രത്യേക ക്വാറന്റൈൻ കേന്ദ്രം ജില്ലാ ഭരണകൂടം ഒരുക്കിയിട്ടുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular