വയനാട്ടില്‍ ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ച് രാഹുല്‍

വയനാട് ജില്ലയിലെ കമ്മ്യൂണിറ്റി കിച്ചണിലേക്കായി 13,000 കിലോ അരിയും ഭക്ഷ്യധാന്യങ്ങളും രാഹുല്‍ ജില്ലയിലെത്തിച്ചു. ഡിസിസി പ്രസിഡന്റ് ഐസി ബാലകൃഷ്ണനില്‍ നിന്ന് ജില്ല കളക്ടര്‍ ഡോ.അദീല അബ്ദുളള ഭക്ഷ്യധാന്യങ്ങള്‍ ഏറ്റുവാങ്ങി.

പ്രളയകാലത്ത് അവശ്യസാധനങ്ങള്‍ എത്തിച്ചതിന് പിന്നാലെയാണ് രാഹുല്‍ ഗാന്ധി വീണ്ടും സ്വന്തം നിലയ്ക്ക് ജില്ലയില്‍ സഹായമെത്തിച്ചത്. ജില്ലയിലെ 23 പഞ്ചായത്തുകളില്‍ പ്രവര്‍ത്തിക്കുന്ന കമ്മ്യൂണിറ്റി കിച്ചണുകള്‍ക്ക് വേണ്ടി 13000 കിലോ അരിയും ഭക്ഷ്യധാന്യങ്ങളുമാണ് രാഹുല്‍ ഗാന്ധി എത്തിച്ചത്.

23 പഞ്ചായത്തുകള്‍ക്കും മൂന്ന് മുനിസിപ്പാലിറ്റിക്കും 500 കിലോ വീതം അരിക്ക് പുറമേ കടല, വന്‍പയര്‍ തുടങ്ങിയ ധാന്യങ്ങളും എത്തിച്ചു. നേരത്തെ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി 20,000 മാസ്‌ക്കുകളും 1000 ലിറ്റര്‍ സാനിറ്റൈസറും ജില്ലാ ആശുപത്രിയിലേക്ക് ഐസിയു വെന്റിലേറ്ററും രാഹുല്‍ അനുവദിച്ചിരുന്നു. എളമരം കരീം എംപി ഒരു കോടി രൂപയും മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാ എം.പി കുമാര്‍ കേത്കര്‍ 25 ലക്ഷം രൂപയും ജില്ലയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്കായി മാറ്റിവെച്ചിരുന്നു.

നേരത്തെ വയനാട്ടിലേയ്ക്ക് സ്മൃതി ഇറാനിയും അമേഠിയിലേയ്ക്ക് രാഹുല്‍ ഗാന്ധിയും ഭക്ഷ്യധാന്യങ്ങളെത്തിച്ചത് വാര്‍ത്തയായിരുന്നു.
സ്മൃതിയുടെ മണ്ഡലമാണ് അമേഠി, എങ്കിലും താന്‍ മൂന്നുവട്ടം എം.പി.യായ ഇവിടേക്ക് കഴിഞ്ഞമാസം രണ്ടു ഘട്ടങ്ങളിലായി രാഹുല്‍ ഭക്ഷ്യധാന്യങ്ങള്‍, സാനിറ്റൈസറുകള്‍, മാസ്‌കുകള്‍ എന്നിവ എത്തിച്ചിരുന്നു. അരി, ഗോതമ്പ് എന്നിവയ്ക്ക് പുറമെ 12000 കുപ്പി സാനിറ്റൈസറുകള്‍, ഇരുപതിനായിരം മുഖാവരണങ്ങള്‍, 10000 സോപ്പ് എന്നിവയാണ് രാഹുല്‍ എത്തിച്ചത്. എന്നാല്‍ വയനാട്ടിലേയ്ക്ക് രാഹുല്‍ ഗാന്ധി ശ്രദ്ധ എത്തിയില്ല. ഇതിനുപിന്നാലെയാണ് സ്മൃതി ഇറാനി ഇടപെട്ട് വയനാട്ടിലേക്ക് ഭക്ഷ്യധാന്യങ്ങള്‍ എത്തിച്ചത്. മലപ്പുറം ജില്ലയിലെ കരുവാരക്കുണ്ടില്‍ അമേഠി സ്വദേശികളടക്കമുള്ള തൊഴിലാളികള്‍ കുടുങ്ങിയിട്ടുണ്ട്. ഇവര്‍ നാട്ടിലുള്ള ചിലരെ, തങ്ങള്‍ ഭക്ഷണംകിട്ടാതെ വിഷമിക്കുകയാണെന്ന് അറിയിച്ചിരുന്നു. ഇക്കാര്യം മന്ത്രി സ്മൃതി ഇറാനിയെ ബി.ജെ.പി.യുടെ പ്രാദേശിക നേതൃത്വം ധരിപ്പിച്ചു. തുടര്‍ന്നായിരുന്നു നടപടി.

പിന്നീട് വിദേശകാര്യ സഹമന്ത്രി വി. മുരളീധരനെ കാര്യങ്ങള്‍ അറിയിച്ചതുപ്രകാരം സേവാഭാരതി പ്രവര്‍ത്തകര്‍ കരുവാരക്കുണ്ടിലെത്തി തൊഴിലാളികളെ കണ്ടു. ഇവര്‍ക്ക് ആവശ്യമായ ഭക്ഷണ സാമഗ്രികള്‍ ഉടന്‍തന്നെ എത്തിച്ചു. തുടര്‍ന്നുള്ള ദിവസങ്ങളിലും ഇവര്‍ക്ക് ഭക്ഷണം ഉറപ്പാക്കുമെന്ന് സേവാഭാരതി പ്രവര്‍ത്തകര്‍ അറിയിച്ചു. രണ്ട് അമേഠി സ്വദേശികള്‍ ഉള്‍പ്പടെ ഇരുപതോളം തൊഴിലാളികളാണ് ഭക്ഷണം കിട്ടാതെ കുടുങ്ങിയിരുന്നത്.

ഉത്തര്‍പ്രദേശ്, ഛത്തീസ്ഗഢ്, ജാര്‍ഖണ്ഡ് തുടങ്ങിയ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണിവര്‍. പഞ്ചായത്ത് കൈകാര്യം ചെയ്യുമെന്ന് പറഞ്ഞ് ഏജന്റ് മുങ്ങിയതാണ് പ്രശ്‌നമായത്. പഞ്ചായത്തിന്റെ പട്ടികയില്‍ ഇവരുടെ പേരില്ലാത്തതിനാല്‍ സഹായം ലഭിച്ചതുമില്ല.

Similar Articles

Comments

Advertismentspot_img

Most Popular